ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
Tamil Nadu By-election: വിജയ് യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന സിപിഎമ്മും സിപിഐയും ഉപതെരഞ്ഞെടുപ്പിൽ ടിവികെയുടെ സ്ഥാനാർഥികൾക്ക് എതിരേ മത്സരിക്കും. ഒരുകൈകൊണ്ട് സർക്കാരിനെ താങ്ങി നിർത്തുകയും മറുകൈകൊണ്ട് തല്ലുകയും ചെയ്യുന്ന ഇടത് 'പോളിസി' തങ്ങൾ ഇനിയും തുടരും എന്ന് ഇതിലൂടെ ഇടതുകക്ഷികൾ പരസ്യമായി വ്യക്തമാക്കിയിരിക്കുകയാണ്
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാർ ആദ്യ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ, ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഎമ്മും സിപിഐയും തുടരുന്ന കടുത്ത ഐഡിയോളജി നിലപാടുകൾ വീണ്ടും ഒരിക്കൽ കൂടി ചർച്ചയാകുന്നു. വിജയ് യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന സിപിഎമ്മും സിപിഐയും ഉപതെരഞ്ഞെടുപ്പിൽ ടിവികെയുടെ സ്ഥാനാർഥികൾക്ക് എതിരേ മത്സരിക്കും എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരുകൈകൊണ്ട് താങ്ങി നിർത്തുകയും മറുകൈകൊണ്ട് തല്ലുകയും ചെയ്യുന്ന ഇടത് ‘പോളിസി’ തങ്ങൾ ഇനിയും തുടരും എന്ന് ഇതിലൂടെ ഇടതുകക്ഷികൾ പരസ്യമായി വ്യക്തമാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകത്തും ധാരാപുരത്തും ഇടത് പാർട്ടികൾ ഒറ്റയ്ക്ക് മത്സരിക്കും എന്നാണ് പ്രഖ്യാപനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർത്ഥികളായി വിജയിച്ച കെ മരഗതം കുമാരവേൽ (മധുരാന്തകം), പി. സത്യഭാമ (ധാരാപുരം) എന്നിവർ എംഎൽഎ സ്ഥാനം രാജിവെച്ച് വിജയ് യുടെ തമിഴക വെട്രി കഴകത്തിൽ ചേർന്നതിനെ തുടർന്നാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്നാൽ ജയിച്ച് ഇരുപതാം ദിവസം രാജിവെച്ച നടപടി തെറ്റും അനാരോഗ്യ പ്രവണതയുമാണെന്നും രാജിക്ക് ഒരു ന്യായീകരണവുമില്ലാത്തതിനാൽ ഇത് അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പാണെന്നുമാണ് ഇടത് പാർട്ടികളുടെ നിലപാട്.
ഈ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ടാണ് തങ്ങൾ പിന്തുണയ്ക്കുന്ന സർക്കാർ ആയിട്ടുകൂടി ആ സർക്കാരിന്റെ സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവർക്ക് എതിരേ സിപിഎമ്മും സിപിഐയും മത്സരത്തിന് ഇറങ്ങുന്നത്. തമിഴ്നാട്ടിലെ പ്രബല കക്ഷികളായ ടിവികെ, ഡിഎംകെ, എഐഎഡിഎംകെ-ബിജെപി എന്നീ മൂന്ന് ശക്തികളെയും നേരിട്ടുകൊണ്ട് നാലാമതായി സിപിഎമ്മിന്റെയും സിപിഐയുടെയും സ്ഥാനാർഥികളും ഈ രണ്ട് മണ്ഡലങ്ങളിൽ ഉണ്ടാകും.
സിപിഎമ്മിനോ സിപിഐക്കോ ഏതെങ്കിലും വിധത്തിലുള്ള സ്വാധീനം ഉള്ളതുകൊണ്ടല്ല, മറിച്ച് തങ്ങളുടെ ആശയപരമായ നിലപാട് മുറുക്കെപ്പിടിച്ചാണ് ഇവിടങ്ങളിൽ മത്സരത്തിന് ഇറങ്ങുന്നത് എന്നാണ് ഇടതുകക്ഷികൾ വ്യക്തമാക്കുന്നത്. ഇതിന് മുമ്പ് ഈ രണ്ടു മണ്ഡലങ്ങളിലും മത്സരിച്ചിട്ടില്ലെന്ന് തമിഴ്നാട് സിപിഎം തന്നെ വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ സ്ഥാനാർഥി പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. സിപിഎം മധുരാന്തകത്തും സിപിഐ ധരാപുരത്തുമാണ് മത്സരിക്കുക.
വർഗീയ ശക്തികളെ എതിർക്കാനാണ് ടിവികെ സർക്കാരിനെ പിന്തുണച്ചതെന്നും തങ്ങൾ മത്സരരംഗത്തിറങ്ങുന്നത് സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയാകില്ലെന്നും സിപിഎമ്മും സിപിഐയും പറയുന്നുണ്ട്. ഒപ്പം വിജയ് സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നത് തുടരുമെന്നും ഇടത് നേതാക്കൾ പറയുന്നു. ഒക്ടോബർ 6-ന് ആണ് ഈ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ആർക്കും വ്യക്തമായ ഭൂരിക്ഷം ഇല്ലാതിരുന്ന തമിഴ്നാട്ടിൽ ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഡിഎംകെ മുന്നണിയിൽ ഉണ്ടായിരുന്ന ചില കക്ഷികളുടെ പിന്തുണകൂടി നേടിക്കൊണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെ അധികാരത്തിലേക്ക് എത്തിയത്. പുതിയ സർക്കാർ വന്ന ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പായതിനാൽ ടിവികെ നയിക്കുന്ന ഭരണപക്ഷത്തിനും പ്രതിപക്ഷത്തുള്ള ഡിഎംകെയ്ക്കും ഈ തെരഞ്ഞെടുപ്പ് വിജയം അഭിമാനപ്രശ്നമാണ്.
English Summary
Left-wing parties have announced that they will contest independently in the upcoming by-elections in Madhuranthakam and Dharapuram in Tamil Nadu. The CPM will contest in Madhuranthakam, while the CPI will contest in Dharapuram. The most notable aspect of this development is that the CPM and CPI—which extend external support to the Vijay-led TVK government—are fielding candidates against TVK in these by-elections.