AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മലപ്പുറത്ത് വീണ്ടും ഷിഗെല്ല മരണം: ഏഴ് വയസുള്ള രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

Shigella death in Kerala: കേരളത്തിൽ വീണ്ടും ഷിഗെല്ല മരണം. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ആർജവ് എന്ന ഏഴ് വയസുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ആഴ്ച മലപ്പുറം പെരിന്തൽമണ്ണയിൽ ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മലപ്പുറത്ത് ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അ‌ടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ മരണവും ഈ വർഷത്തെ നാലമത്തെ മരണവുമാണ് ഇത്.

മലപ്പുറത്ത് വീണ്ടും ഷിഗെല്ല മരണം: ഏഴ് വയസുള്ള രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു
Shigella Death In KeralaImage Credit source: Smith Collection/Gado/Getty Images and PTI
Prasanth Kumar
Prasanth Kumar | Updated On: 15 Jun 2026 | 12:47 PM

കോഴിക്കോട്: കേരളത്തിൽ വീണ്ടും ഷിഗെല്ല മരണം. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ആർജവ് എന്ന ഏഴ് വയസുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ആഴ്ച മലപ്പുറം പെരിന്തൽമണ്ണയിൽ ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മലപ്പുറത്ത് ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അ‌ടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ മരണവും ഈ വർഷത്തെ നാലമത്തെ മരണവുമാണ് ഇത്. നേരത്തെ കോഴിക്കോട് നാലു വയസുകാരിയുടെ മരണവും ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 61 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ ഒൻപതു വയസുകാരനും രോഗം സ്ഥിരീകരിച്ചു.

മലപ്പുറം എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആർജവ്. സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ചികിത്സയിലിരിക്കുന്നവരിൽ നിരവധി വിദ്യാർഥികൾ ഉണ്ട് എന്നത് ഏറെ ഗൗരവകരമാണ്. കഴിഞ്ഞ ആഴ്ച കോഴിക്കോട് പയ്യോളി നഗരസഭയിലെ തച്ചൻകുന്നിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ വയനാട്ടിൽ 16 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിലും നിരവധി വിദ്യാർഥികൾ ഉൾപ്പെടുന്നു.

ALSO READ: മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

കഴിഞ്ഞ ദിവസം കോഴിക്കോട് ഷിഗെല്ല സ്ഥിരീകരിച്ചവരിലും രണ്ട് വിദ്യാർഥികൾ ഉൾപ്പെടുന്നു. ഈ വർഷം ഇതുവരെ 135 ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ 68 എണ്ണം റിപ്പോർട്ട് ചെയ്തിട്ടുള്ളത് കോഴിക്കോടാണ്. ആർജവ് മരിക്കുന്നതിന് മുമ്പ്, ഷിഗെല്ല ബാധിച്ച് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണം കീഴാറ്റൂർ സ്വദേശിനി സരോജിനി (59) യുടേത് ആയിരുന്നു.

വയറിളക്കം ബാധിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സരോജിനി മരിച്ചത്. തുടർന്ന് മരണ ശേഷം നടത്തിയ പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിക്കുകയായിരുന്നു. അ‌തിനും മുമ്പ് കോഴിക്കോട് നാലു വയസുകാരിയുടെ മരണവും ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ നിളയാണ് രണ്ടാഴ്ച മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഈ വർഷം മാർച്ചിൽ മരിച്ച മൂന്ന് വയസുകാരിയുടെ മരണം ആണ് സംസ്ഥാനത്തെ ആദ്യത്തെ ഷിഗെല്ല മരണമായി കണക്കാക്കുന്നത്, ഇതും കോഴിക്കോട് തന്നെ ആയിരുന്നു. വയനാട് 16, തിരുവനന്തപുരം 14, മലപ്പുറം 13, കൊല്ലം ആലപ്പുഴ ആറു വീതം, തൃശ്ശൂർ നാല്, ഇടുക്കി മൂന്ന്, എറണാകുളം, കണ്ണൂർ രണ്ടു വീതം, കോട്ടയം ഒന്ന് എന്നിങ്ങനെയാണ് ജില്ലകളിൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഷിഗല്ല ബാക്ടീരിയമൂലം ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നു. വയറിളക്കമാണ് ഷിഗെല്ല ബാധയുടെ പ്രധാന ലക്ഷണം. വയറിളക്കം മാത്രമല്ല, പനി, ഛർദി, മനംപിരട്ടൽ, രക്തം കലർന്ന മലം, വേദനയോടെ ഇടവിട്ട് ശുചിമുറിയിൽ പോകണമെന്ന തോന്നൽ തുടങ്ങിയവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും ഷിഗെല്ല ബാധ ഗുരുതരമാകുന്നത് മരണകാരണമാകാം. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം. അ‌തിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശുചിത്വ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അ‌ധികൃതർ നിർദേശിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി വിദ്യാലയങ്ങളിലെയും മറ്റും കിണറുകൾ പരിശോധിക്കാനും ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് ഹോട്ടലുകളിലെ പരിശോധന കർശനമാക്കാനും നിർദേശിച്ചിട്ടുണ്ട്.

English Summary

A Shigella death has occurred again in Kerala. A seven-year-old boy named Arjav, a native of Pookottoor, Malappuram, died while undergoing treatment at the Kozhikode Medical College. Arjav was a second-grade student at AUP School, Malappuram. Last week, a housewife who died while undergoing treatment in Perinthalmanna, Malappuram, had tested positive for Shigella. This comes after another Shigella death has been reported in Malappuram. This is the third death reported recently and the fourth death this year.

Follow Us