ഓഫ് ആക്കിയിട്ട് കിടന്ന് ഉറങ്ങിയാൽ പണിപാളും! കേരളത്തെ ഞെട്ടിച്ചുണർത്തിയ ‘സചേത്’ അലർട്ടിന്റെ പ്രവർത്തനം
SACHET Disaster Alert system: അടിയന്തര സാഹചര്യങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ജനങ്ങൾക്ക് തത്സമയം മുന്നറിയിപ്പ് നൽകുന്നതിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ചെടുത്ത ഒരു സംയോജിത സുരക്ഷാ അലേർട്ട് ആണ് സചേത്. ഇന്ത്യയിലെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവിൽ ഈ സേവനം പൂർണ്ണമായി ലഭ്യമാക്കിയിട്ടുണ്ട്.

ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം നടിക്കുന്നവരെ ഉണർത്താനാകില്ല എന്ന് പണ്ട് ഒരു പഴമൊഴി നമ്മുടെ നാട്ടിലുണ്ടായിരുന്നു. അത് പണ്ടത്തെക്കാര്യം, ഇന്ന് കഥയാകെ മാറി, ഉറങ്ങിക്കിടക്കുന്ന ആരെയും ഉണർത്താൻ ശേഷിയുള്ള ഒരു ഉഗ്രൻ ഐറ്റം നമ്മുടെ സർക്കാരിന്റെ പക്കലുണ്ട്, അതാണ് ഇന്ത്യയുടെ സചേത് ഡിസാസ്റ്റർ അലർട്ട് സിസ്റ്റം (SACHET Disaster Alert System India). (Photos Credit: Getty images, Eren Li/ Pexels)

സചേത് എന്ന് മലയാളത്തിൽ വായിച്ചുപോകുമെങ്കിലും 'ജാഗ്രത' എന്നർഥമുള്ള സാചേത് (SACHET) എന്നതാണ് ഈ അലർട്ട് സംവിധാനത്തിന്റെ പേര് എന്ന് ചിലർ പറയുന്നു. അടിയന്തര സാഹചര്യങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ജനങ്ങൾക്ക് തത്സമയം മുന്നറിയിപ്പ് നൽകുന്നതിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ചെടുത്ത ഒരു സംയോജിത സുരക്ഷാ അലേർട്ട് ആണ് സചേത്.

സചേത് എന്താണ് എന്ന് കേരളത്തിലെ പലരും കഴിഞ്ഞ ദിവസങ്ങളിൽ സ്വന്തം അനുഭവത്തിലൂടെ മനസിലാക്കിയിട്ടുണ്ടാകും. കനത്ത മഴയെത്തുടർന്ന്, അടിയന്തര സാഹചര്യം നിലനിൽക്കുന്ന പ്രദേശങ്ങളിലെ ആളുകളിലേക്ക് റെഡ് അലർട്ട്, കാറ്റ്, ശക്തമായ മഴ എന്നിവ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പുകൾ സചേതിലൂടെ പലർക്കും എത്തിയിരുന്നു. അപകടത്തെപ്പറ്റി ആളുകളെ അറിയിക്കാനും അതിനെ നേരിടാൻ അവരെ സജ്ജരാക്കാനും ഈ മുന്നറിയിപ്പ് സംവിധാനം നമ്മൾ പ്രയോജനപ്പെടുത്തി.

അടിയന്തര സാഹചര്യങ്ങളിൽ ആളുകളിലേക്ക് ജീവൻരക്ഷാ മുന്നറിയിപ്പുകൾ എത്തിക്കുക എന്നതാണ് സചേതിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവിൽ ഈ സേവനം പൂർണ്ണമായി ലഭ്യമാക്കിയിട്ടുണ്ട്. ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ നിർദേശിച്ച കോമൺ അലർട്ടിങ് പ്രോട്ടോക്കോൾ (ക്യാപ്) അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.

മൊബൈൽ ടവറുകളെയും ഭൂമിശാസ്ത്രപരമായ വിവരങ്ങളെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംവിധാനം ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെയും പ്രവർത്തിക്കും. എസ്.എം.എസ്. വഴിയും സെൽ ബ്രോഡ്കാസ്റ്റ് ടെക്നോളജി വഴിയുമാണ് മുന്നറിയിപ്പുകൾ നൽകുക. കോടിക്കണക്കിനു മൊബൈലുകളിലേക്ക് അസാധാരണ ശബ്ദത്തോടെ ഒരേസമയം അലര്‍ട്ടുകള്‍ ഇതുവഴിയെത്തും. ഫോണ്‍ സൈലന്റ് മോഡിലോ ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ മോഡിലോ ആണെങ്കില്‍ പോലും, ഈ മുന്നറിയിപ്പ് എത്തുമ്പോള്‍ ഫോണ്‍ ഉച്ചത്തില്‍ ശബ്ദിക്കുകയും സ്‌ക്രീനില്‍ സന്ദേശം തെളിയുകയും ചെയ്യും.

ജിയോ ടാർഗറ്റിങ് വഴിയാണ് ബാധിതപ്രദേശങ്ങളിൽ മാത്രമായി മുന്നറിയിപ്പു സന്ദേശം എത്തിക്കുന്നത്. പ്രാദേശിക ഭാഷകളിലും ഇതുവഴി മുന്നറിയിപ്പ് നൽകാൻ കഴിയും. ഇത്തരം സന്ദേശങ്ങൾ എത്തുമ്പോൾ അത് അവഗണിക്കാതെ ജാഗ്രതയോടെ ഇരിക്കണമെന്ന് അധികൃതർ പറയുന്നു. കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായ ‘സി-ഡോട്ട്’ ആണ് ഈ അലർട്ട് പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്.