Nilambur By Election 2025: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വെല്ലുവിളി ഏറ്റെടുത്തു; എം സ്വരാജ് തന്നെ സിപിഎം സ്ഥാനാർത്ഥി
Nilambur By Election 2025 M Swaraj Ldf Candidate: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ സ്ഥാനാർത്ഥിയായി എം സ്വരാജ്. ഇക്കാര്യം പാർട്ടി തന്നെ ഔദ്യോഗികമായി അറിയിച്ചു.

എം സ്വരാജ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജ് തന്നെ. ഇക്കാര്യം പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർട്ടി സ്വതന്ത്രനെയാണ് നിലമ്പൂരിൽ സിപിഎം പരിഗണിക്കുക എന്ന് സൂചനകളുണ്ടായിരുന്നു. ഇതോടെ സ്വരാജിനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിച്ചു. ഈ വെല്ലുവിളിയാണ് ഇപ്പോൾ പാർട്ടി ഏറ്റെടുത്തിരിക്കുന്നത്.
നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പാർട്ടി സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു. പാർട്ടി നേതൃത്വവും ഇത്തരത്തിലുള്ള സൂചനകൾ നേരത്തെ നൽകിയിരുന്നു. ഷിനാസല്ലെങ്കിൽ ചുങ്കത്തറ മാര്‍ത്തോമ്മാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം. തോമസ് മാത്യു, മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു ഷറഫലി തുടങ്ങിയവരെയും പാർട്ടി സ്വതന്ത്രയായി സിപിഎം പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകളൊക്കെ തള്ളിക്കൊണ്ടാണ് ഇപ്പോൾ സിപിഎം എം സ്വരാജിനെ സ്ഥാനാർത്ഥിയാക്കിയത്. പാർട്ടി ചിഹ്നത്തിൽ തന്നെ എം സ്വരാജ് മത്സരിക്കും.
Also Read: PV Anvar: നിലമ്പൂരിൽ പിവി അൻവറും മത്സരരംഗത്തേക്ക്; ഘടകകക്ഷി ആക്കിയില്ലെങ്കിൽ മത്സരിക്കാൻ തീരുമാനം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയായി പരിഗണിക്കാൻ യുഡിഎഫ് തയ്യാറായില്ലെങ്കിൽ അൻവർ നിലമ്പൂരിൽ നിന്ന് വീണ്ടും ജനവിധി തേടുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്. തൃണമൂലിനെ ഘടകകക്ഷിയായി പരിഗണിക്കാനാവില്ല എന്നതാണ് യുഡിഎഫ് നിലപാട്. അൻവറിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ ഈ നിലപാടിന് മാറ്റം വരുത്താനാവുമെന്ന് തൃണമൂൽ കോൺഗ്രസ് കരുതുന്നു. ഇത്തരത്തിൽ സമ്മർദ്ദം ചെലുത്തിയാൽ യുഡിഎഫ് തങ്ങളെ ഘടകകക്ഷിയാക്കുമെന്നും തൃണമൂൽ പ്രതീക്ഷിക്കുന്നു. ഈ മാസം 29ന് മഞ്ചേരിയിൽ വച്ച് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വച്ചാണ് അൻവറിനെ മത്സരിപ്പിക്കാമെന്ന അഭിപ്രായമുയർന്നത്. മെയ് 30ന് സംസ്ഥാന കമ്മറ്റി ചേർന്ന് ഇതിൽ തീരുമാനമെടുക്കും.