Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള കേസ്; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന, സാമ്പിളുകൾ ശേഖരിക്കും
Sabarimala Gold Scam Case: കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് പരിശോധന നടത്തുന്നത്. നേരത്തെ ദ്വാരപാലക ശില്പങ്ങൾ, കട്ടിള പാളികൾ എന്നിവയിൽ നിന്ന് വലിയ ഭാഗങ്ങൾ മുറിച്ചെടുത്ത് ജംഷദ്പൂരിലെ ലാബിലേക്ക് അയച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഏറ്റവും നിർണായകമാണ് ഈ പരിശോധനാ ഫലങ്ങൾ. അതിനിടെ ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു.

Sabarimala
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന (Sabarimala Gold Scam Case) ഇന്ന് സന്നിധാനത്ത് നടക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന വൈകിട്ട് അഞ്ച് മണിയോടെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തവണ പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് അന്വേഷണ സംഘം സാമ്പിൾ ശേഖരിക്കുക. കട്ടളപ്പാളിയുടെ മുകൾഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഭാഗമാണ് പ്രഭാമണ്ഡലം. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പരിശോധനയ്ക്ക് എത്തുന്നത്. കട്ടളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി സാമ്പിൾ ശേഖരിക്കും.
കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് പരിശോധന നടത്തുന്നത്. നേരത്തെ ദ്വാരപാലക ശില്പങ്ങൾ, കട്ടിള പാളികൾ എന്നിവയിൽ നിന്ന് വലിയ ഭാഗങ്ങൾ മുറിച്ചെടുത്ത് ജംഷദ്പൂരിലെ ലാബിലേക്ക് അയച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഏറ്റവും നിർണായകമാണ് ഈ പരിശോധനാ ഫലങ്ങൾ. അതിനിടെ ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ചോദ്യം ചെയ്യാനുള്ള നോട്ടീസ് ആണ് അയച്ചത്. ഈ മാസം 18ന് മുമ്പ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്.
ALSO READ: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു
അടുത്ത റിപ്പോർട്ട് സമർപ്പിക്കും മുമ്പ് പ്രശാന്തിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. മുൻ ദേവസ്വം ബോർഡ് അംഗം അജികുമാറിനും നോട്ടീസ് നൽകിയിട്ടുണ്ട്. 2025 ലെ സ്വർണ്ണപ്പാളി കൈമാറ്റത്തിലാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ പി എസ് പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ദ്വാരപാല ശിൽപം സ്വർണം പൂശുന്നതിന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് അന്വേഷണ സംഘം ചോദിച്ചതെന്നും തൻ്റെ മൊഴി രേഖപ്പെടുത്തിയെന്നും പ്രശാന്ത് അന്ന് പറഞ്ഞിരുന്നത്.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക ശാസ്ത്രീയ പരിശോധനാ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദ്വാരപാളികളിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും സ്വർണം വേർതിരിച്ച ശേഷം കുറഞ്ഞ അളവിൽ സ്വർണം പൂശി തിരികെ സ്ഥാപിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ ഭൂരിഭാഗം സ്വർണ്ണവും കൊള്ളയടിക്കപ്പെട്ടെന്നാണ് എസ്ഐടിയുടെ പ്രാഥമിക നിഗമനത്തിൽ പറയുന്നത്. അതേസമയം, പിഎസ് പ്രശാന്തിന്റെ ഭരണസമിതി കഴിഞ്ഞ വർഷം അറ്റകുറ്റപ്പണിക്കായി ചെന്നൈയിൽ കൊണ്ടുപോയ പാളികളിൽ നിന്ന് പൂർണമായും സ്വർണം നഷ്ടപ്പെട്ടിട്ടില്ല എന്നു കണ്ടെത്തലിൽ പറയുന്നു.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി, കട്ടിളപ്പാളി എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചായിരുന്നു എസ്ഐടി ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്. എട്ടോളം സാമ്പിളുകളാണ് ഇത്തരത്തിൽ പരിശോധനയ്ക്കായിട്ട് അയച്ചത്. ജംഷെഡ്പൂരിലെ ലാബോറട്ടറിയിലായിരുന്നു പരിശോധന. 2019ലാണ് പാളികളിലെ സ്വർണം വേർതിരിച്ചത്. ദ്വാരപാലക പാളികളിലെയും കട്ടിളപ്പാളിയിലെയും സ്വർണം മാറ്റിയതായാണ് കണ്ടെത്തൽ. കുറഞ്ഞ അളവിൽ സ്വർണം പൂശി തിരികെ വെക്കുകയായിരുന്നു. അയഡൈഡ് പ്രക്രിയ വഴിയാണ് പ്രതികൾ സ്വർണം വേർതിരിച്ചത്. 2025ൽ എല്ലാ പാളികളിൽ നിന്നും സ്വർണം മാറ്റിയിട്ടിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
English Summary:
Sabarimala Gold Scam Case Latest Update. Following Kerala High Court order, the Special Investigation Team (SIT) is conducting a decisive inspection at Sannidhanam today to collect additional samples.