India vs England: ബെൻ സ്റ്റോക്സ് ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ട് ഓവൽ ടെസ്റ്റിൽ ജയിച്ചേനെ; വീണ്ടും ചൊറിഞ്ഞ് മൈക്കൽ വോൺ
Michael Vaughan Statement About Final Test: ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ട് പരാജയപ്പെടാൻ കാരണം ബെൻ സ്റ്റോക്സിൻ്റെ അഭാവമെന്ന് മൈക്കൽ വോൺ. കളി ഇന്ത്യ ആറ് റൺസിനാണ് വിജയിച്ചത്.

ബെൻ സ്റ്റോക്സ്
ബെൻ സ്റ്റോക്സ് ഉണ്ടായിരുന്നെങ്കിൽ ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിക്കുമായിരുന്നു എന്ന് മുൻ താരം മൈക്കൽ വോൺ. ഓവൽ ടെസ്റ്റിൽ പരിക്കേറ്റ ബെൻ സ്റ്റോക്സ് കളിച്ചിരുന്നില്ല. മത്സരത്തിൽ ആറ് റൺസിൻ്റെ ആവേശവിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ 2-2 എന്ന നിലയിൽ ഇന്ത്യ പരമ്പര സമനിലയാക്കുകയും ചെയ്തു.
“ഇന്ന് രാവിലെ, ബെൻ സ്റ്റോക്സ് ടീമിലുണ്ടായിരുന്നെങ്കിൽ ഈ ടെസ്റ്റ് മത്സരം ഇംഗ്ലണ്ട് വിജയിച്ചേനെ. അദ്ദേഹം ഈ ടീമിൽ വലിയ ഒരു റോളാണ് ചെയ്യുന്നത്. മാനസികനില തന്നെയാണ് പ്രധാനം. ഇന്ന് രാവിലെ കളിക്കാൻ തുടങ്ങിയപ്പോൾ ഇംഗ്ലണ്ട് ഭയന്നു. ഒരേയൊരു കൂട്ടുകെട്ട് മതിയായിരുന്നു. പക്ഷേ, അവർ ഭയന്നു. അമിതമായി ആക്രമിച്ചുകളിച്ചത് തിരിച്ചടിയായി.”- വോൺ പറഞ്ഞു.
Also Read: India vs England: കണ്ണ് നിറഞ്ഞ്, വൈകാരിക പ്രതികരണവുമായി ഗംഭീർ; വിശ്വസിക്കാനാവാതെ സോഷ്യൽ മീഡിയ
ഓവൽ ടെസ്റ്റിൽ ഐതിഹാസിക വിജയമാണ് ഇന്ത്യ കുറിച്ചത്. അവസാന ദിവസം 35 റൺസിൻ്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനുണ്ടായിരുന്നത്. നാല് വിക്കറ്റ് ബാക്കിയുണ്ടായിരുന്നു. പരിക്കേറ്റ് പുറത്തിരുന്ന ക്രിസ് വോക്സ് കയ്യിൽ ബ്രേസണിഞ്ഞ് അവസാന വിക്കറ്റിൽ ക്രീസിലെത്തിയെങ്കിലും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. ഇന്നിംഗ്സിൽ സിറാജ് അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. ആകെ 9 വിക്കറ്റ് വീഴ്ത്തിയ താരം തന്നെയാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയത്.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 224 റൺസ് നേടി പുറത്തായപ്പോൾ ഇംഗ്ലണ്ട് 247 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ 396 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യ 374 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സെഞ്ചുറി നേടിയ ഹാരി ബ്രൂക്ക്, ജോ റൂട്ട് എന്നിവർ ചേർന്ന് ഇംഗ്ലണ്ടിനെ വിജയത്തിനരികെ എത്തിച്ചെങ്കിലും ഇന്ത്യൻ പേസർമാർ വിജയം പിടിച്ചുവാങ്ങുകയായിരുന്നു.