വിജയങ്ങൾ ‘പിടിച്ചെടുക്കാൻ’ അഞ്ച് വർഷം പഠിപ്പിച്ചവൻ! ഇന്ത്യൻ ടീമിനോട് വിടപറഞ്ഞ് T ദിലീപ്
Indian cricket team fielding coach T Dilip steps down: വിജയം 'പിടിച്ചെടുക്കാൻ' കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യൻ താരങ്ങളെ പഠിപ്പിക്കാൻ ദിലീപ് കൂടെയുണ്ടായിരുന്നു. ഡ്രസ്സിംഗ് റൂമിൽ മത്സരശേഷം മികച്ച ഫീൽഡർക്ക് മെഡൽ നൽകുന്ന രീതിക്ക് തുടക്കമിട്ടത് ദിലീപായിരുന്നു. 2023 ഏകദിന ലോകകപ്പ് സമയത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഈ രീതി കളിക്കാരിൽ വലിയ ആവേശവും ആരോഗ്യകരമായ മത്സരബുദ്ധിയും വളർത്തിയിരുന്നു. (Image credit: T Dileep Instagram)

അഞ്ച് വർഷം ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനൊപ്പം ഫീൽഡിങ് കോച്ചായി ഒപ്പമുണ്ടായിരുന്ന ടി ദിലീപ് വികാര നിർഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ട് തന്റെ പടിയിറക്കം പ്രഖ്യാപിച്ചു. സിംബാബ്വെക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം കരാർ പുതുക്കാത്തതിനെത്തുടർന്നാണ് ഹൈദരാബാദ് സ്വദേശിയായ ദിലീപ് പടിയിറങ്ങുന്നത്. ദിലീപിന് പകരം ശുഭദീപ് ഘോഷ് ഇന്ത്യയുടെ പുതിയ ഫീൽഡിങ് കോച്ചായി ചുമതലയേറ്റു. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ശുഭദീപുമുണ്ടാകും.

"5 വർഷം... ഇത്രയും അർത്ഥവത്തായ ഒരു യാത്രയെക്കുറിച്ച് പറയാൻ അനുയോജ്യമായ വാക്കുകൾ കിട്ടാൻ പ്രയാസമാണ്. ആദ്യമായി ഈ ടീമിലേക്ക് വരുമ്പോൾ ദിവസവും എന്റെ കഴിവിന്റെ പരമാവധി നൽകുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫീൽഡിംഗ് എന്നും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ കൃതജ്ഞനാണ്." എന്ന് ദിലീപ് കുറിച്ചു.

ഡ്രസ്സിംഗ് റൂമിൽ മത്സരശേഷം മികച്ച ഫീൽഡർക്ക് മെഡൽ നൽകുന്ന രീതിക്ക് തുടക്കമിട്ടത് ദിലീപായിരുന്നു. 2023 ഏകദിന ലോകകപ്പ് സമയത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഈ രീതി കളിക്കാരിൽ വലിയ ആവേശവും ആരോഗ്യകരമായ മത്സരബുദ്ധിയും വളർത്തിയിരുന്നു. ഫീൽഡർക്ക് മെഡൽ നൽകുന്നത് ടീമിൽ വലിയ ആവേശവും ഒത്തൊരുമയുമാണ് ഉണ്ടാക്കിയതെന്നും അത് എന്നും തന്റെ ഹൃദയത്തിലുണ്ടാകുമെന്നും ദിലീപ് കുറിപ്പിൽ പറയുന്നുണ്ട്.

മുൻ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്, നിലവിലെ പരിശീലകൻ ഗൗതം ഗംഭീർ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ തുടങ്ങിയ നായകന്മാർക്കും മറ്റു സപ്പോർട്ട് സ്റ്റാഫുകൾക്കും ബി.സി.സി.ഐക്കും ദിലീപ് പ്രത്യേക നന്ദി രേഖപ്പെടുത്തി. "ഇന്ത്യൻ ബാഡ്ജ് ധരിക്കാൻ കഴിഞ്ഞ 5 വർഷങ്ങൾ മറക്കാനാവാത്തതാണ്," എന്ന് കുറിച്ചുകൊണ്ടാണ് ഹൈദരാബാദ് സ്വദേശിയായ ദിലീപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വിജയം 'പിടിച്ചെടുക്കാൻ' കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യൻ താരങ്ങളെ പഠിപ്പിക്കാൻ ദിലീപ് കൂടെയുണ്ടായിരുന്നു. രണ്ട് ടി20 ലോകകപ്പുകൾ (2024, 2026), ഐ.സി.സി ചാമ്പ്യൻസ് ട്രോഫി (2025), രണ്ട് ഏഷ്യ കപ്പ് കിരീടങ്ങൾ (2023, 2025), ഡബ്ല്യു.ടി.സി (WTC), 2023 ഏകദിന ലോകകപ്പ് എന്നിവയിലെ റണ്ണേഴ്സ് അപ്പ് നേട്ടം എന്നിവ ഒന്നിച്ചുള്ള ഈ യാത്രയിൽ ടീം സ്വന്തമാക്കി.

ദിലീപിന്റെ വിരമിക്കലിന് പിന്നാലെ അദ്ദേഹത്തിന് നന്ദി പറഞ്ഞ് ഇന്ത്യൻ താരം രോഹിത് ശർമ രംഗത്തെത്തി. "നിങ്ങളൊരു ലെജൻഡാണ് ദിലീപ് ഗുരു. ഡ്രസ്സിങ് റൂമിനുള്ളിൽ മാജിക് സൃഷ്ടിച്ചയാൾ, അണിയറയിലെ കഠിനാധ്വാനി. ഭാവിയിലേക്ക് എല്ലാവിധ ആശംസകളും" - രോഹിത് ശർമ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.