Iran-US Conflict: എങ്ങനെ പോകുമെന്ന് നോക്കാം…ഇറാനുമായി ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ട്രംപ്; ആക്രമണം അവസാനിപ്പിച്ചു
Trump Says US Will Start Talks With Iran After Ending Attacks: ഹോര്‍മുസ് കടലിടുക്ക് 60 ദിവസത്തേക്ക് തുറന്നിടുന്നതിനും കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കുന്നത് ഒഴിവാക്കുന്നതിനുമായി കഴിഞ്ഞ മാസം അമേരിക്കയും ഇറാനും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു, എന്നാല്‍ ഇരുവരും തമ്മില്‍ വീണ്ടും ആക്രമണം ആരംഭിച്ചത് സ്ഥിതിഗതികള്‍ വഷളാക്കി.

ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിച്ച് ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗള്‍ഫ് രാജ്യങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് യുഎസ് സൈനിക ആക്രമണങ്ങള്‍ അവസാനിപ്പിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചയോടെ ചര്‍ച്ചകള്‍ക്ക് തുടക്കമാകുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ഒത്തുതീര്‍പ്പിന് സമ്മതിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെക്കുന്നു.
ഒരു ചര്‍ച്ചയുടെ രൂപത്തിലാണ് തങ്ങള്‍ അവരിമായി സംസാരിക്കുന്നത്. അത് നാളെ (തിങ്കളാഴ്ച) ഉച്ച കഴിഞ്ഞ ആരംഭിക്കും. കാര്യങ്ങള്‍ എങ്ങനെ പോകുമെന്ന് നമുക്ക് നോക്കാം. ഒരു കരാറില്‍ എത്തുന്നത് തനിക്ക് നല്ലത്, ധാരാളം ആളുകള്‍ മരിക്കുന്നതിനാല്‍, ഇനിയും ആളുകളെ കൊല്ലാന്‍ താന്‍ ആഗ്രഹിക്കുന്നില്ല, ട്രംപ് പ്രതികരിച്ചു.
സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട നയതന്ത്ര ശ്രമങ്ങള്‍ നേരത്തെ ആസൂത്രണം ചെയ്തിരുന്നു, എന്നാലത് നടന്നില്ല. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒരു കരാറില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാന്റെ ആണവനിരായുധീകരണത്തിന്റെ കരാര്‍ സംഭവിക്കുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ഹോര്‍മുസ് കടലിടുക്ക് 60 ദിവസത്തേക്ക് തുറന്നിടുന്നതിനും കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കുന്നത് ഒഴിവാക്കുന്നതിനുമായി കഴിഞ്ഞ മാസം അമേരിക്കയും ഇറാനും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു, എന്നാല്‍ ഇരുവരും തമ്മില്‍ വീണ്ടും ആക്രമണം ആരംഭിച്ചത് സ്ഥിതിഗതികള്‍ വഷളാക്കി. ഈ കരാര്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇടനിലക്കചാരുടെ ഭാഗത്തുനിന്ന് നടക്കുന്നതായാണ് വിവരം.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട്, ഒരു സംയുക്ത സംവിധാനം നടപ്പാക്കുന്നതിനായി ഇറാനും ഒമാനും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടലിടുക്ക് തുറന്നിരിക്കുമെന്ന് ട്രംപ് വാദിക്കുമ്പോള്‍, ഇറാന്റെ പരമാധികാരത്തിന്മേലുള്ള നിയന്ത്രണത്തോട് യോജിക്കാനാകില്ലെന്ന നിലപാടിലാണ് ടെഹ്‌റാന്‍.
ഇറാന്‍, യുഎസ്, ഒമാന്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഖത്തര്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കടലിടുക്കുമായി ബന്ധപ്പെട്ട ഒരു നിര്‍ദേശം ഇറാന്‍ അംഗീകരിച്ചതായി ട്രംപിനെ അറിയിച്ചിട്ടുണ്ട്. ട്രംപിനോട് സംയമനം പാലിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇറാനെതിരെ കൂടുതല്‍ ശക്തമായ സൈനിക നടപടി സ്വീകരിക്കാനുള്ള നിര്‍ദേശമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യുഎസിന് നല്‍കിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹോര്‍മുസ് കടലിടുക്കും, ഇറാന്റെ ആണവ പദ്ധതിയും സംബന്ധിച്ച ചര്‍ച്ചകളിലെ പുരോഗതി ചൂണ്ടിക്കാട്ടിയാണ് നിലവില്‍ ആക്രമണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍, ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു കരാറിലും എത്തിച്ചേര്‍ന്നിട്ടില്ലെന്ന് ഇറാന്റെ പ്രതിനിധി സംഘം വ്യക്തമാക്കി.
English Summary
US President Donald Trump has said that talks with Iran will begin after the US ended its attacks. The statement comes amid ongoing tensions between Washington and Tehran. Trump indicated that the outcome of the talks remains to be seen.