ഇന്ത്യ സ്വന്തം നാട്ടിൽ ടെസ്റ്റ് തോൽക്കുന്നത് വീട്ടിലിരുന്ന് കാണേണ്ടിവന്നു; അവഗണനയിൽ ‘കുത്തി’ രഹാനെ
Rahane criticizes omission of senior players: ഇന്ത്യൻ ടെസ്റ്റ് ടീമിൽ പരിചയ സമ്പന്നരായ താരങ്ങൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം രഹാനെ ചൂണ്ടിക്കാട്ടി. ആറ് മാസത്തിനുള്ളിൽ രോഹിത് ശർമ, വിരാട് കോലി, ആർ. അശ്വിൻ തുടങ്ങിയ കരുത്തരായ സീനിയർ താരങ്ങൾ ടീമിന് പുറത്തുപോയത് ടീമിൽ വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ടെസ്റ്റ് ടീമിൽ ചുരുങ്ങിയത് ഏഴോ എട്ടോ സീനിയർ താരങ്ങളും രണ്ടോ മൂന്നോ യുവതാരങ്ങളും വേണമെന്നതാണ് ശരിയായ രീതിയെന്ന് രഹാനെ അഭിപ്രായപ്പെട്ടു.

Rahane Criticizes Omission Of Senior Players
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷനിലെ പാളിച്ചകൾക്കെതിരേയും മുതിർന്ന താരങ്ങളെ നിസാരമായി അവഗണിക്കുന്നതിനെതിരേയും പരോക്ഷ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കൂടിയായ അജിങ്ക്യ രഹാനെ രംഗത്തെത്തി. 38 വയസുകാരനായ രഹാനെ അടുത്തിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇപ്പോൾ ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നിലവിലെ അവസ്ഥയിൽ രഹാനെ ആശങ്ക പ്രകടിപ്പിക്കുകയും മുതിർന്ന താരങ്ങളെ ടീമിൽ അവഗണിക്കുന്നതിനെതിരേ രംഗത്തെത്തുകയും ചെയ്തത്. ഇന്ത്യയ്ക്കായി ടെസ്റ്റിൽ, പ്രത്യേകിച്ച് വിദേശ പിച്ചുകളിൽ മികച്ച പെർഫോമൻസുകൾ കാഴ്ചവച്ചിട്ടുള്ള താരമാണ് രഹാനെ.
കഴിഞ്ഞ രണ്ട് വർഷമായി താൻ വീട്ടിലിരുന്ന് ഇന്ത്യ സ്വന്തം നാട്ടിൽ പോലും മത്സരങ്ങൾ തോൽക്കുന്നത് കാണുകയാണെന്ന് രഹാനെ പറഞ്ഞു. ടീമിലെ അതിവേഗത്തിലുള്ള മാറ്റങ്ങളാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന് രഹാനെ ചൂണ്ടിക്കാട്ടി. ടെസ്റ്റ് ക്രിക്കറ്റിന് അത്യന്താപേക്ഷിതമായ നിശ്ചയദാർഢ്യവും മനക്കരുത്തും ഇന്നത്തെ ടീമുകളിൽ കാണാനില്ലെന്ന് രഹാനെ വിമർശിച്ചു.
Also Read: കഴിഞ്ഞ തവണ മലയാളി താരങ്ങളാൽ സമ്പന്നം; ഇത്തവണ ഒരേ ഒരാൾ മാത്രം; കേരള ക്രിക്കറ്റിന് എന്തു പറ്റി?
ടീമിൽ പരിചയ സമ്പന്നരായ താരങ്ങൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം രഹാനെ ചൂണ്ടിക്കാട്ടി. ആറ് മാസത്തിനുള്ളിൽ രോഹിത് ശർമ, വിരാട് കോലി, ആർ. അശ്വിൻ തുടങ്ങിയ കരുത്തരായ സീനിയർ താരങ്ങൾ ടീമിന് പുറത്തുപോയത് ടീമിൽ വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ടെസ്റ്റ് ടീമിൽ ചുരുങ്ങിയത് ഏഴോ എട്ടോ സീനിയർ താരങ്ങളും രണ്ടോ മൂന്നോ യുവതാരങ്ങളും വേണമെന്നതാണ് ശരിയായ രീതിയെന്ന് രഹാനെ അഭിപ്രായപ്പെട്ടു.
