FIH Hockey World Cup 2026: ഇംഗ്ലണ്ടിനോട് തോറ്റു; പാകിസ്താനെ തോൽപ്പിച്ചില്ലെങ്കിൽ പുറത്തേക്ക്! ഇന്ത്യയ്ക്ക് ഇനി ജീവന്മരണ പോരാട്ടം
India vs Pakistan Hockey World Cup 2026 : ലോകകപ്പ് ഹോക്കിയില്‍ ഇംഗ്ലണ്ടിനോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ ഇന്ത്യയുടെ ഭാവി തുലാസില്‍. ഇതോടെ നാളെ പാകിസ്ഥാനെതിരെ നടക്കുന്ന മത്സരം ഇന്ത്യ നിര്‍ണായകമായിരിക്കുകയാണ്. പാകിസ്ഥാനോട് തോറ്റാല്‍ ഇന്ത്യ ഹോക്കി ലോകകപ്പില്‍ നിന്ന് പുറത്താകും.
ലോകകപ്പ് ഹോക്കിയില്‍ ഇംഗ്ലണ്ടിനോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ ഇന്ത്യയുടെ ഭാവി തുലാസില്‍. ഇതോടെ നാളെ (ഓഗസ്ത് 19) പാകിസ്ഥാനെതിരെ നടക്കുന്ന മത്സരം ഇന്ത്യ നിര്‍ണായകമായിരിക്കുകയാണ്. പാകിസ്ഥാനോട് തോറ്റാല്‍ ഇന്ത്യ ഹോക്കി ലോകകപ്പില്‍ നിന്ന് പുറത്താകും. 2 മത്സരങ്ങളിൽ നിന്ന് 3 പോയിന്റാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 2-4 നാണ് ഇന്ത്യ തോറ്റത്. ആദ്യ പകുതിയിൽ 2-1 ന് മുന്നിട്ടുനിന്ന ശേഷമാണ് രണ്ടാം പകുതിയിൽ ഇന്ത്യ മൂന്ന് ഗോളുകൾ വഴങ്ങി അപ്രതീക്ഷിതമായി തോറ്റത്.
നിക്കോളാസ് ബന്ദുരാക്കിന്റെ ഗോളിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ഹർമൻപ്രീത് സിംഗും ദിൽപ്രീത് സിംഗും ചേർന്ന് ഇന്ത്യക്കായി ശക്തമായ തിരിച്ചുവരവ് നടത്തി. പക്ഷേ, സ്റ്റുവർട്ട് റഷ്മിയറും ഹെൻറി ക്രോഫ്റ്റും നേടിയ ഗോളുകള്‍ ഇംഗ്ലണ്ടിനെ വീണ്ടും മുന്നിലെത്തിച്ചു. ബന്ദുരാക്കിന്റെ രണ്ടാം ഗോളില്‍ ഇംഗ്ലണ്ട് വിജയമുറപ്പിച്ചു.
യോഗ്യതാ സാധ്യതകൾ
നിലവിൽ 6 പോയിന്റോടെ ഇംഗ്ലണ്ടാണ് പട്ടികയിൽ ഒന്നാമത്, 3 പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. പാകിസ്താനും വെയിൽസിനും 2 മത്സരങ്ങളിൽ നിന്ന് 1 പോയിന്റ് വീതമാണുള്ളത്. ഓരോ പൂളിലെയും ആദ്യ രണ്ട് സ്ഥാനക്കാർ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടും.
പാകിസ്താനെതിരെ മത്സരം സമനിലയിലായാൽ ഇന്ത്യയ്ക്ക് മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കേണ്ടി വരും. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വെയിൽസ് സമനില വഴങ്ങുകയോ തോൽക്കുകയോ ചെയ്താലാണ് ഇന്ത്യയ്ക്ക് സാധ്യത. വെയിൽസ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയും ഇന്ത്യ പാകിസ്താനോട് സമനില വഴങ്ങുകയും ചെയ്താൽ, പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനം ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കപ്പെടുക.
ഇംഗ്ലണ്ടിനെതിരായ തോല്‍വി
പ്രതിരോധത്തിലെ വീഴ്ചകളാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തിരിച്ചടിയായത്. ആദ്യ മത്സരത്തിൽ ഇന്ത്യ വെയില്‍സിനെ 3-1 ന് തോല്‍പ്പിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ആദ്യ പകുതിയില്‍ ലീഡ് ചെയ്‌തെങ്കിലും മൂന്നാം ക്വാര്‍ട്ടറില്‍ പൂര്‍ണ്ണമായും ആധിപത്യം നഷ്ടപ്പെട്ടു.
ഇംഗ്ലണ്ടിനായി നിക്കോളാസ് ബന്ദുരാക് രണ്ടും (14, 55 മിനിറ്റുകളിൽ), സ്റ്റുവർട്ട് റഷ്മിയർ (39-ാം മിനിറ്റ്), ഹെൻറി ക്രോഫ്റ്റ് (43-ാം മിനിറ്റ്) എന്നിവർ ശേഷിക്കുന്ന ഗോളുകളും നേടി. ഇന്ത്യക്കായി ഹർമൻപ്രീത് സിംഗ് (17-ാം മിനിറ്റ്), ദിൽപ്രീത് സിംഗ് (25-ാം മിനിറ്റ്) എന്നിവരാണ് സ്കോർ ചെയ്തത്. രണ്ട് ഗോളുകൾ നേടിയ നിക്ക് ബന്ദുരാക്കിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത സ്റ്റുവർട്ട് റഷ്മിയർ ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം നേടി.
പാകിസ്ഥാന് രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുണ്ട്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 4-1 ന് തോറ്റ അവർ വെയിൽസുമായി 3-3 സമനിലയിൽ പിരിഞ്ഞു. രണ്ട് വിജയങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ഇംഗ്ലണ്ട്, പൂൾ ഡിയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുമെന്ന് ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്.
English Summary
India lost 2-4 to England in their second Pool D match. The team was leading 2-1 before conceding three second-half goals. India now face a crucial final pool match against Pakistan. They must win or avoid defeat to stay in World Cup contention.