Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Chennai Metro Takeover of MRTS: പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംയുക്ത നിർദ്ദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ, ദക്ഷിണ റെയിൽവേയും തമിഴ്നാട് സംസ്ഥാന സർക്കാരും തമ്മിൽ ഔദ്യോഗിക ധാരണ പത്രത്തിൽ ഒപ്പുവെയ്ക്കും. പദ്ധതിയുടെ ഏകദേശ ചെലവ് നിലവിൽ 4,500 കോടി രൂപയാണ്.

ചെന്നൈ മെട്രോ
ചെന്നൈയിലെ മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (എംആർടിഎസ്) ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുള്ള റെയിൽവേ ബോർഡിന്റെ അനുമതി ഉടനെ ലഭിച്ചേക്കുമെന്ന് സൂചന. നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ അനുമതി ലഭിക്കുമെന്നാണ് വിവരം. വർഷങ്ങളായി ചർച്ചയിലായിരുന്ന ഈ പദ്ധതിക്ക് കഴിഞ്ഞ വർഷം ജൂലൈയിൽ റെയിൽവേ ബോർഡ് അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായുള്ള അന്തിമ അനുമതി ജൂലൈ അവസാനത്തോടെ ഉണ്ടാകുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം.
പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംയുക്ത നിർദ്ദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ, ദക്ഷിണ റെയിൽവേയും തമിഴ്നാട് സംസ്ഥാന സർക്കാരും തമ്മിൽ ഔദ്യോഗിക ധാരണ പത്രത്തിൽ ഒപ്പുവെയ്ക്കും. ഇതിന് ശേഷം അടിസ്ഥാന സൗകര്യങ്ങളും സിഗ്നലിംഗ് സംവിധാനങ്ങളും മെട്രോ നിലവാരത്തിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള ഏറ്റെടുക്കൽ നടപടികൾ ഘട്ടങ്ങളായി ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
ALSO READ: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
ഏകദേശ ചെലവും കാലതാമസവും
പദ്ധതിയുടെ ഏകദേശ ചെലവ് നിലവിൽ 4,500 കോടി രൂപയാണ്. അതുകൊണ്ട് തന്നെ, ധാരണാപത്രം ഒപ്പിടുന്നതിന് മുമ്പ് ധനസഹായം തേടുന്നതിനുള്ള വിവിധ വഴികൾ സംസ്ഥാന സർക്കാർ പരിഗണിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബർ മാസമായിരുന്നു അവസാന തീയതിയെങ്കിലും, രേഖ സംബന്ധിച്ച് റെയിൽവേയുടെ സമ്മതത്തിനായി തമിഴ്‌നാട് സർക്കാരിന് കാത്തിരിക്കേണ്ടിവന്നതിനാലാണ് കരാർ ഒപ്പിടുന്നതിൽ കാലതാമസം നേരിട്ടത്.
യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ
എംആർടിഎസ് മെട്രോ റെയിൽ ഏറ്റെടുക്കുന്നതോടെ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമായേക്കുമെന്നാണ് പ്രതീക്ഷ. എയർ കണ്ടീഷൻ ചെയ്ത ട്രെയിനുകൾ സർവീസ് നടത്തുന്നതിലൂടെ എംആർടിഎസ് സംവിധാനത്തെ പൂർണ്ണമായും മെട്രോ നിലവാരത്തേക്ക് ഉയർത്തും.
2028-ഓടെ എംആർടിഎസ് സ്റ്റേഷനുകളിൽ മികച്ച യാത്രക്കാരുടെ സൗകര്യങ്ങളും വികസനവും നടപ്പിലാക്കും. കൂടാതെ, ട്രെയിൻ കാത്തിരിപ്പ് സമയം കുറഞ്ഞേക്കുമെന്നും റിപ്പോർട്ടുണ്ട്. ഏറ്റെടുക്കലിന് ശേഷം ഓരോ അഞ്ച് മിനിറ്റിലും സർവീസ് നടത്തിയേക്കുമെന്നാണ് സൂചന.
പൂനമല്ലി – വടപളനി സ്ട്രെച്ച് തുറക്കാത്തത് എന്തുകൊണ്ട്?
എല്ലാവിധ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിട്ടും മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലെ ആദ്യ പാതയായ പൂനമല്ലി – വടപളനി സ്ട്രെച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്. നാല് മാസത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാസമാണ് പാത പൂർണ്ണമായി സജ്ജമായത്. 14.6 കിലോമീറ്റർ നീളമുള്ള പാതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനും വേഗത കൂട്ടുന്നതിനുമുള്ള അന്തിമ സുരക്ഷാ അനുമതി കഴിഞ്ഞ മാസം ലഭിച്ചിരുന്നു.
അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. നിലവിൽ മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീണ്ടുപോവുകയാണ്.
English Summary:
The Railway Board’s approval for the acquisition of Chennai Metro Rail Limited, the Mass Rapid Transit System (MRTS) in Chennai, is likely to be received soon. It is reported that the approval will be received within four to six weeks. The project, which has been under discussion for years, was approved by the Railway Board in July last year.