India vs Afghanistan T20Is: ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു! ടീം പ്രഖ്യാപനത്തിന് പിന്നാലെ ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനം
S Badrinath Reacts to India T20I Squad: വാഷിങ്ടണ്‍ സുന്ദറിനെയും നിതീഷ് കുമാർ റെഡ്ഡിയെയും ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥ് രംഗത്തെത്തി. ഗൗതം ഗംഭീറിന്റെ വ്യക്തിപരമായ താൽപ്പര്യങ്ങളും മുൻഗണനകളുമാകാം ഈ തിരഞ്ഞെടുപ്പിന് പിന്നിൽ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ടീം സ്‌ക്വാഡിനെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി. എന്നാല്‍ വാഷിങ്ടണ്‍ സുന്ദറിനെയും നിതീഷ് കുമാർ റെഡ്ഡിയെയും ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥ് രംഗത്തെത്തി (Image Credit Source: PTI and Facebook).

മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ വ്യക്തിപരമായ താൽപ്പര്യങ്ങളും മുൻഗണനകളുമാകാം ഈ തിരഞ്ഞെടുപ്പിന് പിന്നിൽ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുന്ദർ ഉൾപ്പെടെയുള്ള ചില താരങ്ങള്‍ക്ക് തുടര്‍ച്ചയായി അവസരം ലഭിക്കുന്നതിനെതിരെ ബദരീനാഥ് വിമര്‍ശനം ഉന്നയിച്ചു. ഒരു ബൗളിങ് ഓൾറൗണ്ടർ എന്ന നിലയിൽ റെഡ്ഡിയുടെ യോഗ്യതയിൽ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

"കോച്ചിന്റെ പ്രിയപ്പെട്ടവർ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിൽ വാഷിങ്ടണ്‍ സുന്ദറിന് വൻ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് അദ്ദേഹം ശരിക്കും പ്രയോജനപ്പെടുത്തേണ്ടതുണ്ട്," തന്റെ യൂട്യൂബ് ചാനലിലൂടെ ബദരീനാഥ് പറഞ്ഞു. നിതീഷിന് താന്‍ അത്ര വലിയ മൂല്യം കല്‍പിക്കുന്നില്ലെന്നും ബദരീനാഥ് തുറന്നടിച്ചു.

"എന്തുകൊണ്ടോ നിതീഷ് കുമാർ റെഡ്ഡിക്ക് ഞാൻ അത്ര വലിയ മൂല്യം കൽപിക്കുന്നില്ല. അത് അദ്ദേഹത്തിന്റെ ബൗളിങ് കാരണമാണ്. അദ്ദേഹം ഇപ്പോഴും ഒരു ബാറ്റർ മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. പന്തുമായി ഞാൻ ഒരു വലിയ മൂല്യം നൽകുന്ന ആളല്ല അദ്ദേഹം", ബദരീനാഥ് അഭിപ്രായപ്പെട്ടു.

ബുമ്രയുടെ തിരിച്ചുവരവ് പോസിറ്റീവായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മൂന്ന് മത്സരങ്ങളിൽ കളിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് ബുമ്ര മാനേജ്‌മെന്റിനോട് സ്വയം പറഞ്ഞതാകാനും സാധ്യതയുണ്ടെന്ന് ബദരീനാഥ് ചൂണ്ടിക്കാട്ടി. ജസ്പ്രീത് ബുമ്ര, സുന്ദർ, നിതീഷ്, ഹർഷിത് റാണ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ നിന്നുള്ള ഫിറ്റ്നസ് ക്ലിയറൻസിന് വിധേയമായി മാത്രമാകും ഇവരെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുന്നത്.