MGNREGA: തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; പേര് മാറ്റാൻ കേന്ദ്രസർക്കാർ
MGNREGA Name Change to PBGRY: പുതിയ ബിൽ ഈ സമ്മേളനകാലത്തു സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. 2005-ൽ യുപിഎ സർക്കാരാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്.
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (MGNREGA) നിർണ്ണായക മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പദ്ധതിയുടെ പേര് മാറ്റി ‘പൂജ്യ ബാപ്പു ഗ്രാമീണ റോസ്‌ഗാർ യോജന’ (PBGRY) എന്നാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
പേരുമാറ്റത്തിന് പുറമെ, നിലവിൽ നൽകുന്ന 100 ദിവസത്തെ തൊഴിൽ ഗ്യാരണ്ടി 125 ദിവസമായി ഉയർത്താനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ‘പൂജ്യ ബാപ്പു ഗ്രാമീണ റോസ്‌ഗാർ ഗ്യാരണ്ടി ബിൽ’ കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു. പദ്ധതിക്കായി 1.51 ലക്ഷം കോടി രൂപ മാറ്റിവെക്കാനാണ് സർക്കാർ തീരുമാനം.
പദ്ധതിയുടെ പേര് നിലവിൽ ഇംഗ്ലീഷിലായിരുന്നു. അത് ഹിന്ദിയിലേക്ക് മാറ്റിക്കൊണ്ടാണ് സർക്കാർ പുതിയ ബിൽ കൊണ്ടുവരുന്നത്. പുതിയ ബിൽ ഈ സമ്മേളനകാലത്തു സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.
2005-ൽ യുപിഎ സർക്കാരാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. ‘നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്ട്’ (NREGA) എന്ന പേരിൽ ആരംഭിച്ച പദ്ധതി പിന്നീട് 2009-ൽ മഹാത്മാഗാന്ധിയുടെ പേര് ചേർത്ത് ‘MGNREGA’ ആയി പുനർനാമകരണം ചെയ്തു.
ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവന സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യമിടുന്ന പദ്ധതിയിൽ നിലവിൽ 15.4 കോടി പേരാണ് തൊഴിലെടുക്കുന്നത്. ഇതിൽ മൂന്നിലൊന്നും സ്ത്രീകളാണ്. പദ്ധതി പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്നുണ്ട്.