AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Ujala Success Story: തുള്ളിയിൽ തുടക്കം, കോടികളുടെ സാമ്രാജ്യം; ഒരു മലയാളി സംരംഭത്തിന്റെ വിജയം

Success Story of Ujala, Jyothy Labs Founder MP Ramachandran: കടം വാങ്ങിയ 5000 രൂപയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക് പടർന്നിറങ്ങിയ ഒരു കേരള ബ്രാൻഡിനെ പരിചയപ്പെട്ടാലോ..... ബ്രാൻഡിന്റെ പേരിൽ അറിയപ്പെടുന്ന ഉൽപ്പന്നം... വെറും നാല് തുള്ളിയുടെ മാജിക്കിലൂടെ ഇന്ത്യൻ വീടുകളിലേക്ക് പട‍ർന്നിറങ്ങിയ ബ്രാൻഡ്... വിപണിയിലെ വൻകിടക്കാരെ ഞെട്ടിച്ച ആ നീല വിസ്മയത്തിന്റെ, ഉജാലയുടെ കഥ അറിയാം….

Ujala Success Story: തുള്ളിയിൽ തുടക്കം, കോടികളുടെ സാമ്രാജ്യം; ഒരു മലയാളി സംരംഭത്തിന്റെ വിജയം
എം.പി രാമചന്ദ്രൻImage Credit source: social media
Nithya Vinu
Nithya Vinu | Published: 27 Aug 2026 | 10:06 PM

എല്ലാ വിജയത്തിന് പിന്നിലും കഷ്ടപ്പാടിന്‍റെയും ദാരിദ്രത്തിന്റെയും കഥയുണ്ടാകും അല്ലേ, അത്തരത്തിൽ കടം വാങ്ങിയ 5000 രൂപയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക് പടർന്നിറങ്ങിയ ഒരു കേരള ബ്രാൻഡിനെ പരിചയപ്പെട്ടാലോ….. ബ്രാൻഡിന്റെ പേരിൽ അറിയപ്പെടുന്ന ഉൽപ്പന്നം… വെറും നാല് തുള്ളിയുടെ മാജിക്കിലൂടെ ഇന്ത്യൻ വീടുകളിലേക്ക് പട‍ർന്നിറങ്ങിയ ബ്രാൻഡ്… വിപണിയിലെ വൻകിടക്കാരെ ഞെട്ടിച്ച ആ നീല വിസ്മയത്തിന്റെ, ഉജാലയുടെ കഥ അറിയാം….

വഴിതിരിവായ മുംബൈ ജീവിതം

തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി ​ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ പിറന്ന എം.പി രാമചന്ദ്രൻ എന്ന വ്യക്തിയാണ് ഉജാലയുടെ പിറവിക്ക് പിന്നിൽ. ദാരിദ്രത്തിൽ വളർന്നുവെങ്കിലും അദ്ദേഹത്തിന് പഠിക്കാൻ നല്ല താൽപര്യമുണ്ടായിരുന്നു. പ്രതിസന്ധികളെ നേരിട്ട്, ബികോമിൽ ഡി​ഗ്രി പൂർത്തിയാക്കി അക്കൗണ്ടിങ്ങിലെ ഉന്നത പഠനത്തിന് ശേഷം 1971ൽ അദ്ദേഹം മുംബൈയിൽ എത്തി. 150 രൂപ ശമ്പളത്തിൽ മുംബൈയിലെ കെമിക്കൽ ആന്റ് അരോമാറ്റിക്സ് എന്നറിയപ്പെടുന്ന കമ്പനിയിൽ ജോലിക്ക് കയറി. ഇതിനിടെ ഫിനാൻഷ്യൽ മാനേജ്മെന്റിൽ ഡിപ്ലോമ നേടി.

