Ivy Gourd Myth: ശ്രാദ്ധത്തിനു പാക്കനാർ കൊണ്ടുവന്ന മാംസം മുളച്ച് കോവലായി, അങ്ങനെ കോവയ്ക്ക ബലിയ്ക്ക് പ്രധാനിയായി
Ivy Gourd is Essential in Ancestral Offerings: പശുവിൻ്റെ അകിട് കുഴിച്ചിട്ട സ്ഥലത്ത് ഒരു വള്ളിപ്പടർപ്പ് മുളച്ച് പന്തലിക്കുകയും അതിൽ പശുവിൻ്റെ മുലപോലെ തോന്നിക്കുന്ന കായകൾ തൂങ്ങിക്കിടക്കുകയും ചെയ്യുന്നതാണ് കണ്ടത്. അതാണ് കോവയ്ക്ക!

Kovaykka Or Ivy Gourd Story Kerala
തൃശ്ശൂർ: കേരളത്തിലെ മരണാനന്തര കർമ്മങ്ങളിലും പിതൃബലിയിലും കോവയ്ക്ക (Ivy Gourd) ഒരു പ്രധാന ഇനമായി മാറിയതിൻ്റെ കഥ എന്തെന്ന് അറിയുമോ?, പറയിപെറ്റ പന്തിരുകുലത്തിലെ ദിവ്യനായ പാക്കനാരുമായി ബന്ധപ്പെട്ടിരിക്കുന്നു ഈ കഥ. ഈ നാടോടി വിശ്വാസമനുസരിച്ച് ഇന്നും പല ചടങ്ങുകളിലും കോവയ്ക്ക ഉപ്പേരി ശ്രാദ്ധത്തിനു പ്രധാനം തന്നെയാണ്.
ഐതിഹ്യത്തിലെ കോവയ്ക്ക കഥ
വരരുചിക്ക് പറയിയിൽ പിറന്ന പന്ത്രണ്ട് മക്കളിൽ ഒരാളാണ് പാക്കനാർ. വർഷത്തിലൊരിക്കൽ പന്ത്രണ്ട് സഹോദരങ്ങളും തങ്ങളുടെ മാതാപിതാക്കളുടെ ശ്രാദ്ധത്തിന് അഗ്നിഹോത്രിയുടെ ഇല്ലത്ത് ഒത്തുകൂടിയിരുന്നു. ഓരോരുത്തരും ഓരോ വിഭവങ്ങൾ ശ്രാദ്ധത്തിനായി കൊണ്ടുവരും.
ഒരു ശ്രാദ്ധത്തിന്, പറയ സമുദായത്തിൽ വളർന്ന പാക്കനാർ കൊണ്ടുവന്നത് ചത്ത പശുവിൻ്റെ അകിട് (മുല) ആയിരുന്നു. ഇത് അഗ്നിഹോത്രിയുടെ അന്തർജനത്തിനും ശ്രാദ്ധകർമ്മം നിർവഹിക്കുന്നവർക്കും വലിയ വിഷമമുണ്ടാക്കി. പാക്കനാരിൻ്റെ ദിവ്യത്വം അറിയാവുന്നതിനാൽ ആരും ഒന്നും പറയാതെ, ആരും കാണാതെ ആ അകിട് നടുമുറ്റത്ത് കുഴിച്ചിട്ടു.
ബലികർമ്മങ്ങൾക്കുശേഷം ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ പാക്കനാർ താൻ കൊണ്ടുവന്ന വിഭവം എവിടെ എന്ന് തിരക്കി. കുഴിച്ചിട്ട കാര്യം അറിഞ്ഞപ്പോൾ, “അത് മുളച്ചോ എന്ന് നോക്കൂ” എന്ന് പാക്കനാർ ആവശ്യപ്പെട്ടു. അന്തർജനം ചെന്നുനോക്കിയപ്പോൾ, പശുവിൻ്റെ അകിട് കുഴിച്ചിട്ട സ്ഥലത്ത് ഒരു വള്ളിപ്പടർപ്പ് മുളച്ച് പന്തലിക്കുകയും അതിൽ പശുവിൻ്റെ മുലപോലെ തോന്നിക്കുന്ന കായകൾ തൂങ്ങിക്കിടക്കുകയും ചെയ്യുന്നതാണ് കണ്ടത്. അതാണ് കോവയ്ക്ക!
ബലിയിലെ പ്രാധാന്യം
പാക്കനാർ ആ കോവയ്ക്ക പറിച്ച് ഉപ്പേരി വെച്ച് ശ്രാദ്ധത്തിന് വിളമ്പാൻ ആവശ്യപ്പെട്ടു. അന്നുമുതലാണ് കോവയ്ക്ക ബലിച്ചോറിലെ പ്രധാന വിഭവമായി മാറിയതെന്നാണ് ഐതിഹ്യം. ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരു ചൊല്ല് തന്നെയുണ്ട്, കോവലും കോഴിയുമുളളിടത്ത് ബലിയിട്ടില്ലെങ്കിലും പിതൃക്കൾ പ്രസാധിച്ചുകൊള്ളുമത്രേ.