Pinarayi Vijayan: വിസി നിയമനം, എല്ലാം തീരുമാനിച്ചത് ഒറ്റയ്ക്ക്; മുഖ്യമന്ത്രിക്കെതിരെ സിപിഎം?
VC Appointment, Criticism against Pinarayi Vijayan: ആർഎസ്എസ് അജൻഡക്കെതിരെയുള്ള രാഷ്ട്രീയ പ്രതിരോധം കൂടിയാണ് സുപ്രീംകോടതിയിലെ പോരാട്ടമെന്നും അതിൽ നിന്ന് മാറുന്നത് തിരിച്ചടിയാകുമെന്നും ഒരു വിഭാഗം മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തിൽ ഗവര്‍ണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ ഭിന്നത. വിസി നിയമനത്തിൽ ഒത്തുതീർപ്പ് വേണ്ടിവരുമെന്ന് മുഖ്യമന്ത്രിയാണ് സിപിഎം സംസ്ഥാനയോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത് ഗുണം ചെയ്യില്ലെന്ന് നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനം ഉന്നയിച്ചു.
ആർഎസ്എസ് അജൻഡക്കെതിരെയുള്ള രാഷ്ട്രീയ പ്രതിരോധം കൂടിയാണ് സുപ്രീംകോടതിയിലെ പോരാട്ടമെന്നും അതിൽ നിന്ന് മാറുന്നത് തിരിച്ചടിയാകുമെന്നും ഒരു വിഭാഗം മുന്നറിയിപ്പ് നൽകി. എല്ലാം മുഖ്യമന്ത്രി തീരുമാനിച്ചത് ഒറ്റയ്ക്കാണെന്ന് വിമർശിച്ച നേതാക്കൾ പിഎം ശ്രീയിൽ ഒപ്പിട്ട അനുഭവവും ചൂണ്ടിക്കാട്ടി.
യോഗത്തിൽ ഒരാൾ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ചില്ല. എന്നാൽ, ഒത്തുതീർപ്പിലെത്താതെ മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചുപറഞ്ഞതോടെ സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. വിസി നിയമനത്തിലെ സമവായം പാർട്ടിയും അറിഞ്ഞില്ലെന്നും, സമവായ നീക്കം പാർട്ടി അറിഞ്ഞത് മുഖ്യമന്ത്രി തീരുമാനം പറഞ്ഞപ്പോൾ മാത്രമാണെന്നും വിമര്‍ശനം ഉയർന്നു.
അതേസമയം, യോഗത്തിൽ എതിർപ്പുയർന്നിട്ടും മുഖ്യമന്ത്രി തീരുമാനം മാറ്റിയിട്ടില്ല. സർക്കാർ നിലപാട് ഇതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കേരള രജിസ്ട്രാറായിരുന്ന കെഎസ് അനിൽകുമാറിനെ സര്‍ക്കാര്‍ മാറ്റി. അനുനയത്തിന്‍റെ ഭാഗമായി നിയമിക്കപ്പെട്ട കെടിയു വിസി സിസ തോമസ് ചുമതലയേറ്റു.
ALSO READ: കളി കാര്യമായി; പോറ്റിയെ കേറ്റിയേ ഗാനത്തിൽ നാല് പേർക്കെതിരെ കേസെടുത്ത് സൈബർ പോലീസ്
സെർച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടികയിൽ നിന്ന് മുഖ്യമന്ത്രി തിരഞ്ഞെടുക്കുന്ന വ്യക്തിയെ ഗവർണർ നിയമിക്കണമെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞിരുന്നത്. ഇത് അംഗീകരിക്കാത്ത ഗവർണറെ സുപ്രീംകോടതി വിമർശിച്ചിരുന്നു. സമവായത്തിലെത്തിയില്ലെങ്കിൽ വി.സി. നിയമനനടപടികളിലേക്ക് കടക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കൂടാതെ, അതിനുള്ള നടപടികളിലേക്കും കോടതി കടന്നിരുന്നു. ഇത്തരത്തിൽ, സർക്കാരിന് അനുകൂലമായ സാഹചര്യം നിലനിൽക്കെ, വിസി നിയമനത്തിൽ സർക്കാർ ഒത്തുതീർപ്പുണ്ടാക്കാൻ മുന്നിട്ടിറങ്ങിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.