India Women vs Srilanka Women: ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിച്ചിട്ടും രക്ഷയില്ല; നാലാമത്തെ കളിയും വിജയിച്ച് ഇന്ത്യൻ തേരോട്ടം
INDW Wins Against SLW: ശ്രീലങ്കക്കെതിരായ നാലാം ടി20യിലും ഇന്ത്യക്ക് ജയം. 30 റൺസിനാണ് ഇന്ത്യ കളി വിജയിച്ചത്.

ഇന്ത്യൻ വനിതാ ടീം
ശ്രീലങ്കക്കെതിരായ നാലാം ടി20യിലും ഇന്ത്യക്ക് ആധികാരിക ജയം. 30 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 223 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ സാധിച്ചുള്ളൂ. വൈഷ്ണവി ശർമ്മ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. 52 റൺസ് നേടിയ ക്യാപ്റ്റൻ ചമരി അത്തപ്പട്ടുവാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ.
തകർപ്പൻ തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചിൽ ഓപ്പണർമാരായ ചമരി അത്തപ്പട്ടുവും ഹാസിനി പെരേരയും ചേർന്ന് ഇന്ത്യൻ ബൗളർമാരെ തച്ചുതകർത്തു. ഹാസിനി പെരേരയായിരുന്നു കൂടുതൽ അപകടകാരി. 20 പന്തിൽ ഏഴ് ബൗണ്ടറി സഹിതം 33 റൺസിലെത്തിയ ഹാസിനിയെ ഒടുവിൽ അരുന്ധതി റെഡ്ഡിയാണ് പുറത്താക്കിയത്. 59 റൺസിൻ്റെ ഗംഭീര കൂട്ടുകെട്ടിന് ശേഷം ഹാസിനി മടങ്ങിയതോടെ ഇന്ത്യ കളിയിൽ പിടിമുറുക്കി.
പങ്കാളിയെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ അത്തപ്പട്ടു ബൗണ്ടറികൾ കണ്ടെത്തി ശ്രീലങ്കയ്ക്ക് പ്രതീക്ഷ നൽകി. 34 പന്തിൽ താരം ഫിഫ്റ്റി തികച്ചു, ഫിഫ്റ്റിയ്ക്ക് പിന്നാലെ വൈഷ്‌ണവി ശർമ്മയുടെ പന്തിൽ അത്തപ്പട്ടു പുറത്ത്. 37 പന്തിൽ 52 റൺസ് നേടിയ ക്യാപ്റ്റൻ പുറത്തായതോടെ ശ്രീലങ്ക ബാക്ക്ഫൂട്ടിലായി.
എന്നാൽ, നാലാം നമ്പറിലെത്തിയ ഹർഷിത സമരവിക്രമ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. തുടർബൗണ്ടറികളുമായി താരം ബാറ്റൺ ഏറ്റെടുത്തു. ഇതിനിടെ ഇമേഷ ദുലാനി (29) റണ്ണൗട്ടായി. സമരവിക്രമയ്ക്കും ക്രീസിൽ തുടരാനായില്ല. 20 റൺസ് നേടിയ താരം വൈഷ്ണവി ശർമ്മയുടെ രണ്ടാം ഇരയായിരുന്നു. പിന്നീട് വന്നവരും പൊരുതിയെങ്കിലും ഇന്ത്യൻ സ്കോർ മറികടക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 221 റൺസെന്ന റെക്കോർഡ് സ്കോറാണ് പടുത്തുയർത്തിയത്. ഇന്ത്യക്കായി രണ്ട് ഓപ്പണർമാരും അർദ്ധസെഞ്ചുറി നേടി. 80 റൺസ് നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ടി20 ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ ആണ് ഇത്.