‘ഞങ്ങള്‍ എപ്പോഴും ഒരു പടി മുന്നില്‍’! പാകിസ്ഥാന് മുന്നറിയിപ്പുമായി ദീപ്തി ശര്‍മ
Deepti Sharma Confident of India's Dominance Over Pakistan: വനിതാ ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ തങ്ങൾക്ക് വ്യക്തമായ മേൽക്കൈ ഉണ്ടെന്ന് ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മ. ഏഷ്യാ കപ്പിലായാലും മറ്റ് മത്സരങ്ങളിലായാലും തങ്ങള്‍ എപ്പോഴും പാകിസ്ഥാനെക്കാള്‍ ഒരു പടി മുന്നിലായിരുന്നുവെന്ന് ദീപ്തി വ്യക്തമാക്കി.

വനിതാ ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ തങ്ങൾക്ക് വ്യക്തമായ മേൽക്കൈ ഉണ്ടെന്ന് ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മ. ഏഷ്യാ കപ്പിലായാലും മറ്റ് മത്സരങ്ങളിലായാലും തങ്ങള്‍ എപ്പോഴും പാകിസ്ഥാനെക്കാള്‍ ഒരു പടി മുന്നിലായിരുന്നുവെന്ന് ദീപ്തി വ്യക്തമാക്കി. വനിതാ ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പാണ് ദീപ്തി ഇക്കാര്യം പറഞ്ഞത്. ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു (Image Credit Source: PTI).

"ബൗളിംഗ് നിരയെയും ബാറ്റിംഗ് നിരയെയും എടുത്തുനോക്കിയാൽ, രണ്ടും വളരെ സന്തുലിതമാണെന്ന് ഞാൻ കരുതുന്നു. ആർക്കാണോ നല്ല ദിവസമാകുന്നത്, അവർ കൂടുതൽ നന്നായി ചെയ്യാനും കളി മുന്നോട്ട് കൊണ്ടുപോകാനും ശ്രമിക്കുന്നു. ഒപ്പമുള്ളവർ കൂടുതൽ പോസിറ്റീവായി നിലകൊണ്ട് അവരുടെ കളി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു", ദീപ്തി ശര്‍മ പറഞ്ഞു.

സ്വന്തം ശക്തിയിലാണ് ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും താരം പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിൽ വിജയം നേടാൻ സഹായിച്ച അതേ സന്തുലിതാവസ്ഥയും തീവ്രതയും ബാറ്റിംഗിലും ബൗളിംഗിലും നിലനിർത്തുന്നതിലാണ് മുന്‍ഗണന. നമ്മുടെ ടീമും നല്ലതാണ്, അവരുടെ ബൗളർമാരും മികച്ചവരാണ്. നമുക്കതറിയാം. എങ്കിലും നമ്മൾ നമ്മുടെ കഴിവുകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ദീപ്തി വ്യക്തമാക്കി.

നല്ലൊരു ശൈലിയിലുള്ള ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിൽ തന്നെയാണ് നമ്മുടെ ശ്രദ്ധയും. നല്ല ക്രിക്കറ്റ് കളിക്കുക മാത്രമാണ് ലക്ഷ്യം. ബാറ്റിംഗ് നിരയായാലും ബൗളിംഗ് നിരയായാലും, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കളിച്ചതുപോലെ തന്നെ ടീം ഒത്തൊരുമയോടെ തുടരണം. ആ ചിന്താഗതി മാത്രമാണുള്ളതെന്നും ദീപ്തി ശര്‍മ പറഞ്ഞു.

ശനിയാഴ്ച വനിതാ ഏഷ്യാ കപ്പിൽ ഇരുവൈരികളും ഏറ്റുമുട്ടുമ്പോൾ ഇന്ത്യ തന്നെയാണ് വ്യക്തമായ ഫേവറിറ്റുകൾ. ഒരു മത്സരം ബാക്കിനിൽക്കെ തന്നെ സെമിഫെനൽ ഉറപ്പിച്ച ഇന്ത്യ, തങ്ങളുടെ അവസാന ലീഗ് മത്സരത്തിലും തോൽവിയറിയാത്ത കുതിപ്പ് തുടരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, ആദ്യ മത്സരത്തിൽ വിജയിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പാകിസ്ഥാന്.