Chennai Metro: 15 വർഷത്തെ കാത്തിരിപ്പിന് വിരാമം, എംആർടിഎസ് ഇനി മെട്രോയുടെ ഭാഗം
MRTS Merger with Chennai Metro Rail: ഓഗസ്റ്റ് 12-ന് റെയിൽവേ ബോർഡ് പുറത്തിറക്കിയ സർക്കുലറിലാണ് ലയനത്തിന് അന്തിമ അനുമതി നൽകിയത്. ലയനത്തിന് ശേഷം രണ്ട് വർഷത്തെ ഒരു പരിവർത്തന കാലയളവ് ഉണ്ടായിരിക്കും. ഈ സമയത്താണ് ട്രെയിൻ പ്രവർത്തനങ്ങളുടെ പൂർണ്ണ നിയന്ത്രണം സിഎംആർഎൽ-ലേക്ക് കൈമാറുക.
ചെന്നൈയിലെ മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (MRTS) ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡുമായി (CMRL) ലയിപ്പിക്കാനുള്ള തീരുമാനത്തിന് റെയിൽവേ ബോർഡ് ഔദ്യോഗികമായി അംഗീകാരം നൽകി. 15 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായിരിക്കുന്നത്. ദക്ഷിണ റെയിൽവേയും തമിഴ്‌നാട് സർക്കാരും തമ്മിൽ ഇതുമായി ബന്ധപ്പെട്ട കരട് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
ഓഗസ്റ്റ് 12-ന് റെയിൽവേ ബോർഡ് പുറത്തിറക്കിയ സർക്കുലറിലാണ് ലയനത്തിന് അന്തിമ അനുമതി നൽകിയത്. ലയനത്തിന് ശേഷം രണ്ട് വർഷത്തെ ഒരു പരിവർത്തന കാലയളവ് ഉണ്ടായിരിക്കും. ഈ സമയത്താണ് ട്രെയിൻ പ്രവർത്തനങ്ങളുടെ പൂർണ്ണ നിയന്ത്രണം സിഎംആർഎൽ-ലേക്ക് കൈമാറുക. 19 റെയിൽവേ സ്റ്റേഷനുകൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ഫുട് ഓവർ ബ്രിഡ്ജുകൾ, ട്രാക്കുകൾ, സിഗ്നലിംഗ് സംവിധാനങ്ങൾ, കൂടാതെ ട്രെയിനുകൾ എന്നിവയടക്കമുള്ള MRTS-ന്റെ എല്ലാ ആസ്തികളും സിഎംആർഎൽ-ലേക്ക് കൈമാറുന്നതാണ്.
എംആർടിഎസ് പാത
ബീച്ച് മുതൽ വേളച്ചേരി വരെയും പിന്നീട് സെന്റ് തോമസ് മൗണ്ട് വരെയും നീളുന്നതാണ് നിലവിലെ എംആർടിഎസ് പാത. ലയനം പൂർത്തിയാകുന്നതോടെ മെട്രോയുടെ പ്രവർത്തനക്ഷമത വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011 ജനുവരി 27-ന് തമിഴ്‌നാട് സർക്കാർ സമർപ്പിച്ച നിർദ്ദേശത്തെ തുടർന്നാണ് ഈ ലയനത്തിനായുള്ള നടപടികൾ ആരംഭിച്ചത്.
ALSO READ: പൂനമല്ലി – വടപളനി പാത ഉടൻ തുറക്കും! സർക്കാർ നടപടി തുടങ്ങി
ഒടുവിൽ വർഷങ്ങൾ നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നത്. ഈ ലയനം ചെന്നൈയിലെ പൊതുഗതാഗത സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും യാത്രക്കാർക്ക് കൂടുതൽ കാര്യക്ഷമമായ സേവനം ലഭ്യമാക്കാൻ സഹായിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
അണ്ണാ ശാലൈ ഫ്ലൈഓവർ നവംബറിൽ
അണ്ണാ ശാലൈയിലെ യാത്രാക്ലേശങ്ങൾക്ക് വലിയൊരു പരിഹാരമാകാൻ പോകുന്ന എലിവേറ്റഡ് കോറിഡോർ നവംബർ അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തേനാംപേട്ട് മുതൽ സൈദാപ്പേട്ട് വരെ 3.2 കിലോമീറ്റർ നീളുന്ന ഈ പുതിയ നാലുവരിപ്പാതയുടെ നിർമ്മാണം നിലവിൽ 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.
പുതിയ മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ യാത്രാദുരിതത്തിന് വലിയൊരു ശമനമുണ്ടാകും. സാധാരണയായി തേനാംപേട്ട് മുതൽ സൈദാപ്പേട്ട് വരെ റോഡ് മാർഗ്ഗം സഞ്ചരിക്കാൻ ഏകദേശം 30 മിനിറ്റോളം സമയം എടുക്കാറുണ്ട്. എന്നാൽ പുതിയ പാത വരുന്നതോടെ ഇത് വെറും 5 മിനിറ്റായി കുറയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കൂടാതെ എൽഡാംസ് റോഡ്, എസ്.ഐ.ഇ.ടി കോളേജ് റോഡ്, സെനോടാഫ് റോഡ്, നന്ദനം, സിഐടി നഗർ തുടങ്ങി അണ്ണാ ശാലൈയിലെ ഏഴോളം പ്രധാന ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്കിനും ഈ ഫ്ലൈഓവർ ശാശ്വത പരിഹാരമാകുമെന്നാണ് വിവരം.