Pottiye Kettiye Song Controversy: കളി കാര്യമായി; പോറ്റിയെ കേറ്റിയേ ഗാനത്തിൽ നാല് പേർക്കെതിരെ കേസെടുത്ത് സൈബർ പോലീസ്
Case Against Pottiye Kettiye Song: പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ പോലീസ്. തിരുവനന്തപുരം സൈബർ പോലീസാണ് കേസെടുത്തത്.
‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനത്തിൽ നാല് പേർക്കെതിരെ കേസെടുത്ത് സൈബർ പോലീസ്. ഗാനരചയിതാവും ഗായകനും ഉൾപ്പെടെ നാല് പേർക്കെതിരെയാണ് തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തത്. തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിലാണ് കേസ്.
മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. പാട്ടിൻ്റെ പിന്നണിയിലും മുന്നണിയിലുമുള്ളവരൊക്കെ കേസിൽ പ്രതികളാണ്. ഇൻ്റർനെൻ്റ് വഴിയും നേരിട്ടും അയ്യപ്പഭക്തി ഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചു എന്ന് എഫ്ഐആറിൽ പറയുന്നു. അയ്യപ്പൻ, ശാസ്താവ് എന്നീ പുണ്യനാമങ്ങൾ വികലമായി ഉപയോഗിച്ചതിനെതിരെയാണ് താൻ പരാതിനൽകിയതെന്ന് പ്രസാദ് കുഴിക്കാല പറഞ്ഞു. ആ വാക്കുകൾ മാറ്റണം. ഈണം ഉപയോഗിച്ചതിൽ പ്രശ്നമില്ല. അയ്യപ്പഭക്തിഗാനം വികലമായി ഉപയോഗിച്ചു. തനിക്ക് സിപിഎമ്മുമായോ മറ്റ് രാഷ്ട്രീയ പാർട്ടികളുമായോ യാതൊരു ബന്ധവുമില്ല. അയ്യപ്പഭക്തനെന്ന നിലയിലാണ് കേസ് നൽകിയത് എന്നും പരാതിക്കാരൻ പറഞ്ഞു.
പാർലമെന്റിന് മുന്നിൽ എംപിമാർ ഈ പാട്ട് പാടിയതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും പ്രസാദ് കുഴിക്കാല കൂട്ടിച്ചേർത്തു. സിപിഎം ഈ വിഷയം ഏറ്റെടുത്തതിൽ തനിക്ക് പങ്കില്ല. 39 വർഷമായി താൻ തിരുവാഭരണപാത സംരക്ഷണ സമിതിയിലുണ്ട്. ശബരിമല യുവതീപ്രവേശന വിധിയ്ക്കെതിരെ പ്രതിഷേധവുമായി ഇറങ്ങിയ ആദ്യ ആളാണ് താൻ. അയ്യപ്പന്റെ സ്വർണം കട്ട ദേവസ്വം പ്രസിഡന്റുമാരെ ഒരിക്കലും അയ്യപ്പൻ ജയിലിൽ നിന്ന് പുറത്തുവിടില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഒരു രാഷ്ട്രീയക്കാരും തന്നെ ബന്ധപ്പെടുകയോ പിണുണയ്ക്കുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ ഹിറ്റ് ഗാനമായിരുന്നു ‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ’ എന്ന പാരഡി ഗാനം. ജിപി ചാലപ്പുറം എഴുതിയ പാട്ട് ഡാനിഷ് മുഹമ്മദാണ് പാടിയത്.