Heavy Rain : മഴയിൽ മുങ്ങി സംസ്ഥാനങ്ങൾ; ആസാമിൽ മരണസംഖ്യ ഉയരുന്നു, കേരളത്തിലും ഗുജറാത്തിലും ഒഡീഷയിലും സ്ഥിതി രൂക്ഷം
Heavy Rain Continues in States : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മഴ അതി ശക്തമായി തുടരുകയാണ്. ഇടതടവില്ലാതെ പെയ്യുന്ന മഴയെ തുടർന്ന് പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അസമിൽ വെള്ളപ്പൊക്കം മൂലമുള്ള ദുരിതം രൂക്ഷമായപ്പോൾ, ശക്തമായ മഴയെത്തുടർന്ന് കേരളത്തിൽ അപ്രതീക്ഷിതമായി വെള്ളപ്പൊക്കം ഉണ്ടായി.
ഡൽഹി : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മഴ അതി ശക്തമായി തുടരുകയാണ്. ഇടതടവില്ലാതെ പെയ്യുന്ന മഴയെ തുടർന്ന് പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അസമിൽ വെള്ളപ്പൊക്കം മൂലമുള്ള ദുരിതം രൂക്ഷമായപ്പോൾ, ശക്തമായ മഴയെത്തുടർന്ന് കേരളത്തിൽ അപ്രതീക്ഷിതമായി വെള്ളപ്പൊക്കം ഉണ്ടായി. കനത്ത മഴയ്ക്ക് ശേഷം ജനങ്ങൽ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ് ഗുജറാത്തിലെ പ്രളയബാധിതർ. ഒഡീഷയിലാകട്ടെ ഇതിനിടെ പുതിയതായി വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യപ്പെട്ടു. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനമുണ്ടായപ്പോൾ, ഹിമാചൽ പ്രദേശ് സജീവമായ മൺസൂണിന്റെ പിടിയിലായിൽ തുടരുകയാണ്.
ആസാമിലെ സ്ഥിതി രൂക്ഷം
ആസാമിലെ പ്രളയസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ശിവസാഗർ, ചരൈദിയോ ജില്ലകളിൽ ഓരോരുത്തർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 80 ആയി ഉയർന്നു. ദുരന്ത റിപ്പോർട്ടിംഗ് ആൻഡ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം (DRIMS) പ്രകാരം, ശിവസാഗർ, ഗോലഘട്ട്, ജോർഹട്ട്, നാഗോൺ, ചരൈദിയോ എന്നീ അഞ്ച് ജില്ലകളിലായി 1.92 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 379 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും 15,430 ഹെക്ടറിലധികം കൃഷിഭൂമി നശിക്കുകയും ചെയ്തു.
Also Read : ആന്ധ്രയിലെ യുവാക്കളുടെ ശോഭനമായ ഭാവിയുടെ അടിത്തറയാകും ഭോഗാപുരം വിമാനത്താവളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കേരളത്തിൽ അപ്രതീക്ഷിത മഴ
കേരളം അതിശക്തമായ മഴയ്ക്കാണ് കഴിഞ്ഞ രണ്ട് ദിവങ്ങളായി സാക്ഷ്യം വഹിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ വെറും രണ്ട് മണിക്കൂറിനുള്ളിൽ 300 മില്ലിമീറ്ററിലധികം മഴ ലഭിച്ചതിനെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ പ്രളയ സമാനമായ സാഹചര്യമാണ് നേരിട്ടത്. പമ്പാ നദി കരകവിഞ്ഞ് ഒഴുകി. റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ്, അഗ്നിശമന സേന, റവന്യൂ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ എന്നിവരടങ്ങുന്ന രക്ഷാപ്രവർത്തക സംഘങ്ങൾ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ കളക്ടർ നിസാമുദ്ദീൻ എ. അറിയിച്ചു. റാന്നി പട്ടണത്തിന്റെ പല ഭാഗങ്ങളിലും അരപ്പൊക്കത്തിൽ വെള്ളത്തിനടിയിലായി. വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചെങ്കിലും, വെള്ളം കയറുന്നതിന് മുൻപ് പലർക്കും തങ്ങളുടെ സാധനസാമഗ്രികൾ മാറ്റാൻ കഴിഞ്ഞില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഗുജറാത്ത് അതിജീവിക്കുന്നു
ഗുജറാത്തിലും പ്രളയ ദുരിതം തുടരുകയാണ്. ഗുജറാത്തിലെ വൽസാദ് ജില്ലയിൽ, നഗരത്തെയും സമീപ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന് ചുറ്റുമുള്ള പ്രദേശം വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടതിനെത്തുടർന്ന് ഔരംഗ നദിക്ക് സമീപം കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. സഹായം അഭ്യർത്ഥിച്ചുള്ള സന്ദേശം ലഭിച്ച ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും മൂന്ന് പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ജൂലൈ 23 മുതൽ 27 വരെ രേഖപ്പെടുത്തിയ അതിശക്തമായ മഴയ്ക്ക് ശേഷമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വെള്ളപ്പൊക്കത്തെയും നാശനഷ്ടങ്ങളെയും തുടർന്ന് അടച്ചിട്ടിരുന്ന 1,540 റോഡുകളിൽ 1,451 എണ്ണവും ഇതിനകം ഗതാഗതത്തിനായി തുറന്നുകൊടുത്തു.
ഒഡീഷയിൽ ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ
ഒഡീഷയിലും മഴക്കെടുത്തി രൂക്ഷമാണ്. പുരി ജില്ലയിലുള്ള കനാസ് ബ്ലോക്കിലെ ഡോകാന്ദർ ഗ്രാമത്തിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറുകയും ജനജീവിതം തടസ്സപ്പെടുകയും ചെയ്തു. വാസസ്ഥലങ്ങളിലേക്ക് വെള്ളം കയറിയതോടെ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ ക്ഷാമം നേരിടുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനം
ജമ്മു കാശ്മീരിലും മഴ നാശം വിതച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ കിഷ്ത്വാർ ജില്ലയിലെ ചാട്രൂ മേഖലയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും തകർന്ന കടകൾക്ക് നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രതികരിച്ചു. കഴിഞ്ഞ വർഷം ചസോട്ടിയിലുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടർന്ന് കിഷ്ത്വാറിലും മച്ചൈലിലും മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും പാഡർ മേഖലയിൽ ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഹിമാചൽ പ്രദേശിലും മഴ ശക്തം
ഹിമാചൽ പ്രദേശിലുടനീളം ഇടവിട്ടുള്ള ശക്തമായ മഴ തുടരുകയാണ്. ഷിംലയിൽ തുടർച്ചയായി പെയ്ത മഴ വിനോദസഞ്ചാരികൾക്ക് കൗതുകം നൽകിയെങ്കിലും പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തി. സംസ്ഥാനത്തുടനീളം നേരിയതോ മിതമായതോ ആയ മഴയ്ക്കും, ഓഗസ്റ്റ് 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, വെള്ളക്കെട്ട്, വഴുക്കലുള്ള റോഡുകൾ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
EnglishSummary
Very heavy rainfall continues across various states in India. Persistent rain has led to reports of flooding, flash floods, and waterlogging in many states. While the flood situation in Assam has become severe, Kerala has experienced unexpected flooding due to heavy rains.