Thiruvananthapuram Metro: തിരുവനന്തപുരം, കോഴിക്കോട് മെട്രോ വെറും സ്വപ്നമാകുമോ? കേന്ദ്രത്തിന്റെ ആ മാനദണ്ഡം പണിയാകും!
Thiruvananthapuram and Kozhikode Metro: ജനസംഖ്യ മാനദണ്ഡമനുസരിച്ച് 20 ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള നഗരങ്ങൾക്ക് മാത്രമേ പുതിയ മെട്രോ പദ്ധതികൾക്ക് അനുമതി നൽകൂ. എന്നാൽ, നേരത്തെ ഈ മാനദണ്ഡം ലംഘിച്ച് ചില ഉത്തരേന്ത്യൻ നഗരങ്ങൾക്ക് മെട്രോ അനുവദിക്കുകയുണ്ടായി. 16 ലക്ഷം ജനസംഖ്യയുടെ ആഗ്രയിൽ മെട്രോ അനുവദിച്ചു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾക്ക് റെഡ് സിഗ്നൽ. മെട്രോ അനുവദിക്കുന്നതിന് നിലവിലുള്ള ജനസംഖ്യാ മാനദണ്ഡം സംസ്ഥാനത്തിന്റെ മെട്രോ മോഹങ്ങൾക്ക് വെല്ലുവിളിയുയർത്തും. നിലവിലുള്ള ജനസംഖ്യാ മാനദണ്ഡം കർക്കശമായി പാലിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇങ്ങനെ വരുമ്പോൾ തിരുവനനന്തപുരം, കോഴിക്കോട് മെട്രോകൾ നടപ്പാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഉത്തരേന്ത്യക്ക് കൊടുത്തു
ജനസംഖ്യ മാനദണ്ഡമനുസരിച്ച് 20 ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള നഗരങ്ങൾക്ക് മാത്രമേ പുതിയ മെട്രോ പദ്ധതികൾക്ക് അനുമതി നൽകൂ. എന്നാൽ, നേരത്തെ ഈ മാനദണ്ഡം ലംഘിച്ച് ചില ഉത്തരേന്ത്യൻ നഗരങ്ങൾക്ക് മെട്രോ അനുവദിക്കുകയുണ്ടായി. പക്ഷേ, മധുരൈ, കോയമ്പത്തൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ ദക്ഷിണേന്ത്യൻ മെട്രോ പദ്ധതികളുടെ കാര്യം വന്നതോടെ കേന്ദ്ര സർക്കാര്‍ ജനസംഖ്യാ തടസ്സവാദം ഉന്നയിക്കുകയാണ്.
16 ലക്ഷം ജനസംഖ്യയുടെ ആഗ്രയിൽ മെട്രോ അനുവദിച്ചു. ബിഹാറിലെ പാട്നയില്‍ 17 ലക്ഷമാണ് ജനസംഖ്യ. ഇവിടെയും മെട്രോ അനുവദിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിൽ 18.8 ലക്ഷം പേരാണ് താമസിക്കുന്നത്. ഇവിടെയും കേന്ദ്രം മെട്രോ അനുവദിക്കുകയുണ്ടായി. ഇൻഡോറിലും ജനസംഖ്യ 20 ലക്ഷത്തിൽ താഴെയാണ്. ഇവിടെയും മെട്രോ അനുവദിച്ചിരുന്നു.
ALSO READ: ശബരിമലയിലെ മിൽമ നെയ്യ് തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി
മെട്രോ സ്വപ്നമാകുമോ?
കേന്ദ്രത്തിന്റെ ഈ മാനദണ്ഡം, ജനസംഖ്യ കുറവുള്ള, എന്നാൽ മികച്ച വളർച്ചാ നിരക്കുള്ള ദക്ഷിണേന്ത്യൻ നഗരങ്ങൾക്ക് മെട്രോ പദ്ധതികൾ ലഭിക്കില്ലെന്ന സ്ഥിതി വരുത്തുമെന്നാണ് സൂചനകൾ. ജനസംഖ്യ കുറവുള്ള നഗരങ്ങളിൽ ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം കൊണ്ടുവരാമെന്നാണ് കേന്ദ്രം പറയുന്നത്. റോഡിന് നടുവിലുള്ള പ്രത്യേക ലൈനുകളിലൂടെ സർവീസ് നടത്തുന്നതിനാൽ ഗതാഗതക്കുരുക്കിൽപ്പെടാതെ വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്.
തിരുവനന്തപുരത്ത് നിലവിലെ ഡിപിആർ അനുസരിച്ച് മെട്രോ പാത കടന്നുപോകുന്ന 371.94 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ജനസംഖ്യ 13.5 ലക്ഷം മാത്രമാണ്. തിരുവനന്തപുരം ജില്ലയിലെ ആകെയുള്ള ജനസംഖ്യ 33 ലക്ഷത്തോളമാണ്. ഈ പ്രശ്നത്തെ മറികടക്കാൻ നഗരത്തിന് ചുറ്റുമുള്ള 500 മുതൽ 900 ചതുരശ്ര കിലോമീറ്റർ വരെ പ്രദേശം ഉൾപ്പെടുത്തി ഡിപിആർ പുതുക്കുന്നത് ആലോചനയിലുണ്ട്.
തിരുവനന്തപുരം മെട്രോ
31 കിലോമീറ്ററാണ് റൂട്ട് വരുന്നത്. പാപ്പനംകോട് നിന്ന് തുടങ്ങി കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കലിൽ എത്തും. ടെക്‌നോപാർക്ക്, വിമാനത്താവളം, തമ്പാനൂർ ബസ്‌സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന അലൈൻമെന്റ് ആണിത്.
കെഎംആർഎല്ലിന് വേണ്ടി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് ഡിപിആർ തയ്യാറാക്കിയത്. കൊച്ചി മെട്രോയുടെ മാതൃകയിൽ 60 ശതമാനം വായ്പയെടുത്തും, സംസ്ഥാന, കേന്ദ്ര സർക്കാരിൽ നിന്ന് 20 ശതമാനം വീതവുമെടുതത് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂർണമായും എലിവേറ്റഡ് രീതിയിലാകും നിർമാണം എന്നാണ് ഡിപിആറിൽ നിർദേശിക്കുന്നത് എന്നാണ് സൂചന.
English Summary:
The proposed metro rail projects for Thiruvananthapuram and Kozhikode have encountered a major hurdle after the Central Government reportedly adopted stricter population criteria for approving new metro systems. Under the revised norms, only cities with a population of 20 lakh or more will be eligible for metro rail projects.