തൊഴിലില്ലായ്മയിൽ നിന്നുയർന്ന നീല വിസ്മയം

എംപി രാമചന്ദ്രൻ അദ്ദേഹത്തിന്റെ അച്ഛനെ പോലെ വെള്ള വസ്ത്രങ്ങളായിരുന്നു സ്ഥിരമായി ധരിച്ചിരുന്നത്. എന്നാൽ ഇവ ഉപയോഗിക്കുംതോറും നിറം മങ്ങുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അക്കാലത്ത്, നീലത്തിന്റെ കട്ട അലിയിച്ച വെള്ളത്തിൽ കഴുകിയ തുണി മുക്കിയാണ് വസ്ത്രത്തിന് വെണ്മ നൽകിയിരുന്നത്. എന്നാൽ വിപണിലുണ്ടായിരുന്ന പൊടി നീലങ്ങൾക്ക് നിലവാരമുണ്ടായിരുന്നില്ല. ഇവ വസ്ത്രങ്ങളുടെ മടക്കുകളിൽ പറ്റിപിടിച്ച് നീല അംശം അവശേഷിപ്പിച്ചിരുന്നു.

അദ്ദേഹം ജോലി ചെയ്തിരുന്ന കെമിക്കൽ കമ്പനിയിലെ കെമിക്കൽ എക്സ്പെർട്ട്സുമായി ചേർന്ന് വസ്ത്രങ്ങൾ വെള്ളയായിട്ട് സൂക്ഷിക്കുന്നതിനുള്ള ഒരു ഫാബ്രിക് വൈറ്റ്നർ ഉണ്ടാക്കിയെടുക്കാൻ ഒരു ചെറിയ ശ്രമം നടത്തി. സ്വന്തം വസ്ത്രങ്ങളെ സൂക്ഷിക്കുന്നതിനായിരുന്നു ഇത്. എന്നാൽ 1981ഓടെ ജോലി ചെയ്തിരുന്ന കമ്പനി പ്രതിസന്ധിയിലാവുകയും പൂട്ടുകയും ചെയ്തു. അതോടെ ജീവിതം വഴിമുട്ടി. ഇതോടെ സ്വന്തമായൊരു ബിസിനസ് ഉണ്ടാക്കണമെന്ന ചിന്ത ഉടലെടുക്കുകയും ചെയ്തു.

ALSO READ: ഷെയർ മാർക്കറ്റിൽ എങ്ങനെ നിക്ഷേപം തുടങ്ങാം? തുടക്കക്കാർ അറിയേണ്ട കാര്യങ്ങൾ

ഒരു ഫാബ്രിക് വൈറ്റ്നർ കമ്പനി ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു. ദ്രാവക രൂപത്തിൽ നീലം ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചു. സ്വന്തം അടുക്കള തന്നെ പരീക്ഷണശാലയാക്കി. വർഷങ്ങളുടെ പരിശ്രമങ്ങൾക്ക് ശേഷം വസ്ത്രങ്ങൾ വെളുപ്പിക്കാനുള്ള ഫോർമുല കണ്ടെത്തി.

ബിസിനസ് ആരംഭം

1983ലാണ് രാമചന്ദ്രൻ തന്റെ ആദ്യ ബിസിനസ് സംരംഭം ആരംഭിക്കുന്നത്. കടമായി വാങ്ങിയ 5000 രൂപയിൽ തൃശ്ശൂരിൽ ചെറിയ ഫാക്ടറി തുടങ്ങി. പാരമ്പര്യ സ്വത്തായി കിട്ടിയ സ്ഥലത്താണ് ഫാക്ടറി നിർമിച്ചത്. മൂത്ത മകളുടെ പേരായിരുന്നു ആ സംരംഭത്തിന് അദ്ദേഹം നൽകിയത്, ജ്യോതി ലബോറട്ടറീസ്. പിന്നീട് ഉജാല എന്ന പേരിൽ ഉൽപന്നം വിപണിയിലെത്തിച്ചു. അക്കാലത്ത് ഫാബ്രിക് വൈറ്റ്നർ എന്ന പേരിൽ മാർക്കറ്റിലുണ്ടായിരുന്നതെല്ലാം പൊടി രൂപത്തിലായിരുന്നു. എന്നാൽ ജ്യോതി കമ്പനിയാണ് ഇന്ത്യയിൽ ആദ്യമായി ലിക്വിഡ് രൂപത്തിലുള്ള ഫാബ്രിക് വൈറ്റ്നർ മാർക്കറ്റിലെത്തിച്ചത്.  വസ്ത്രങ്ങളിൽ നീല പാടുകൾ‌ അവശേഷിപ്പിക്കാതെ വെണ്മ നൽകുന്ന തുള്ളി നീലം ആളുകൾക്ക് പ്രിയപ്പെട്ടതായി.

