Mullaperiyar Dam: മുല്ലപ്പെരിയാർ സുരക്ഷിതമാണോ? വിദഗ്ധ സമിതി അണക്കെട്ടിലേക്ക്! സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ഇന്ന് തുടക്കം
Mullaperiyar Dam Inspection 2026 : മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭൂകമ്പ പ്രതിരോധ ശേഷി, ഘടനാപരമായ സുരക്ഷിതത്വം, അണക്കെട്ടിലെ ചോര്‍ച്ചയുടെ അളവ്, സ്പില്‍വേ ഷട്ടറുകളുടെ കാര്യക്ഷമത തുടങ്ങിയവ വിലയിരുത്തും. ഡാമില്‍ സമഗ്ര സുരക്ഷാ പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കേരളം പല തവണ ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: സുപ്രീംകോടതി നിര്‍ദ്ദേശിച്ച സമിതിയുടെ നേതൃത്വത്തില്‍ മുല്ലപ്പെരിയാറില്‍ ഇന്ന് (സെപ്തംബര്‍ 1) സമഗ്ര സുരക്ഷാ പരിശോധന ആരംഭിക്കും. ദേശീയ ജലവൈദ്യുത കോപ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയാണ് പരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസാണ് സമിതിയിലെ കേരളത്തിന്റെ പ്രതിനിധി. കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ 2022-ലാണ് മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭൂകമ്പ പ്രതിരോധ ശേഷി, ഘടനാപരമായ സുരക്ഷിതത്വം, അണക്കെട്ടിലെ ചോര്‍ച്ചയുടെ അളവ്, സ്പില്‍വേ ഷട്ടറുകളുടെ കാര്യക്ഷമത തുടങ്ങിയവ വിലയിരുത്തും. ഡാമില്‍ സമഗ്ര സുരക്ഷാ പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കേരളം പലതവണ ആവശ്യപ്പെട്ടിരുന്നു.
സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ പരിശോധനയ്ക്ക് തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് തടസമുണ്ടായാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് കേരളത്തിന്റെ നീക്കം. സുപ്രീം കോടതിയില്‍ കേസ് നടത്തുന്നതിന് സര്‍ക്കാര്‍ പുതിയ അഭിഭാഷകനെ നിയോഗിച്ചിരുന്നു.
Also Read: Antony Raju: ആന്റണി രാജുവിന് നിർണായകം, തൊണ്ടിമുതൽ കേസിൽ അപ്പീൽ ഇന്ന് പരിഗണിക്കും
ഡാമിന്റെ സുരക്ഷയില്‍ ആശങ്ക
ഡാമിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും, പുതിയ അണക്കെട്ട് എന്ന പരിഹാരമാണ് സംസ്ഥാനം മുന്നോട്ടുവെക്കുന്നതെന്നും മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനുകൂലമായ നിലപാട് കോടതിയില്‍ നിന്നോ, തമിഴ്‌നാടിന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ലെന്നും, അണക്കെട്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ പരിശോധന ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാടിന്റെ ബജറ്റ് പ്രഖ്യാപിനെതിരെ കേരളം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഒരു സാഹചര്യത്തിലും മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നാണ് കേരളത്തിന്റെ നിലപാട്. 142 അടി എന്ന നിലപാടില്‍ മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി.
നിലവിലെ കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, കോടതി നിര്‍ദ്ദേശങ്ങള്‍ എന്നിവ അനുസരിച്ച് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്നായിരുന്നു തമിഴ്‌നാടിന്റെ പ്രഖ്യാപനം. തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരമായി ഉന്നതതലയോഗം ചേര്‍ന്നിരുന്നു. മന്ത്രി മോന്‍സ് ജോസഫും, മുഖ്യമന്ത്രി വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അതിനിടെ, മുല്ലപ്പെരിയാറില്‍ പുതുതായി നിര്‍മ്മിക്കുന്ന ഡാമില്‍ നിന്നുള്ള മുഴുവന്‍ വെള്ളവും തമിഴ്‌നാടിന് നല്‍കാമെന്ന് കേരളം ഉറപ്പ് നല്‍കുന്നുവെന്ന് വി.ഡി. സതീശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാമിന് പ്രശ്‌നമില്ലെന്ന് ഉന്നതാധികാര സമിതി ചൂണ്ടിക്കാട്ടിയതാണെന്നും, പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും തമിഴ്‌നാട് മന്ത്രി സി.ടി. നിര്‍മല്‍ കുമാര്‍ പറഞ്ഞിരുന്നു. ഡാമിന്റെ മാതൃക, നിര്‍മ്മാണം, സ്ഥാനം എന്നിവ തമിഴ്‌നാടിന് തീരുമാനിക്കാമെന്ന സതീശന്റെ നിര്‍ദ്ദേശവും തമിഴ്‌നാട് തള്ളി.
English Summary
A comprehensive safety inspection ordered by the Supreme Court has officially begun at the Mullaperiyar Dam. This crucial review directly addresses Kerala’s persistent demands to urgently evaluate the aging dam to ensure public safety.