India Women vs Srilanka Women: ‘ഇങ്ങനെ അടിക്കാൻ പാവം തോന്നുന്നില്ലേ?’; ഓപ്പണർമാരുടെ ഫിഫ്റ്റിയിൽ ഇന്ത്യക്ക് റെക്കോർഡ് സ്കോർ
India Score Huge Score In The 4th T20I: ശ്രീലങ്കക്കെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ. ഓപ്പണർമാരുടെ അർദ്ധസെഞ്ചുറികളാണ് ഇന്ത്യയെ വമ്പൻ സ്കോറിലെത്തിച്ചത്.
കാര്യവട്ടത്ത് പടുകൂറ്റൻ സ്കോറുമായി ഇന്ത്യ. ശ്രീലങ്കക്കെതിരായ നാലാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 221 റൺസാണ് ഇന്ത്യസ് നേടിയത്. ഓപ്പണർമാരുടെ അർദ്ധസെഞ്ചുറികളാണ് ഇന്ത്യയെ വമ്പൻ സ്കോറിലെത്തിച്ചത്. ടി20 ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ ആണിത്. 80 റൺസ് നേടിയ സ്മൃതി മന്ദന ഇന്ത്യയുടെ ടോപ്പ് സ്കോററായി. ആദ്യ മൂന്ന് കളിയും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ മൂന്ന് കളിയും നിരാശപ്പെടുത്തിയ സ്മൃതി മന്ദനയാണ് ഈ കളി ആക്രമണം ആരംഭിച്ചത്. പിന്നീട് ഇത് ഷഫാലി വർമ്മ ഏറ്റെടുത്തു. സ്മൃതി ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ ഷഫാലി തുടർബൗണ്ടറികളുമായി ഇന്ത്യൻ സ്കോർ മുന്നോട്ടുനയിച്ചു. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. പവർപ്ലേയ്ക്ക് ശേഷം ഇന്ത്യൻ സ്കോറിങ് സാവധാനത്തിലായി. എന്നാൽ, വേഗം തിരികെവന്ന ഷഫാലി – സ്മൃതി സഖ്യം വീണ്ടും ആക്രമണം തുടർന്നു.
30 പന്തിൽ ഷഫാലിയും 35 പന്തിൽ സ്മൃതി മന്ദനയും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിയ്ക്ക് ശേഷം ഷഫാലിയെ കടത്തിവെട്ടുന്ന പ്രകടനമാണ് സ്മൃതി കാഴ്ചവച്ചത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൻ്റെ നാലുപാടും പന്തുകൾ പാഞ്ഞു. 162 റൺസാണ് സഖ്യം ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 46 പന്തുകളിൽ 79 റൺസ് നേടി ഷഫാലി മടങ്ങിയതിന് പിന്നാലെ 48 പന്തിൽ 80 റൺസ് നേടി സ്മൃതിയും മടങ്ങി.
സ്ഥാനക്കയറ്റം ലഭിച്ച് മൂന്നാം നമ്പറിലെത്തിയ റിച്ച ഘോഷും ആക്രമണമൂഡിലായിരുന്നു. തുടരെ ബൗണ്ടറികളും സിക്സറുകളും കണ്ടെത്തിയ റിച്ച ഇന്ത്യൻ സ്കോർ 200 കടത്തി. മൂന്ന് സിക്സറും ഒരു ബൗണ്ടറിയുമായി 19ആം ഓവറിൽ 23 റൺസാണ് പിറന്നത്. റിച്ച ഘോഷ് (16 പന്തിൽ 40), ഹർമൻപ്രീത് കൗർ (10 പന്തിൽ 16) എന്നിവർ നോട്ടൗട്ടാണ്. ഇരുവരും ചേർന്ന് അപരാജിതമായ 53 റൺസാണ് മൂന്നാം വിക്കറ്റിൽ കണ്ടെത്തിയത്.