Aranmula Vallasadya: ആറന്മുളയിൽ എത്തുന്ന എല്ലാവർക്കും വള്ളസദ്യ കിട്ടുമോ? സംവിധാനം ഇങ്ങനെയെല്ലാം
Aranmula Vallasadya 2026: സാധാരണ സദ്യകളിൽ നിന്ന് വ്യത്യസ്തമായി പായസവും പ്രാദേശിക വിഭവങ്ങളും ഉൾപ്പെടെ 64 ഇനം കറികളും കടിയും ഇതിലുണ്ടാകും. പള്ളിയോട കരക്കാർ വഞ്ചിപ്പാട്ട് പാടിയാണ് തങ്ങൾക്ക് വേണ്ട വിഭവങ്ങൾ ചോദിച്ചു വാങ്ങുന്നത്. ആവശ്യപ്പെടുന്ന വിഭവങ്ങൾ ഇല്ല എന്ന് പറയാതെ വിളമ്പണം എന്നതാണ് ചടങ്ങ്. എല്ലാ വർഷവും കർക്കിടകം മുതൽ കന്നി മാസം വരെയാണ് വള്ളസദ്യ കാലഘട്ടം.

Aranmula Vallasadya
പത്തനംതിട്ടയിലെ പ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ‘ആറന്മുള വള്ളസദ്യ’ ലോക പ്രസിദ്ധമാണ്. ഓരോ വർഷവും വള്ളപ്പാട്ടിൻ്റെ പെരുമ കാണാനും വള്ളസദ്യയുടെ രുചിയറിയാനുമായി ലക്ഷക്കണക്കിന് ഭക്തരും വിനോദസഞ്ചാരികളുമാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. എന്നാൽ ആറന്മുളയിൽ പോയാൽ എല്ലാവർക്കും വള്ളസദ്യ കഴിക്കാൻ സാധിക്കുമോ? എന്നത് പലരുടെയും സംശയമാണ്. പറ്റുമെന്നതാണ് സത്യം. അതിനുള്ള സൗകര്യം ക്ഷേത്രത്തിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന സാധാരണക്കാരായ ഭക്തർക്കും സന്ദർശകർക്കും സദ്യ ലഭിക്കുന്നതിനായി പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വള്ളസദ്യയുടെ രുചിയറിയാതെ ആറന്മുളയിലെത്തുന്ന ആരും മടങ്ങേണ്ടി വരരുത് എന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. വവഴിപാടു നേരുന്ന ഭക്തനും കരക്കാരും മാത്രം പങ്കെടുക്കുന്ന വള്ളസദ്യയിൽ പുറമേ നിന്നെത്തുന്ന ആർക്കും പങ്കെടുക്കാൻ കഴിയില്ല. ഇതറിയാതെ പലരും ക്ഷേത്രത്തിലെത്തി വള്ളസദ്യ കഴിക്കാൻ പറ്റാതെ മടങ്ങുന്നത് ഓരോ വർഷവും കാണാറുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമായാണ് പള്ളിയോട സേവാസംഘം തെക്കേടത്ത് ഇല്ലം സദ്യാലത്തിൽ പ്രത്യേക പാസ് വഴി പ്രവേശനം അനുവദിച്ച് പുറത്ത് നിന്നുള്ളവർക്ക് വള്ളസദ്യ കഴിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 300 രൂപ അടച്ച് നേരത്തേ ബുക്ക് ചെയ്യുന്ന ആർക്കും ഇവിടെയെത്തി വള്ളസദ്യ കഴിച്ചുമടങ്ങാവുന്നതാണ്.
ALSO READ: രാജപാതയിലൂടെ ഒരു ജലയാത്ര; പാർവതി പുത്തനാർ ബോട്ട് സർവീസ് ഓണക്കാലത്ത് ആരംഭിക്കും
ക്ഷേത്രത്തിന്റെ സമീപത്തുള്ള ബസ് സ്റ്റോപ്പിനടുത്താണ് തെക്കേടത്ത് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ദിവസം ഏകദേശം 360 പേർക്കാണ് സദ്യ ഒരുക്കുന്നത്. ഓൺലൈനായി 250 പേർക്കും നേരിട്ട് 110 പേർക്കും ഇവിടേക്കുള്ള സദ്യ ബുക്ക് ചെയ്യാവുന്നതാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തൻ വഴിപാട് സ്വീകരിക്കാൻ എത്തുന്ന പള്ളിയോടങ്ങളുടെ വരവും സ്വീകരണവും മറ്റു ചടങ്ങുകളും കണ്ടതിനുശേഷം 12 മണിക്ക് ശേഷം ഇവിടെ സദ്യ വിളമ്പി തുടങ്ങും. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന ഭക്തരുടെ ആവശ്യവും സൗകര്യവും അനുസരിച്ചാണ് ഇത് പ്രാവർത്തികമാക്കിയിരിക്കുന്നത്. 55 ദിവസങ്ങളിലായി അതായത് സെപ്റ്റംബർ 16 വരെ ആറന്മുള സദ്യ ഇവിടെ ഒരുക്കിയിട്ടുണ്ട്. പള്ളിയോട സേവാസംഘം സ്പെഷ്യൽ പാസ് ആറന്മുളസദ്യ തെക്കേടത്ത് ഇല്ലം സദ്യാലയത്തിൽ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു.
ആറന്മുള വള്ളസദ്യയുടെ പ്രത്യേകത
സാധാരണ സദ്യകളിൽ നിന്ന് വ്യത്യസ്തമായി പായസവും പ്രാദേശിക വിഭവങ്ങളും ഉൾപ്പെടെ 64 ഇനം കറികളും കടിയും ഇതിലുണ്ടാകും. പള്ളിയോട കരക്കാർ വഞ്ചിപ്പാട്ട് പാടിയാണ് തങ്ങൾക്ക് വേണ്ട വിഭവങ്ങൾ ചോദിച്ചു വാങ്ങുന്നത്. ആവശ്യപ്പെടുന്ന വിഭവങ്ങൾ ഇല്ല എന്ന് പറയാതെ വിളമ്പണം എന്നതാണ് ചടങ്ങ്. എല്ലാ വർഷവും കർക്കിടകം മുതൽ കന്നി മാസം വരെയാണ് വള്ളസദ്യ കാലഘട്ടം. പാസെടുത്താൽ ഏതൊരാൾക്കും സദ്യ കഴിക്കാവുന്നതാണ്.
എങ്ങനെ എത്തിച്ചേരാം?
കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ വിരുന്ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടക്കും. ഇതിൻ്റെ ഭാഗമായി കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി ബജറ്റ് ടൂറിസം ഒരുക്കുന്ന പ്രത്യേക സർവീസുകളുണ്ടാകും. ആറന്മുളയിലേക്ക് വരുന്നവർക്ക് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ ആണ്. ഇവിടെ നിന്ന് ഏകദേശം 10 കിലോമീറ്റർ മാത്രമാണ് ആറന്മുളയിലേക്കുള്ള ദൂരം. ഇവിടെ നിന്നും കെഎസ്ആർടിസി ബസ്സുകളോ ടാക്സി/ഓട്ടോ സർവീസുകളോ വഴി 15-20 മിനിറ്റിനുള്ളിൽ ആറന്മുള ക്ഷേത്രത്തിലെത്താം. തൊട്ടടുത്ത് തന്നെ തിരുവല്ല സ്റ്റേഷനുമുണ്ട്.
English Summary:
Aranmula Vallasadya is now accessible to all visitors through a special pass system at Thekkedath Illam. It will offering a chance to experience the traditional feast without being a devotee.