Michael Clarke: മുൻ ഓസീസ് ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്കിന് സ്കിൻ ക്യാൻസർ; സ്ഥിരീകരിച്ച് താരം
Michael Clarke Diagnosed With Skin Cancer: ഓസ്ട്രേലിയയുടെ മുൻ താരം മൈക്കൽ ക്ലാർക്കിന് സ്കിൻ ക്യാൻസർ സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മൈക്കൽ ക്ലാർക്ക്
ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്കിന് സ്കിൻ ക്യാൻസർ സ്ഥിരീകരിച്ചു. മൈക്കൽ ക്ലാർക്ക് തന്നെയാണ് ഇക്കാര്യം തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ അറിയിച്ചത്. പെട്ടെന്ന് രോഗം കണ്ടുപിടിയ്ക്കാൻ കഴിഞ്ഞെന്നും ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും അദ്ദേഹം തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു.
‘സ്കിൻ ക്യാൻസർ സത്യമാണ്. പ്രത്യേകിച്ച് ഓസ്ട്രേലിയയിൽ. ഇന്ന് എൻ്റെ മൂക്കിൽ നിന്ന് മറ്റൊരെണ്ണം മുറിച്ചുകളഞ്ഞു. ഇടയ്ക്കിടെ ത്വക്ക് പരിശോധന നടത്തണമെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കുകയാണ്. പ്രതിരോധമാണ് ചികിത്സയെക്കാൾ ഉത്തമം. പക്ഷേ, എൻ്റെ കാര്യത്തിൽ ഇടയ്ക്കിടെയുള്ള പരിശോധനയും വേഗം കണ്ടുപിടിച്ചതുമാണ് പ്രധാനമായത്. ഡോ. ബിഷ് സോളിമന് നന്ദി. എളുപ്പത്തിൽ കണ്ടുപിടിക്കാനായി.’- ക്ലാർക്ക് കുറിച്ചു.
മൈക്കൽ ക്ലാർക്കിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
മുൻ ക്രിക്കറ്റ് താരവും കമൻ്റേറ്ററുമായ മൈക്കൽ ക്ലാർക്ക് ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. 2003ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ താരം 2015 ആഷസിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടെ ഓസ്ട്രേലിയൻ ടീമിനെ നയിക്കുകയും ചെയ്തു. ഓസ്ട്രേലിയ 2015 ഏകദിന ലോകകപ്പ് നേടുമ്പോൾ മൈക്കൽ ക്ലാർക്ക് ആയിരുന്നു ക്യാപ്റ്റൻ. ഐപിഎലിൽ പൂനെ വാരിയേഴ്സിനായി കളിച്ചിട്ടുണ്ട്.
115 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 49.10 ശരാശരിയിൽ 8643 റൺസാണ് ക്ലാർക്കിന് ഉള്ളത്. 28 സെഞ്ചുറിയും 27 ഫിഫ്റ്റിയുമുണ്ട്. 245 ഏകദിന മത്സരങ്ങൾ കളിച്ച താരം 44.58 ശരാശരിയിൽ 7981 റൺസ് നേടിയിട്ടുണ്ട്. 8 സെഞ്ചുറിയും 58 ഫിഫ്റ്റിയും താരം ഏകദിനത്തിൽ നേടി. ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം ഇപ്പോൾ കമൻ്റേറ്ററാണ്. 34 ടി20കളിൽ നിന്ന് 103 സ്ട്രൈക്ക് റേറ്റിൽ 488 റൺസും താരത്തിനുണ്ട്. ഈ ഫോർമാറ്റിൽ ഒരു ഫിഫ്റ്റിയാണ് ക്ലാർക്ക് നേടിയത്.