ഷാരോൺ വധക്കേസ് അന്വേഷിച്ച ഡിവൈഎസ്പി കെ.ജെ ജോൺസൺ അന്തരിച്ചു
DySP KJ Johnson passes away: ഡിവൈ.എസ്.പി. കെജെ ജോൺസൺ അന്തരിച്ചു. പാറശാല ഷാരോൺ വധക്കേസ് ഉൾപ്പെടെ നിരവധി പ്രമുഖ കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കാമുകനായിരുന്ന ഷാരോണിനെ ഗ്രീഷ്മ എന്ന പെൺകുട്ടി കഷായത്തിൽ മാരകമായ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണ രീതിയെ കോടതി അടക്കം അഭിനന്ദിച്ചിരുന്നു.
തിരുവനന്തപുരം: ഡിവൈ.എസ്.പി. കെജെ ജോൺസൺ അന്തരിച്ചു. പാറശാല ഷാരോൺ വധക്കേസ് ഉൾപ്പെടെ നിരവധി പ്രമുഖ കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സിയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നിരവധി കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും കേരളം മുഴുവൻ ചർച്ച ചെയ്ത പാറശാല ഷാരോൺ വധക്കേസ് ആണ് അദ്ദേഹത്തിന്റെ കരിയറിലെ പൊൻതൂവലായി വിലയിരുത്തപ്പെടുന്നത്. കേരളം അതിനുമുമ്പ് കണ്ടിട്ടില്ലാത്ത വിധമുള്ള ഒരു കേസ് ആയിരുന്നു പാറശാലയിലെ ഷാരോൺ വധക്കേസ്. കാമുകനായിരുന്ന ഷാരോണിനെ ഗ്രീഷ്മ എന്ന പെൺകുട്ടി കഷായത്തിൽ മാരകമായ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണ രീതിയെ കോടതി അടക്കം അഭിനന്ദിച്ചിരുന്നു.
ദൃക്സാക്ഷികളില്ലാത്ത ഷാരോൺ വധക്കേസിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചാണ് അന്വേഷണസംഘം പ്രതിയെ പൂട്ടിയത്. ഈ കേസിൽ പ്രതികളെ ചോദ്യം ചെയ്തതും അന്വേഷണത്തിലെ നിർണായക തെളിവുകൾ കണ്ടെത്തിയതും ജോൺസൻ്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതി പലതവണ ശ്രമിച്ചെങ്കിലും ശാസ്ത്രീയ തെളിവുകളും മൊഴികളും കൂട്ടിയിണക്കി പ്രതിയെ പൂട്ടിയത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജോൺസന്റെ തന്ത്രപരമായ നീക്കമായിരുന്നു.
2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ചികിത്സയിലിരിക്കേ ഒക്ടോബർ 25 ന് ഷാരോൺ മരിച്ചു. തുടർന്ന് മരണത്തിന്റെ ദുരൂഹത പോലീസ് അന്വേഷണത്തിലൂടെ സമർഥമായി തെളിയിക്കപ്പെട്ടു. തുടർന്ന് പ്രതി ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ തന്നെ വിധിച്ചത് കേസിൽ പോലീസ് നടത്തിയ സമർഥമായ അന്വേഷണത്തിന്റെ പ്രതിഫലനമായിരുന്നു.
അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയ കേസാണ് എം.സി. ഗഫൂർ വധക്കേസ്. കാസർഗോഡ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിയായിരിക്കെ ആണ് ഗഫൂർ വധക്കേസിലേക്ക് ജോൺസൺ എത്തുന്നത്. ആദ്യഘട്ടത്തിൽ വ്യക്തമായ തെളിവുകളൊന്നുമില്ലാതിരുന്ന കേസിൽ, കബറടക്കിയ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി തലയ്ക്കേറ്റ പരിക്ക് ഉൾപ്പെടെയുള്ള സൂചനകൾ കണ്ടെത്തി.
തുടർന്ന് നടന്ന അതിസൂക്ഷ്മമായ അന്വേഷണത്തിൽ നാല് പ്രതികളെയും കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചു. ദിവ്യ, രണ്ടു വയസുള്ള മകൾ ഗൗരി എന്നിവർ കൊല്ലപ്പെട്ട കേസിൽ, നീണ്ട 11 വർഷത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട്ടിലെ കുളച്ചലുമായി ബന്ധപ്പെട്ട പഴയ തെളിവുകളുടെ കണ്ണികൾ ചേർത്തുവെച്ച് പ്രതിയിലേക്ക് എത്തിയതും ജോൺസന്റെ പോലീസ് കരിയറിലെ നേട്ടങ്ങളുടെ പട്ടികയിൽ വരുന്ന കേസുകളിൽ ഒന്നാണ്.
English Summary
DySP KJ Johnson passed away. He was the investigating officer in several prominent cases including the Parasala Sharon murder case. He died at a private hospital in Kozhikode while undergoing treatment for a liver ailment. The court had also praised the police investigation method in the case where a girl named Greeshma killed her lover Sharon by mixing a deadly poison in a decoction.