സൗദിക്ക് 48 എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാൻ അമേരിക്കയുടെ പച്ചക്കൊടി
Saudi Arabia to Get 48 F-35 Jets as US Approves Major Defence Deal: വര്‍ഷങ്ങളായി അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു സൗദി അറേബ്യ. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ആക്രമണശേഷിയും ഉള്‍പ്പെടുന്ന ഈ യുദ്ധവിമാനങ്ങള്‍ സൗദിയുടെ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ മധ്യപൂര്‍വദേശത്ത് എഫ്-35 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്ന ഏക രാജ്യം ഇസ്രായേലാണ്.
വാഷിങ്ടണ്‍: മധ്യപൂര്‍വദേശത്ത് സംഘര്‍ഷങ്ങളും സുരക്ഷാ ആശങ്കകളും തുടരുന്നതിനിടെ സൗദി അറേബ്യയ്ക്ക് 48 എഫ്-35 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള നീക്കവുമായി അമേരിക്ക. ഏകദേശം 24.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പ്രതിരോധ ഇടപാടിനാണ് അമേരിക്ക അംഗീകാരം നല്‍കിയത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിക്കുന്ന എഫ്-35 ലൈറ്റ്‌നിങ് II യുദ്ധവിമാനങ്ങളാണ് സൗദിക്ക് നല്‍കുക. വിമാനങ്ങള്‍ക്ക് പുറമെ എഞ്ചിനുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍, സ്‌പെയര്‍ ഭാഗങ്ങള്‍, സാങ്കേതിക സഹായം എന്നിവയും ഇടപാടിന്റെ ഭാഗമാകും.
വര്‍ഷങ്ങളായി അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു സൗദി അറേബ്യ. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ആക്രമണശേഷിയും ഉള്‍പ്പെടുന്ന ഈ യുദ്ധവിമാനങ്ങള്‍ സൗദിയുടെ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ മധ്യപൂര്‍വദേശത്ത് എഫ്-35 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്ന ഏക രാജ്യം ഇസ്രായേലാണ്. അതിനാല്‍ തന്നെ സൗദിക്ക് ഇതേ വിമാനം നല്‍കാനുള്ള അമേരിക്കയുടെ നീക്കം മേഖലയിലെ സ്ഥിതിഗതികള്‍ ചിലപ്പോള്‍ മോശമാക്കിയേക്കാം.
സൗദിക്ക് എഫ്-35 നല്‍കുന്നത് മേഖലയിലെ സൈനിക ശക്തികളെ ബാധിക്കുമെന്ന ആശങ്ക ഇസ്രായേല്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. മധ്യപൂര്‍വദേശത്ത് ഇസ്രായേലിന് നിലനില്‍ക്കുന്ന സൈനിക മുന്‍തൂക്കം സംരക്ഷിക്കേണ്ടത് അമേരിക്കയുടെ ദീര്‍ഘകാല നയത്തിന്റെ ഭാഗമാണ്. എന്നാല്‍ പുതിയ ഇടപാടിലൂടെ സൗദിയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും അമേരിക്കയുമായുള്ള സുരക്ഷാ സഹകരണം കൂടുതല്‍ വിപുലപ്പെടുത്തുന്നതുമാണ് ലക്ഷ്യമെന്നാണ് അമേരിക്കന്‍ വ്യക്തമാക്കുന്നു.
സൗദിയുടെ വ്യോമ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും എഫ്-35 വിമാനങ്ങള്‍ സഹായിക്കുമെന്നാണ് അമേരിക്കയുടെ നിലപാട്. വ്യോമാക്രമണങ്ങള്‍ നേരിടുന്നതിനും ശത്രുസാന്നിധ്യം നിരീക്ഷിക്കുന്നതിനും ആവശ്യമായ ശേഷി ഈ വിമാനങ്ങള്‍ക്കുണ്ട്. അമേരിക്കന്‍ സേനയും സൗദിയുടെ പ്രതിരോധ സേനകളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാനും ഇടപാട് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
Also Read: ഇന്ത്യയും ചൈനയും ട്രംപിന്റെ പുതിയ താരിഫ് ഭീഷണികൾ നേരിടേണ്ടി വരുമോ? റഷ്യ ഉപരോധ ബിൽ യുഎസ് പാസാക്കി
എന്നാല്‍ അമേരിക്കന്‍ അനുമതി ലഭിച്ചതോടെ ഇടപാട് പൂര്‍ണമായിട്ടില്ല. നിര്‍ദിഷ്ട ആയുധ വില്‍പ്പന സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. വിമാനങ്ങള്‍ സൗദിക്ക് കൈമാറുന്ന സമയക്രമം സംബന്ധിച്ച് വ്യക്തമായ വിവരം അമേരിക്ക ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം, സൗദി അറേബ്യയും ചൈനയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന ബന്ധവും അമേരിക്കയില്‍ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. എഫ്-35 പോലുള്ള അത്യാധുനിക യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ ചൈനയ്ക്ക് ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇടപാടിന്റെ ഭാഗമായി സാങ്കേതിക വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും പ്രധാന വിഷയമാകും.
English Summary
The US has approved a proposed sale of 48 F-35 fighter jets to Saudi Arabia in a deal valued at around 24.3 billion Dollar. The agreement comes amid heightened security concerns and tensions in the Middle East. The proposed sale still requires further US congressional procedures before it can be finalized.