ഇതെന്ത് മറിമായം? 97 കിലോ ഭാരമുള്ള താരം ഇംഗ്ലണ്ട് പര്യടനത്തില്‍! ഫിറ്റ്‌നസ് വെറും ‘പ്രഹസനമോ’?
BCCI Fitness Fiasco: ബിസിസിഐയിലെ ഫിറ്റ്‌നസ് നടപടികള്‍ വീണ്ടും ചര്‍ച്ചയാകുന്നു. യുകെ പര്യടനത്തിലെ മോശം പ്രകടനത്തിന് പിന്നാലെ താരങ്ങളുടെ ഫിറ്റ്‌നസിന് അടിസ്ഥാന മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് എന്നാണ് റിപ്പോര്‍ട്ട്. ഹർഷിത് റാണ, ജസ്പ്രീത് ബുമ്ര എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു.

ബിസിസിഐയിലെ ഫിറ്റ്‌നസ് നടപടികള്‍ വീണ്ടും ചര്‍ച്ചയാകുന്നു. യുകെ പര്യടനത്തിലെ മോശം പ്രകടനത്തിന് പിന്നാലെ താരങ്ങളുടെ ഫിറ്റ്‌നസിന് അടിസ്ഥാന മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് (സിഒഇ) എന്നാണ് റിപ്പോര്‍ട്ട്. ഹർഷിത് റാണ, ജസ്പ്രീത് ബുമ്ര എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. താരങ്ങളുടെ ഫിറ്റ്‌നസ് വിലയിരുത്തുന്നതില്‍ ബിസിസിഐ മെഡിക്കല്‍ ടീം ഏകോപനമില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു (Image Credit Source: PTI).

സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ചായിരുന്ന സോഹം ദേശായിക്ക് പകരം അഡ്രിയാൻ ലെ റൂ വന്നതോടെ, യോ-യോ ടെസ്റ്റിന് പകരം 'ബ്രോങ്കോ ടെസ്റ്റ്' പ്രധാന ഫിറ്റ്‌നസ് പരിശോധനയായി മാറി. എന്നാല്‍ ഇതിന് അടിസ്ഥാന മാനദണ്ഡം നിശ്ചയിച്ചിരുന്നില്ല. ഇനി മുതൽ, വിവിധ ഡ്രില്ലുകൾ പൂർത്തിയാക്കി സെലക്ഷന് യോഗ്യത നേടുന്നതിനായി 5.15 മുതൽ 5.20 മിനിറ്റ് വരെയുള്ള സമയം ബിസിസിഐ മെഡിക്കൽ ടീം ബഞ്ച്മാർക്കായി നിശ്ചയിച്ചെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സിഒഇ ഓരോ കളിക്കാർക്കും വ്യത്യസ്ത അടിസ്ഥാന മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരുന്നത്.

ഇന്ത്യൻ താരങ്ങള്‍ക്ക് ബ്രോങ്കോ ടെസ്റ്റ് പരിചിതമല്ലായിരുന്നു. ഫിറ്റ്‌നസ് ടെസ്റ്റുകൾ പാസാകുന്നതിനായി ചില മുതിർന്ന താരങ്ങൾക്ക് വളരെ എളുപ്പമുള്ള ടെസ്റ്റുകളാണ് നൽകിയിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ടീം മാനേജ്‌മെന്റിന്റെ ആവശ്യാനുസരണം താരങ്ങളെ ലഭ്യമാക്കുന്നതിനായി ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയ കളിക്കാർക്ക് സിഒഇ ജീവനക്കാർ ഫിറ്റ്‌നസ് ക്ലിയറൻസ് നൽകുകയായിരുന്നുവെന്നും ബിസിസിഐ വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. പുതിയ ഫിറ്റ്‌നസ് ഡ്രില്ലുകളെക്കുറിച്ച് പതിവായി കളിക്കുന്ന താരങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകിയിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ശ്രീലങ്കയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ് സിഒഇയിൽ വെച്ച് പെട്ടെന്ന് നടത്തിയ ഫിറ്റ്‌നസ് പരിശോധനയിൽ മുഹമ്മദ് സിറാജ് അമ്പരന്നുപോയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ഷിത് റാണയ്ക്ക് അമിതഭാരമുള്ളതായും കണ്ടെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിനിടെ പേശിവലിവ് അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് അമിതഭാരമുണ്ടെന്ന് കണ്ടെത്തിയത്. ഹര്‍ഷിത് റാണയ്ക്ക് നാല് കിലോയോളം ഭാരം കൂടുതലുണ്ടായിരുന്നു.

സിഒഇ കൂടുതൽ ജാഗ്രത പുലർത്തണമായിരുന്നു. ഭാരം 96 കിലോയിൽ കൂടാൻ പാടില്ലെന്ന് ഇപ്പോൾ സിഒഇ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ 94 കിലോ ഭാരമുള്ള അദ്ദേഹത്തിന് അടുത്ത ആഴ്ചയോടെ ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ യുകെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ഭാരം 97 കിലോയായിരുന്നുവെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.