Gold Case: 8.5 പവൻ സ്വര്‍ണം മുക്കുപണ്ടമായി; സമാന്തര അന്വേഷണത്തിന് ഉത്തരവ്
Thrissur Collector Orders Investigation into Fake Gold Case: വർഷങ്ങൾക്ക് ശേഷം തിരികെ എടുക്കാൻ എത്തിയപ്പോഴാണ് സ്വർണം മുക്കുപണ്ടമായത് അറിയുന്നത്. മക്കള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ സൂക്ഷിക്കാനായിരുന്നു കോടതി ഏല്‍പ്പിച്ചത്.
തൃശൂര്‍: റവന്യൂ വകുപ്പില്‍ സൂക്ഷിച്ച സ്വര്‍ണം മുക്കുപണ്ടമായ കേസില്‍ സമാന്തര അന്വേഷണത്തിന് തൃശ്ശൂർ കളക്ടർ ഉത്തരവിട്ടു. ഡെപ്യൂട്ടി കളക്ടർ പ്രാൺ സിംഗിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി 2003 മുതൽ 2022 വരെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും. കുറ്റക്കാരെ കണ്ടെത്തിയില്ലെങ്കിലും റംലത്തിന്റെ കുടുംബത്തിന് സ്വർണം തിരിച്ച് നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
2003 ല്‍ മരിച്ച കാട്ടൂര്‍ സ്വദേശി റംലത്തിന്‍റെ എട്ടര പവന്‍ സ്വര്‍ണാഭരണങ്ങളാണ് കോടതി നിര്‍ദ്ദശത്തെത്തുടര്‍ന്ന് ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ചത്. എന്നാൽ വർഷങ്ങൾക്ക് ശേഷം തിരികെ എടുക്കാൻ എത്തിയപ്പോഴാണ് സ്വർണം മുക്കുപണ്ടമായത് അറിയുന്നത്. മക്കള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ സൂക്ഷിക്കാനായിരുന്നു കോടതി ഏല്‍പ്പിച്ചത്.
2003 ജനുവരി 25 നാണ് കാട്ടൂർ സ്വദേശി സുലൈഖയുടെ മകൾ റംലത്ത് മരിച്ചത്. വീട്ടില്‍ വെച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം വേണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. താലിമാലയും തടവളയും കമ്മലും ഉള്‍പ്പെടെ എട്ടര പവന്‍റെ സ്വര്‍ണാഭരണങ്ങളാണ് റംലത്തിന്‍റെ ശരീരത്തിലുണ്ടായിരുന്നത്.
ALSO READ: ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, ആശങ്കയിൽ രോഗികൾ, മുടക്കമില്ലാത്തത് ഈ ചികിത്സകൾക്ക് മാത്രം
റംലത്തും കുടുംബവും ഭര്‍തൃ വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. മക്കൾ ചെറിയ കുട്ടികളുമായിരുന്നു. തുടർന്ന് സ്വര്‍ണാഭാരണങ്ങള്‍ പരിശോധിച്ച് രേഖയാക്കി തൃശൂര്‍ എസ്ഡിഎം ഓഫീസിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടു. കുട്ടികള്‍ പ്രായപൂര്‍ത്തിയായ ശേഷം മാത്രമേ സ്വര്‍ണം വിട്ടു കിട്ടൂ എന്നായിരുന്നു വ്യവസ്ഥ.
2022 ല്‍ സുലൈഖയും കുട്ടികളും സ്വര്‍ണം അന്വേഷിച്ചെത്തിയപ്പോഴാണ് സ്വര്‍ണത്തിന്‍റെ സ്ഥാനത്തുള്ളത് മുക്കുപണ്ടമാണെന്ന് അറിഞ്ഞത്. തുടർന്ന്
സുലൈഖയുടെ പരാതിയില്‍ 2022 ല്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. നാളിതുവരെയായിട്ടും പൊലീസിന് പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.