പലതരം രാസവസ്തുക്കളും നിറങ്ങളും ചേർത്ത് ഏകദേശം ഒരു വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിലാണ് ഉജാല എന്ന നീല വിസ്മയം പിറവി കൊണ്ടത്. തൃശ്ശൂരിൽ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ ഉല്പാദനം.  ധാരാളം പ്രതിസന്ധികൾ നേരിട്ട ശേഷമാണ് വലിയൊരു ഓർഡർ ലഭിക്കുന്നത്. ആദ്യ വർഷം നാല്പതിനായിരം രൂപയുടെ വിറ്റുവരവ് ഉണ്ടായി. വീടുവീടാന്തരം കയറിയിറങ്ങി വില്പന നടത്താൻ ആറ് സ്ത്രീകളുടെ സംഘത്തെ നിയോഗിച്ചു. തുടർന്ന് സ്വന്തമായി ബോട്ടിൽ ഉല്പാദനം നടത്തി.

1986ൽ ഉജാലയുടെ ആദ്യ പരസ്യം മാതൃഭൂമി പത്രത്തിൽ വന്നു. 1987ൽ റേഡിയോ വഴി പരസ്യം നൽകി.  ആ വർഷം തന്നെ കേരളത്തിന് പുറത്തേക്ക്, പ്രത്യേകിച്ച് തമിഴ്നാട്ടിലേക്കെല്ലാം ഉജാലയും മാർക്കറ്റ് വ്യാപിച്ചു. 1992ൽ ജ്യോതി ലബോറട്ടറിസ് ലിമിറ്റഡ് എന്ന പേരിൽ പൂർണമായും കമ്പനി മാറി.

വിപണി കീഴടക്കിയ നീല വിസ്മയം

റോബിൻ ബ്ലൂ, റാണിപാൽ തുടങ്ങി നിരവധി എതിരാളികളെ വിപണിയിൽ നേരിടേണ്ടി വന്നു. എന്നാൽ പൊടികൾ കറകളും കുത്തുകളും അവശേഷിപ്പിക്കുമ്പോള്‍ തുള്ളിനീലം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉജാലയ്ക്ക് കഴിഞ്ഞു. 1999ൽ ഉജാലയിൽ നിന്നും100 കോടി രൂപയുടെ വിറ്റുവരവ് നേടാൻ കഴിഞ്ഞു. നിരവധി മൂലധന നിക്ഷേപങ്ങൾ കമ്പനിക്ക് ലഭിച്ചു. 2007ൽ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തു. ഇന്ന് എക്സോ, മാക്സോ തുടങ്ങി നിരവധി ഉല്പന്നങ്ങൾ ജ്യോതി ലാബ്സിന്റേതായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫാക്ടറികളുണ്ട്. 2011ൽ നഷ്ടത്തിലായിരുന്ന ഹെങ്കൽ ഇന്ത്യയെ ഏറ്റെടുത്ത് ലാഭകരമാക്കാൻ എം.പി രാമചന്ദ്രന് സാധിച്ചു. ഇന്ന് ജ്യോതി ലാബ്സിന്റെ മൊത്തം വരുമാനം ഏകദേശം ₹2,850 കോടിയാണ്.

Follow Us