Railway LPG shortage:ഗ്യാസ് പണിതന്നു തുടങ്ങി, ഇനി ട്രെയിൻ യാത്രയിൽ സ്വന്തം ഭക്ഷണം കരുതേണ്ടി വരുമോ?
IRCTC Shifts to Induction Cooking: ഗ്യാസ് ലഭ്യത കുറഞ്ഞാൽ ട്രെയിനുകളിലെ കാറ്ററിംഗ് സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കാൻ റെയിൽവേ ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Train (8)
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഇന്ത്യയിൽ എൽപിജി ക്ഷാമം രൂക്ഷമാകുന്നു. പ്രതിസന്ധി കടുത്തതോടെ ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നത് താൽക്കാലികമായി നിർത്തലാക്കാൻ ഇന്ത്യൻ റെയിൽവേ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ ദീർഘദൂര യാത്രക്കാർ സ്വന്തം ഭക്ഷണം കരുതേണ്ടി വരുന്ന സാഹചര്യം വന്നിരിക്കുകയാണ്. ഐആർസിടിസിയുടെ കീഴിലുള്ള ബേസ് കിച്ചണുകളെയാണ് ഗ്യാസ് ക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പ്രതിദിനം 17 ലക്ഷത്തോളം ഭക്ഷണപ്പൊതികളാണ് റെയിൽവേ വിതരണം ചെയ്യുന്നത്.
ഗ്യാസ് ലഭ്യത കുറഞ്ഞാൽ ട്രെയിനുകളിലെ കാറ്ററിംഗ് സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കാൻ റെയിൽവേ ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ഭക്ഷണത്തിന് പണം നൽകിയ യാത്രക്കാർക്ക് സർവീസ് മുടങ്ങുന്ന പക്ഷം തുക തിരികെ നൽകും. ഗ്യാസ് അടുപ്പുകൾക്ക് പകരം ഇൻഡക്ഷൻ സ്റ്റൗകളും മൈക്രോവേവ് ഓവനുകളും ഉപയോഗിക്കാൻ ഐആർസിടിസി കാറ്ററിംഗ് പങ്കാളികൾക്ക് നിർദ്ദേശം നൽകി.
ഹോട്ടൽ മേഖലയും തൊഴിൽ പ്രതിസന്ധിയും
പാചകവാതക ക്ഷാമം ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. മെനുവിലെ വിഭവങ്ങൾ വെട്ടിക്കുറയ്ക്കാനും പലയിടങ്ങളിലും വിറക് അടുപ്പുകളിലേക്ക് മാറാനും ഉടമകൾ നിർബന്ധിതരാകുന്നു. ഹോട്ടൽ മേഖലയിലെ ഈ തളർച്ച ഏകദേശം ഒരു കോടിയോളം പേരുടെ തൊഴിൽ നഷ്ടത്തിന് കാരണമായേക്കാമെന്ന് എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ മുന്നറിയിപ്പ് നൽകി. അതേസമയം, ഗാർഹിക ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ഇന്ധന വിതരണം ഉറപ്പാക്കാൻ സർക്കാർ ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്.
വീടുകളിലേക്കുള്ള പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG), വാഹനങ്ങൾക്കുള്ള സിഎൻജി (CNG) എന്നിവയുടെ 100% വിതരണം ഉറപ്പാക്കും. എന്നാൽ വ്യവസായ ശാലകൾക്ക് 70-80% വിതരണം മാത്രമേ ഉണ്ടാകൂ. ഇന്ത്യയുടെ ഗ്യാസ് ഇറക്കുമതിയുടെ 30 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷം വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇത് മറികടക്കാൻ മറ്റ് വിതരണ സ്രോതസ്സുകളെയും റൂട്ടുകളെയും സർക്കാർ ആശ്രയിക്കുന്നുണ്ട്.