Sanju Samson: ഓസ്‌ട്രേലിയയില്‍ സഞ്ജുവിന് പ്രമോഷന്‍ കിട്ടുമോ? എല്ലാ കണ്ണുകളും ബാറ്റിങ് പൊസിഷനില്‍
Sanju Samson's batting position in the Australian series: സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഓസീസ് പര്യടനം ഏറെ നിര്‍ണായകം. ടി20 ലോകകപ്പില്‍ സ്ഥാനമുറപ്പിക്കാന്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. താരത്തിന്റെ ബാറ്റിങ് പൊസിഷന്‍ ഏതായിരിക്കുമെന്നതിലാണ് കൗതുകം
സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഏറെ നിര്‍ണായകമാണ് ഇന്ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര. അടുത്ത ടി20 ലോകകപ്പില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. ജിതേഷ് ശര്‍മ അവസരം കാത്തിരിക്കുന്നതാണ് സഞ്ജു നേരിടുന്ന വെല്ലുവിളി. കൂടാതെ, തനിക്ക് ഏറ്റവും അനുയോജ്യമായ ടോപ് ഓര്‍ഡര്‍ പൊസിഷനില്‍ സ്ഥാനം നഷ്ടപ്പെട്ടതും സഞ്ജു നേരിടുന്ന പ്രതിസന്ധിയാണ്. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ഓപ്പണിങ് സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്ന സഞ്ജു ഏഷ്യാ കപ്പില്‍ അഞ്ചാം നമ്പറിലാണ് കളിച്ചത്.
അത്ര പരിചിതമല്ലാത്ത പൊസിഷനില്‍ കളിക്കേണ്ടി വന്നിട്ടും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയക്കെതിരെ താരം പ്ലേയിങ് ഇലവനിലുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഓപ്പണിങ് സ്ഥാനത്ത് നിരാശജനകമായ പ്രകടനമാണ് ഗില്‍ പുറത്തെടുത്തത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ഗില്‍ പരാജമായിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ വീണ്ടും ഓപ്പണറാക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.
എന്നാല്‍ സഞ്ജുവിനെ വീണ്ടും ടോപ് ഓര്‍ഡറിലെത്തിക്കാനുള്ള സാധ്യതകള്‍ കുറവാണ്. ഗില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായതിനാല്‍ പ്ലേയിങ് ഇലവനിലുണ്ടാകും. ഗില്ലിനെ ഓപ്പണിങ് സ്ഥാനത്തുനിന്ന് മാറ്റിയുള്ള പരീക്ഷണത്തിന് മാനേജ്‌മെന്റ് മുതിരില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന് മധ്യനിരയില്‍ വീണ്ടും കളിക്കേണ്ടി വരും.
Also Read: Sanju Samson: സഞ്ജുവിന് മുന്നറിയിപ്പ്, ജിതേഷ് കാത്തിരിക്കുന്നു; ഓസ്‌ട്രേലിയയില്‍ അഗ്നിപരീക്ഷ
ഗില്‍ സമ്മര്‍ദ്ദത്തില്‍
അതേസമയം, ഓസീസ് പര്യടനത്തില്‍ ഗില്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നാണ് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. ടീമിലുള്ള സഞ്ജുവിനെയും, അവസരം കാത്തിരിക്കുന്ന യശ്വസി ജയ്‌സ്വാളിനെയും ചൂണ്ടിക്കാട്ടിയാണ് ചോപ്ര ഗില്ലിനെക്കുറിച്ച് പറഞ്ഞത്. ഇരുതാരങ്ങളും ഓപ്പണിങ് സ്ഥാനത്തേക്ക് അവസരം കാത്തിരിക്കുന്നതിനാല്‍ ഗില്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
പലപ്പോഴും സഞ്ജുവിനോട് അനീതി കാണിക്കുന്നതായി തോന്നുന്നുവെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ഓസീസ് പരമ്പരയില്‍ പരിശീലകൻ ഗൗതം ഗംഭീറിന്റെ ടി20 ലോകകപ്പ് പദ്ധതികൾ പരീക്ഷിക്കപ്പെടുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.