Kolkata Doctor Rape-Murder : വനിതാ ഡോക്ടറുടെ നിഷ്ഠൂര കൊലപാതകം, പിന്നാലെ തെരുവ് വിറപ്പിച്ച് ആയിരങ്ങൾ: കൊൽക്കത്തയിൽ സംഭവിക്കുന്നതെന്ത്?
Kolkata Doctor Rape-Murder Timeline : കൊൽക്കത്തയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇന്നലെ നടന്ന പ്രതിഷേധം അക്രമാസക്തമായി. സംഭവത്തിൽ ഇതുവരെ ഉണ്ടായതെന്ത്?

കൊൽക്കത്ത തെരുവുകൾ പ്രതിഷേധച്ചൂടിലാണ്. ആയിരങ്ങളാണ് നഗരം കീഴടക്കി പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്. നഗരത്തിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പഠിക്കുകയായിരുന്ന രണ്ടാം വർഷം പിജി ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണ് പ്രതിഷേധങ്ങൾക്ക് കാരണം. കൊൽക്കത്തയിൽ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാം.

31 വയസുകാരിയായ പിജി ട്രെയിനി ഡോക്ടറുടെ അർദ്ധനഗ്നമായ മൃതദേഹം ഈ മാസം 9ന് ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തുന്നു. കൊലപാതകമോ ആത്മഹത്യയോ എന്നതായിരുന്നു ആദ്യ സംശയം. പിന്നാലെ എമർജൻസി വാർഡ് ഒഴികെ ബാക്കിയെല്ലാ വിഭാഗങ്ങളിലെ പിജി ഡോക്ടർമാരും ജോലി ബഹിഷ്കരിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ പിടികൂടണമെന്നായിരുന്നു ആവശ്യം.

പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കൊലപാതകം മാത്രമല്ല, ബലാത്സംഗവും തെളിഞ്ഞു. യുവതിയുടെ കൈകളിലും മുഖത്തും വെട്ടേറ്റ പാടുകളുണ്ടായിരുന്നു. തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു. സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തമൊഴുകിയ തെളിവ് ലഭിച്ചു. യുവതിയുടെ കണ്ണടയിലെ ഗ്ലാസ് പൊട്ടി കണ്ണുകളിലേക്ക് കഷ്ണങ്ങൾ തുളച്ചു കയറിയിരുന്നു എന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.

സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 33 വയസുകാരനായ സിവിക് വളണ്ടിയർ സഞ്ജോയ് റോയ് ആണ് അറസ്റ്റിലായത്. ഇയാൾക്ക് ആശുപത്രിയിൽ ഏത് വിഭാഗത്തിലേക്കും കടന്നുചെല്ലാൻ അനുവാദമുണ്ടായിരുന്നു. പോലീസ് പറയുന്നത് പ്രകാരം കൃത്യത്തിന് ശേഷം തിരികെ താമസ സ്ഥലത്തെത്തിയ ഇയാൾ വസ്ത്രങ്ങൾ കഴുകി കിടന്നുറങ്ങി. ഇയാൾ അശ്ലീല വിഡിയോകളുടെ അടിമയായിരുന്നു. ഭാര്യയെ മുൻപ് ഉപദ്രവിച്ചതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
