Actress Attack Case: ‘ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിൽ വിടണം’, ഹൈക്കോടതിയിൽ അപ്പീലുമായി നടിയെ ആക്രമിച്ച കേസിലെ പ്രതികൾ
Actress Attack Case, Accused filed appeal in High Court: എട്ട് വർഷത്തിന് ശേഷം ഡിസംബർ എട്ടിനാണ് നടിയെ ആക്രമിച്ച കേസിൽ വിധി വന്നത്. ആറ് പ്രതികൾക്കും കോടതി 20വര്‍ഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അപ്പീലുമായി പ്രതികൾ. വിചാരണ കോടതി ശിക്ഷിച്ച അഞ്ചും ആറും പ്രതികളായ വടിവാൾ സലിം, പ്രദീപ് എന്നിവരാണ് അപ്പീൽ നൽകിയത്. തങ്ങൾക്ക് കുറ്റകൃത്യത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്നും കുറ്റവിമുക്തരാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യം അതിജീവിതയുടെ മൊഴിയിലുണ്ടെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു.
പ്രോസിക്യുഷന്‍റെ കൈവശം പ്രാഥമിക തെളിവുകൾ പോലുമില്ല. അപ്പീൽ പരിഗണിച്ച് തീർപ്പുണ്ടാക്കുന്നതിന് കാല താമസമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നാണ് ഹർജിയിലെ ആവശ്യം.
എട്ട് വർഷത്തിന് ശേഷം ഡിസംബർ എട്ടിനാണ് നടിയെ ആക്രമിച്ച കേസിൽ വിധി വന്നത്. ദിലീപ് അടക്കം ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്.
ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾക്ക് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വിപി വിജീഷ്, എച്ച് സലീം, പ്രദീപ് എന്നിവരാണ് പ്രതികൾ. ആറ് പ്രതികൾക്കും കോടതി 20വര്‍ഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്.
ALSO READ: ‘സിനിമാ പ്രമോഷനായി വിദേശത്തുപോകണം’; ദിലീപിന്‍റെ പാസ്പോര്‍ട്ട് വിട്ടു നല്‍കും
ഒന്നാം പ്രതിയായ പൾസർ സുനിക്ക് മൂന്ന് ലക്ഷം, മാർട്ടിൻ ആന്റണിക്ക് 1,25000, സലീം, പ്രദീപ് ഉൾപ്പെടെയുള്ള മറ്റ് നാല് പ്രതികൾക്ക് ഒരു ലക്ഷം എന്നിങ്ങനെ പിഴ വിധിച്ചിരുന്നു. പ്രതികൾ പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം വീതം അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടിരുന്നു.
അതേസമയം, സംസ്ഥാന സർക്കാർ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇതിനിടെയാണ് വിചാരണ കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.