India vs Brazil: ‘ആ പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കൂ; ഇന്ത്യ-ബ്രസീല്‍ മത്സരം ബഹിഷ്‌കരിക്കണം’
India vs Brazil friendly: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി സംരക്ഷിക്കുന്നതിന് ബ്രസീലിനെതിരായ മത്സരം ആരാധകര്‍ ബഹിഷ്‌കരിക്കണമെന്ന് മുന്‍ താരം ബൈചുങ് ഭൂട്ടിയ. 90 മിനിറ്റ് മാത്രം നീളുന്ന ഒരു മത്സരത്തിനായി എന്തിനാണ് വന്‍ തുക ചെലവാക്കുന്നതെന്നും, ആ പണം കായിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കണമെന്നും ഭൂട്ടിയ.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി സംരക്ഷിക്കുന്നതിന് ബ്രസീലിനെതിരായ സൗഹൃദ മത്സരം ആരാധകര്‍ ബഹിഷ്‌കരിക്കണമെന്ന് മുന്‍ താരം ബൈചുങ് ഭൂട്ടിയ. വെറും 90 മിനിറ്റ് മാത്രം നീളുന്ന ഒരു മത്സരത്തിനായി എന്തിനാണ് വന്‍ തുക ചെലവാക്കുന്നതെന്നും, ആ പണം കായിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-ബ്രസീല്‍ സൗഹൃദ മത്സരം നടക്കുന്നത്. ഈ മത്സരത്തില്‍ കളിക്കുന്നതിനായി ഇന്ത്യ ആസിയാന്‍ കപ്പില്‍ നിന്ന് പിന്മാറിയിരുന്നു.
സൗഹൃദ മത്സരത്തിനായി റിപ്പോർട്ട് ചെയ്യപ്പെട്ട ചെലവ് ദീർഘകാല കായിക വികസനത്തിനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് ‘420 ഗ്രാംസി’നോട് സംസാരിക്കുന്നതിനിടെയാണ് ഭൂട്ടിയ പറഞ്ഞത്. വെറും 90 മിനിറ്റ് നീളുന്ന ഒരു മത്സരത്തിനായി 50 മുതൽ 70 കോടി രൂപ വരെ ചെലവഴിക്കുന്നതിലൂടെ എന്താണ് തിരികെ ലഭിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഒരുപക്ഷേ, 90 മിനിറ്റിന്റെ വിനോദം മാത്രമാണ് ലഭിക്കുന്നതെന്നും ഭൂട്ടിയ പറഞ്ഞു.
“കല്യാൺ ചൗബേ നമ്മളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മനസ്സിലാക്കാനുള്ള വിവേകം ബംഗാൾ സർക്കാരിന് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ മത്സരത്തിനായി പണം നൽകാനോ സ്വരൂപിക്കാനോ ആണ് ബംഗാൾ സർക്കാർ ശ്രമിക്കുന്നതെങ്കിൽ, കോമൺവെൽത്ത് ഗെയിംസിൽ ബംഗാളിന് അടുത്ത സ്വർണ്ണ മെഡലുകൾ നേടിക്കൊടുക്കാൻ ആ പണം ഉപയോഗിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു”, ബൈചുങ് ഭൂട്ടിയയുടെ വാക്കുകള്‍.
Also Read: കിരീടമില്ലാതെ എന്ത് ക്യാപ്റ്റൻ; ബാഴ്സയുടെ ക്യാപ്റ്റനായതിന് പിന്നാലെ ജോയൻ ഗാംപർ ട്രോഫി നേടി റാഫിഞ്ഞ
ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ഒരു മെഡൽ പോലും നേടാൻ ബംഗാളിൽ നിന്നുള്ള ഒരു കായികതാരത്തിനും സാധിച്ചില്ല. അതുകൊണ്ട് 30 കോടി രൂപയുണ്ടെങ്കിൽ, അടുത്ത നാല് വർഷത്തിനുള്ളിൽ കോമൺവെൽത്ത് ഗെയിംസിൽ 10 മെഡലുകൾ എങ്കിലും നേടാൻ സാധിക്കുന്ന രീതിയിൽ അത് നിക്ഷേപിക്കുകയാണ് വേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു.
ആ പണമുണ്ടെങ്കില്‍ ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കാം
30 കോടി രൂപയുണ്ടെങ്കില്‍ 100 ഫുട്‌സാല്‍ ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കാമെന്ന് ഭൂട്ടിയ പറഞ്ഞു. ആ പണം ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ബ്രസീലിനെതിരെ കളിക്കുന്നതിനായി ആസിയാന്‍ കപ്പില്‍ നിന്ന് പിന്മാറാനുള്ള എഐഎഫ്എഫിന്റെ തീരുമാനത്തെ നേരത്തെ ഭൂട്ടിയ വിമര്‍ശിച്ചിരുന്നു. ഒരൊറ്റ സൗഹൃദ മത്സരത്തേക്കാൾ ഫിഫ അംഗീകൃത ടൂർണമെന്റിൽ കളിക്കുന്നത് ഇന്ത്യയ്ക്ക് കൂടുതൽ മെച്ചപ്പെട്ട മത്സരപരിചയം നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
ഒരൊറ്റ മത്സരത്തിന് ഇത്രയും തുക ചെലവാക്കിയാല്‍ അത് ആഭ്യന്തര ക്ലബുകള്‍ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബംഗാളില്‍ നിന്ന് 50 കോടി രൂപ ഇതിന് ചെലവാക്കിയാല്‍ പണമില്ലാത്ത സ്ഥിതി വരും. ആഭ്യന്തര ഫുട്‌ബോളിനായി നല്‍കേണ്ട ഫണ്ട് ഇത്തരം മത്സരങ്ങള്‍ക്ക് ചെലവാക്കിയാല്‍ ഈസ്റ്റ് ബംഗാള്‍, മുഹമ്മദ് സ്‌പോര്‍ട്ടിങ് തുടങ്ങിയ ക്ലബുകള്‍ക്ക് അത് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം തുറന്നടിച്ചു.
English Summary
Former Indian football captain Bhaichung Bhutia has called on fans to boycott the upcoming friendly match against Brazil. He questioned the logic of spending up to ₹70 crore on a single 90-minute game. Instead, Bhutia urged the government to invest these funds into long-term sports infrastructure and training athletes in Bengal.