A Padmakumar: എ. പത്മകുമാറിനെതിരെ നടപടി, സസ്പെൻഡ് ചെയ്ത് സിപിഎം
CPM Suspends Former Devaswom Board President A. Padmakumar: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എ പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും പത്മകുമാറിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് നടപടി.
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ പത്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും പത്മകുമാറിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് നടപടി.
സസ്പെൻഷൻ എത്ര കാലത്തേക്കാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. എസ്ഐടി കുറ്റപത്രം വന്നതിന് ശേഷം തുടർ നടപടികളെടുക്കും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള കേസ് എൽഡിഎഫിന്റെ തോൽവിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തുകയും ജില്ലാ കമ്മിറ്റിയോട് നടപടിയെടുക്കാൻ നിർദേശിക്കുകയുമായിരുന്നു.
ALSO READ: റബർ ബോർഡ് തലപ്പത്ത് ചരിത്രപരമായ മാറ്റം; ബിജെപി നേതാവ് എൻ. ഹരി പുതിയ ചെയർമാൻ
തുറന്ന് പറയാൻ പദ്മകുമാർ
തനിക്കെതിരെ നടപടി വരുന്ന പക്ഷം പലതും തുറന്ന് പറയേണ്ടി വരുമെന്ന് പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് സൂചന നൽകിയിരുന്നു. സുഹൃത്തുക്കളോട് നടത്തിയ വെളിപ്പെടുത്തലിൽ ആത്മക്കഥ എഴുതൽ ഭീഷണി എന്നിവ പത്മകുമാർ ഉയർത്തിയിരുന്നു. പുറത്താക്കൽ പോലെ കടുത്ത നടപടി ആലോചിച്ചിരുന്നെങ്കിലും, ജില്ല കമ്മിറ്റി യോഗം സസ്പെൻഷനിൽ ഒതുക്കുകയായിരുന്നു. സസ്പെൻഷനിൽ നടപടി ഒതുങ്ങിയതോടെ അദ്ദേഹം വെളിപ്പെടുത്തലുകൾക്ക് തയ്യാറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയർന്നത്. കടുത്ത നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല എന്ന് നേതാക്കൾ വ്യക്തമാക്കി. തുടര്‍ന്ന് സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ചു. എന്നാൽ, നിലവിൽ കടുത്ത നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പത്മകുമാറിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങിയെന്നാണ് സൂചന.