ഇ20 പെട്രോൾ വാഹനങ്ങളെ നശിപ്പിക്കുമോ? സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെ സത്യമെന്ത്?
രാജ്യത്ത് നടപ്പിലാക്കിവരുന്ന എഥനോൾ മിശ്രിത പെട്രോൾ (Ethanol Blended Petrol - EBP) പദ്ധതിയെക്കുറിച്ച് സമീപകാലത്തായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന ചില തെറ്റിദ്ധാരണകൾക്കും അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾക്കും കൃത്യമായ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. ശാസ്ത്രീയമായ പരിശോധനകൾ, വ്യാപകമായ ഫീൽഡ് അനുഭവങ്ങൾ, വാഹന വ്യവസായ മേഖലയിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെറ്റായ പ്രചാരണങ്ങൾക്കെതിരെ പോയിന്റ് തിരിച്ച് വ്യക്തത വരുത്തിയിരിക്കുന്നത്.
ന്യൂഡൽഹി: എഥനോൾ മിശ്രിത പെട്രോൾ (Ethanol Blended Petrol – EBP) പദ്ധതിയെക്കുറിച്ച് സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജപ്രചരണങ്ങളില്‍ വ്യക്തത വരുത്തി കേന്ദ്രം. ശാസ്ത്രീയമായ പരിശോധനകൾ, വ്യാപകമായ ഫീൽഡ് അനുഭവങ്ങൾ, വാഹന വ്യവസായ മേഖലയിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെറ്റായ പ്രചാരണങ്ങൾക്കെതിരെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ’ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവിട്ടത്. ഇ15 പ്ലസ് (E15+) ഇന്ധനം കഴിഞ്ഞ മൂന്നര വർഷത്തിലധികമായും, ഇ19-ഇ20 (E19-E20) ഇന്ധനം രണ്ടര വർഷത്തിലേറെയായും രാജ്യത്ത് വ്യാപകമായി ഉപയോഗത്തിലുണ്ട്. ഈ കാലയളവിൽ എഥനോൾ മിശ്രിതം കാരണം എഞ്ചിൻ തകരാറുകളോ വാഹനങ്ങൾ പണിമുടക്കുന്നതോ ആയ യാതൊരു സംഭവങ്ങളും സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എഥനോൾ മിശ്രിതം എഞ്ചിനുകൾക്കോ ഫ്യുവൽ സിസ്റ്റങ്ങൾക്കോ വ്യവസ്ഥാപിതമായ കേടുപാടുകൾ വരുത്തിയിരുന്നെങ്കിൽ വലിയ തോതിലുള്ള വാറന്റി ക്ലെയിമുകളും സർവീസ് ക്യാമ്പെയ്‌നുകളും ഉപഭോക്തൃ പരാതികളും ഉയർന്നുവരുമായിരുന്നു. എന്നാൽ അങ്ങനെ ഒന്നുമുണ്ടായിട്ടില്ല.
ഇന്ത്യയിൽ ദിവസേന ഏകദേശം 8 കോടി വാഹനങ്ങളാണ് ഇന്ധന ഔട്ട്‌ലെറ്റുകൾ സന്ദർശിക്കുന്നത് (ഇതിൽ 80 ശതമാനവും പെട്രോൾ വാഹനങ്ങളാണ്). നിർമ്മാതാക്കളുടെ സർവീസ് വിവരങ്ങൾ കൂടി വിലയിരുത്തിയാണ് സർക്കാർ ഈ നിഗമനത്തിലെത്തിയത്.
രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾ 2025-26 സാമ്പത്തിക വർഷത്തിൽ സർവീസ് ചെയ്ത 2.84 കോടി വാഹനങ്ങളിൽ ഏകദേശം 1.5 കോടി വാഹനങ്ങളും തുടക്കത്തിൽ E20 സർട്ടിഫിക്കേഷൻ ലഭിക്കാത്തവയായിരുന്നു. ഇവയിലൊന്നിലും E20 മൂലം തുരുമ്പെടുക്കലോ അസാധാരണമായ തേയ്മാനമോ ഘടകങ്ങളുടെ ആയുസ്സ് കുറയലോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രമുഖ ഇരുചക്ര വാഹന കമ്പനിയും സമാനമായ അനുഭവമാണ് പങ്കുവെച്ചത്.
വാഹന നിർമ്മാതാക്കൾ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), ഘടക നിർമ്മാതാക്കൾ, ടെസ്റ്റിംഗ് ഏജൻസികൾ, ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (OMCs) എന്നിവരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ഉയർന്ന എഥനോൾ മിശ്രിതങ്ങൾ വിപണിയിലിറക്കിയത്. സാമഗ്രികളുടെ അനുയോജ്യത (Material compatibility), എഞ്ചിൻ കാലിബ്രേഷൻ, ഡ്രൈവബിലിറ്റി, ഡ്യൂറബിലിറ്റി, മലിനീകരണ തോത്, ഫ്യുവൽ സിസ്റ്റം, എഞ്ചിൻ പ്രകടനം എന്നിവ ശാസ്ത്രീയമായി വിലയിരുത്തിയിരുന്നു. ഇന്ധനത്തിന്റെ അനുയോജ്യതയിലുള്ള ആത്മവിശ്വാസം മൂലമാണ് നിർമ്മാതാക്കൾ വാഹന വാറന്റികൾ തുടർന്നും നൽകുന്നത്.
ദീർഘകാലയളവിൽ 1.4 കോടി E20 വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ എഥനോൾ മൂലമുള്ള കോറോഷൻ (തുരുമ്പെടുക്കൽ) കണ്ടെത്തിയിട്ടില്ലെന്ന് ഒരു വാഹനിർമ്മാതാവ് അടുത്തിടെ വ്യക്തമാക്കി. E20 അനുയോജ്യമായ വാഹനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള കർശന പരിശോധനകൾക്ക് ശേഷമാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നതെന്ന് ARAI-യും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, എണ്ണവിപണന കമ്പനികൾ 30,000-ത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പരിശോധന നടത്തി ഇന്ധന നിലവാരവും BIS മാനദണ്ഡങ്ങളും ഉറപ്പാക്കുന്നുണ്ട്. അതിനാൽ, “വ്യാപകമായ പ്രശ്നങ്ങളൊന്നുമില്ല” എന്ന സർക്കാരിന്റെ പ്രസ്താവന 25 വർഷത്തെ അനുഭവ സമ്പത്തിന്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതാണ്.