ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം! ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ ആറ് ഗോളിന് തകർത്ത് ഇന്ത്യൻ വനിതകൾ
Women's Hockey World Cup 2026: ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയം എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്. 1974-ൽ സ്‌പെയ്‌നിനെതിരെ നേടിയ 4-1ന്റെ വിജയമായിരുന്നു ഇതിന് മുമ്പ് ഇന്ത്യയുടെ മികച്ച വിജയമായി രേഖപ്പെടുത്തപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ അത് ഇന്ത്യ തിരുത്തിക്കുറിച്ചിരിക്കുന്നു.

ആംസ്റ്റർവീനിൽ നടന്ന വനിതാ ഹോക്കി ലോകകപ്പ് 2026ൽ ഇന്ത്യക്ക് മിന്നും വിജയം. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ഇന്ത്യൻ വനിതകൾ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയം എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ വമ്പൻ ജയത്തോടെ, രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഇന്ത്യ പൂൾ ഡിയിൽ ഒന്നാമതെത്തി. (Image credit: Getty Images).

ബെൽജിയം, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിലായാണ് ഇത്തവണത്തെ ഹോക്കി ലോകകപ്പ് നടക്കുന്നത്. (ഇതാദ്യമായാണ് രണ്ട് രാജ്യങ്ങൾ ചേർന്ന് വനിതാ ലോകകപ്പിന് വേദിയാകുന്നത്). ഇതിൽ നെതർലാൻഡ്സിലെ വാഗെനർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഇന്ത്യൻ വനിതകൾ പുതിയ ചരിത്ര വിജയം സ്വന്തമാക്കിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ഇന്ത്യ 3-0ത്തിന് മുന്നിലായിരുന്നു. പിന്നീട് രണ്ടാം പകുതിയിലും ഇന്ത്യൻ മുന്നേറ്റനിര ആഞ്ഞടിച്ചപ്പോൾ വിജയം ഇന്ത്യക്കൊപ്പം നിന്നു.

ഇന്ത്യക്കായി സുനേലിത ടോപ്പോ (11'), നവനീത് കൗർ (17'), സുശീല ചാനു (25'), ദീപിക (38'), ലാൽറെംസിയാമി (44'), സാക്ഷി റാണ (45') എന്നിവർ ഗോളുകൾ നേടി. ദക്ഷിണാഫ്രിക്കയ്ക്കായി 55-ാം മിനിറ്റിൽ കെയ്‌ല ഡി വാൽ പെനാൽറ്റി കോർണറിലൂടെ ആശ്വാസ ഗോൾ നേടി.

ചരിത്രത്തിലെ മികച്ച ജയം: 1974-ൽ സ്‌പെയ്‌നിനെതിരെ നേടിയ 4-1ന്റെ വിജയമായിരുന്നു ഇതിന് മുമ്പ് ഇന്ത്യയുടെ മികച്ച വിജയമായി രേഖപ്പെടുത്തപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ അത് ഇന്ത്യ തിരുത്തിക്കുറിച്ചിരിക്കുന്നു. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഒളിമ്പിക് വെള്ളി മെഡൽ ജേതാക്കളായ ചൈനയോട് 2-2 ന് സമനില വഴങ്ങിയിരുന്നു. എങ്കിലും ഇപ്പോൾ മികച്ച ഗോൾ ശരാശരിയുടെ (+5) അടിസ്ഥാനത്തിൽ ചൈനയെ (+2) പിന്തള്ളി ഗ്രൂപ്പിൽ ഇന്ത്യ ഒന്നാമതെത്തി.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ശക്തരായ ഇംഗ്ലണ്ടിനെയാണ് ഇനി നേരിടുക. ടൂർണമെന്റിന്റെ അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് ഈ നിർണായക മത്സരത്തിൽ ഒരു സമനിലയെങ്കിലും അനിവാര്യമാണ്. നേരത്തെ പൂൾ ഡിയിലെ മറ്റൊരു മത്സരത്തിൽ ചൈന ഇംഗ്ലണ്ടിനെ 4-2ന് തോൽപ്പിച്ചിരുന്നു. ഇതോടെ ചൈനയാണ് ഇന്ത്യക്ക് പിന്നിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ളത്.