നിലവിലെ ടീമിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. രവീന്ദ്ര ജഡേജ, കെ.എൽ രാഹുൽ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവർക്ക് മാത്രമാണ് 50-ൽ കൂടുതൽ ടെസ്റ്റുകളുടെ പരിചയസമ്പത്തുള്ളത്. ടെസ്റ്റ് ക്രിക്കറ്റിന് അത്യന്താപേക്ഷിതമായത് നിശ്ചയദാർഢ്യവും കടുപ്പമേറിയ സെഷനുകൾ ബാറ്റ് ചെയ്ത് തീർക്കാനുള്ള കരുത്തുമാണ്. കഠിനമായ സെഷനുകൾ വിക്കറ്റ് നഷ്ടപ്പെടുത്താതെ അതിജീവിക്കാനുള്ള മാനസികാവസ്ഥ താരങ്ങൾ വളർത്തിയെടുക്കണമെന്നും രഹാനെ പറഞ്ഞു.
ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ മുൻനിര ടീമുകൾ സീനിയർ താരങ്ങളെ ബഹുമാനിക്കാനും അവരെ ചേർത്തുനിർത്താനും തയ്യാറാകണമെന്നും, അല്ലാത്തപക്ഷം ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശം ചോർന്നുപോകുമെന്നും രഹാനെ തുറന്നടിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം പിടിക്കാൻ ഇന്ത്യ പൊരുതുന്ന സാഹചര്യമാണുള്ളത്. ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനിൽപ്പിനെക്കുറിച്ച് തനിക്ക് ഭയമുണ്ടെന്നും ഇന്ത്യക്കായി ടെസ്റ്റിൽ മികച്ച നേട്ടങ്ങൾ കുറിച്ചിട്ടുള്ള രഹാനെ പറഞ്ഞു.
രണ്ട് വർഷമായി താൻ വീട്ടിലിരുന്ന് ഇന്ത്യ സ്വന്തം നാട്ടിൽ പോലും മത്സരങ്ങൾ തോൽക്കുന്നത് കാണുകയാണെന്ന രഹാനെയുടെ പ്രസ്താവനയും മുതിർന്ന താരങ്ങൾ ടീമിൽ അനിവാര്യമാണ് എന്ന നിർദേശവും ”കഴിവുള്ളവരെ വീട്ടിലിരുത്തി ഇന്ത്യ വൃത്തിയായി ടെസ്റ്റിൽ തോൽക്കുന്നു എന്ന ധ്വനി അടങ്ങുന്നതാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ഇന്ത്യക്കായി 85 ടെസ്റ്റുകളിലും 90 ഏകദിനങ്ങളിലും 20 ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള രഹാനെ, ഒരുകാലത്ത് ഇന്ത്യക്ക് മുന്നിൽ കീഴടങ്ങാതെ നിന്നിരുന്ന വിദേശ പിച്ചുകൾ കീഴടക്കി ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ടീം ബാറ്ററായിരുന്നു. തോൽവിയറിയാത്ത ക്യാപ്റ്റൻസി റെക്കോർഡ് രഹാനെയുടെ ഒരു സ്പെഷൽ നേട്ടമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ രഹാനെ ഇന്ത്യയെ നയിച്ച 6 മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്ത്യ തോറ്റിട്ടില്ല (4 വിജയങ്ങൾ, 2 സമനില).
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ 36 റൺസിന് ഓൾഔട്ടാവുകയും നായകൻ വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങുകയും ചെയ്ത നിർണായക ഘട്ടത്തിൽ രഹാനെ ക്യാപ്റ്റൻസി ഏറ്റെടുക്കുകയും മെൽബണിൽ (MCG) നേടിയ തകർപ്പൻ സെഞ്ചുറിയോടെയും (112) മികച്ച നേതൃപാടവത്തോടെയും ഇന്ത്യയെ 2-1 ന് പരമ്പര വിജയത്തിലേക്ക് നയിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും തിളക്കമുള്ള അടയാളമാണ്.
English Summary
Former Indian cricket team player Ajinkya Rahane has come out with an indirect criticism against the Indian cricket team selection and the careless disregard for senior players. Rahane pointed out the importance of having experienced players in the team. The departure of strong senior players like Rohit Sharma, Virat Kohli and R. Ashwin within six months has created a big gap in the team. Rahane opined that the right way to have a Test team is to have at least seven or eight senior players and two or three youngsters.