Driving Test: ക്യാമറ നോക്കി നോക്കി ‘എച്ച്’ എടുക്കാം; ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റംവരുത്തി
Major Change in Driving Test: MVD Allows Use of Rear Camera During 'H' Test: പുതിയ വാഹനങ്ങളില്‍ ആധുനിക സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി റിവേഴ്‌സ് ക്യാമറകളും, പാര്‍ക്കിങ് സെന്‍സറുകളും ഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ എംവിഡി തയാറായത്.
കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി). ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തില്‍പെടുന്ന ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായി ഇനി ക്യാമറ ഉപയോഗിക്കാമെന്ന പ്രഖ്യാപനമാണ് എംവിഡി നടത്തിയിരിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് പരീക്ഷയുടെ പ്രധാന ഘട്ടമായ എച്ച് ടെസ്റ്റില്‍ ഇനി മുതല്‍ റിയര്‍വ്യൂ അഥവ റിവേഴ്‌സ് ക്യാമറ ഉപയോിക്കാന്‍ സാധിക്കുന്നതാണ്.
കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവന്ന നിയമ ഭേദഗതികളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെയും മാറ്റം. വാഹനത്തിന്റെ വശങ്ങളിലെയും ഉള്‍ഭാഗത്തെയും റിയര്‍വ്യൂ മിററുകള്‍ നോക്കി മാത്രമേ ഇതുവരെ വാഹനം പിന്നോട്ടെടുക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ റിവേഴ്‌സ് ഗിയറിലിട്ട് വാഹനം നിയന്ത്രിക്കുമ്പോള്‍ ക്യാമറ നോക്കാന്‍ ഭയപ്പെടേണ്ടതില്ല.
പുതിയ വാഹനങ്ങളില്‍ ആധുനിക സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി റിവേഴ്‌സ് ക്യാമറകളും, പാര്‍ക്കിങ് സെന്‍സറുകളും ഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ എംവിഡി തയാറായത്.
നിലവില്‍ വിപണിയിലെത്തുന്ന പുതിയ വാഹനങ്ങളിലെല്ലാം റിയര്‍വ്യൂ ക്യാമറകളും, മറ്റ് സുരക്ഷ സംവിധാനങ്ങളുമുണ്ട്. ഇതനുസരിച്ച് ഡ്രൈവിങ് ടെസ്റ്റുകളില്‍ മാറ്റം വരുത്താത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കാലാനുസൃതമായി മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യം മോട്ടോര്‍ വാഹന വകുപ്പ് പരിഗണിച്ചത് ഇനി പരീക്ഷയില്‍ പങ്കെടുക്കാന്‍ പോകുന്നവരുടെ വിജയസാധ്യതയും ഉയര്‍ത്തിയേക്കും.
എന്നാല്‍ അത്ര എളുപ്പത്തില്‍ ക്യാമറകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. റിയര്‍വ്യൂ ക്യാമറകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചില നിബന്ധനകളും മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുവെക്കുന്നു. സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനൊപ്പം പുതിയ സാങ്കേതിക സൗകര്യങ്ങളുടെ പ്രയോജനം പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നു.
Also Read: ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും; പരിഷ്കാരങ്ങളുമായി കേന്ദ്ര സർക്കാർ
എച്ച് ടെസ്റ്റ് നിബന്ധനകള്‍
- പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ റിയര്‍ ക്യാമറ മാത്രം നോക്കി വാഹനം പുറകിലേക്ക് എടുക്കാന്‍ പാടുള്ളതല്ല.
- സൈഡ് മിററുകളും ഇന്‍സൈഡ് റിയര്‍വ്യൂ മിററുകളും കൃത്യമായി നിരീക്ഷിക്കണം.
- റിയര്‍വ്യൂ ക്യാമറ അധിക സഹായ ഉപാധി എന്ന നിലയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
- പരീക്ഷാര്‍ത്ഥി പൂര്‍ണമായും ക്യാമറ ഡിസ്‌പ്ലേയില്‍ നോക്കി വാഹനം നിയന്ത്രിച്ചാല്‍ അയോഗ്യനാക്കുന്നതാണ്.
ടെസ്റ്റ് പാസായാല്‍ ഉടന്‍ ലൈസന്‍സ്
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടതില്ല. ഡ്രൈവിങ് ടെസ്റ്റ് പാസായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ലൈസന്‍സ് ലഭിക്കുന്നതാണ്. പരീക്ഷാര്‍ത്ഥികളുടെ ഫലം തത്സമയം സാരഥി സോഫ്‌റ്റ്വെയറില്‍ അറിയാനും സാധിക്കുന്നതാണ്. മോട്ടോര്‍വാഹനവകുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഡിജിറ്റലാക്കിയതിന്റെ ഭാഗമായാണ് നീക്കം. നേരത്തെ ലൈസന്‍സ് പ്രിന്റ് ചെയ്തവരുമ്പോള്‍ കാലതാമസം നേരിട്ടിരുന്നു, ഇത് ഒഴിവാക്കാനും എംവിഡിക്ക് സാധിച്ചു.
ആര്‍സി ബുക്ക്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ തപാല്‍ വഴി വീട്ടിലേക്ക് അയക്കുന്ന നടപടി നിലവില്‍ കേരളത്തിലില്ല. വാഹനം പുതുക്കുകയോ അല്ലെങ്കില്‍ പുതിയത് വാങ്ങുകയോ ചെയ്ത് വെറും ഒരാഴ്ചയ്ക്കുള്ളില്‍ ആളുകള്‍ക്ക് ആര്‍സി ബുക്ക് സാരഥി പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഡ്രൈവിങ് ലൈസന്‍സും ഡിജിറ്റലായി തന്നെ സൂക്ഷിച്ചാല്‍ മതി.
English Summary
The Kerala Motor Vehicles Department (MVD) has introduced a major change to the driving test by allowing candidates to use rear cameras during the ‘H’ test. The move is aimed at making the test more practical by accommodating modern vehicle features.