Thiruvananthapuram-Kannur high-speed line: ഇനി തിരുവനന്തപുരം-കണ്ണൂർ യാത്ര 3.15 മണിക്കൂറായി ചുരുങ്ങും, വേഗപാത യാഥാർഥ്യത്തിലേക്ക്
Thiruvananthapuram-Kannur corridor becomes true: 70% തൂണുകളിലൂടെയും 20-30% തുരങ്കങ്ങളിലൂടെയുമാകും പാത നിർമ്മിക്കുക. ഇത് ജനവാസമേഖലകളിലെ ഭൂമി ഏറ്റെടുക്കൽ കുറയ്ക്കും. എട്ടു കോച്ചുകളുള്ള ട്രെയിനുകൾ ഓരോ അഞ്ച് മിനിറ്റിലും സർവീസ് നടത്തും.
തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത സ്വപ്നങ്ങൾക്ക് ചിറകുനൽകി തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപാത യാഥാർഥ്യത്തിലേക്ക്. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ മെട്രോമാൻ ഇ. ശ്രീധരൻ നിർദേശിച്ച ബദൽ പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം പച്ചക്കൊടി കാട്ടി. പദ്ധതിയുടെ വിശദമായ പദ്ധതിരേഖ (DPR) തയാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷന് (DMRC) റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ട്രെയിനുകളാണ് ഈ പദ്ധതിയുടെ സവിശേഷത. ഇത് വന്നാൽ തിരുവനന്തപുരം – കൊച്ചി: 1 മണിക്കൂർ 20 മിനിറ്റ്, തിരുവനന്തപുരം – കോഴിക്കോട്: 2 മണിക്കൂർ 30 മിനിറ്റ്, തിരുവനന്തപുരം – കണ്ണൂർ: 3 മണിക്കൂർ 15 മിനിറ്റ് എന്നിങ്ങനെ ആയി ചുരുങ്ങും.
നിലവിൽ റെയിൽവേ ഭൂപടത്തിലില്ലാത്ത അടൂർ, കുന്നംകുളം, എടപ്പാൾ തുടങ്ങിയ സ്ഥലങ്ങളിലും സ്റ്റേഷനുകളുണ്ടാകും. കൂടാതെ തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാകും പാത കടന്നുപോകുക.
പ്രത്യേകതകൾ
70% തൂണുകളിലൂടെയും 20-30% തുരങ്കങ്ങളിലൂടെയുമാകും പാത നിർമ്മിക്കുക. ഇത് ജനവാസമേഖലകളിലെ ഭൂമി ഏറ്റെടുക്കൽ കുറയ്ക്കും. എട്ടു കോച്ചുകളുള്ള ട്രെയിനുകൾ ഓരോ അഞ്ച് മിനിറ്റിലും സർവീസ് നടത്തും. ഏകദേശം 86,000 കോടി മുതൽ ഒരു ലക്ഷം കോടി രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 60% കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിക്കും.
രാഷ്ട്രീയ സമവായം
സിൽവർ ലൈനിനെതിരെ ശക്തമായ നിലപാടെടുത്ത യുഡിഎഫും ഈ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്. നല്ല കാര്യങ്ങൾ വരുമ്പോൾ എന്തിനാണ് എതിർക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം. സിൽവർ ലൈൻ കേന്ദ്രം അംഗീകരിക്കാത്തതിനാൽ ബദൽ പദ്ധതികൾ പരിശോധിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വ്യക്തമാക്കി. പദ്ധതിയുടെ ഏകോപനത്തിനായി ഫെബ്രുവരി 2-ന് പൊന്നാനിയിൽ ഡിഎംആർസി ഓഫീസ് തുറക്കുമെന്ന് ഇ. ശ്രീധരൻ അറിയിച്ചു.