അതിശൈത്യത്തെ തോൽപ്പിച്ച് ചുവടുവെച്ച് 870 കുരുന്നുകൾ; വിസ്മയമായി ‘ഡാൻസ് പേ ചാൻസ്’
ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസിന്റെ 42-ാമത് 'ഡാൻസ് പേ ചാൻസ്' (ഡിപിസി) ന്യൂജേഴ്‌സിയിലെ ട്രെന്റണിലുള്ള വാർ മെമ്മോറിയലിലെ പാട്രിയറ്റ്സ് തിയേറ്ററിൽ ഗംഭീരമായി സമാപിച്ചു.
ന്യൂജേഴ്‌സി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസിന്റെ (FIA-NY-NJ-CT-NE) 42-ാമത് ‘ഡാൻസ് പേ ചാൻസ്’ (ഡിപിസി) ന്യൂജേഴ്‌സിയിലെ ട്രെന്റണിലുള്ള വാർ മെമ്മോറിയലിലെ പാട്രിയറ്റ്സ് തിയേറ്ററിൽ ഗംഭീരമായി സമാപിച്ചു. ശനിയാഴ്ചയാണ് അതിഗംഭീരമായ നൃത്തോത്സവം നടന്നത്. ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തിന്റെയും വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെയും ആഘോഷഭാഗമായാണ് ഡിപിസി സംഘടിപ്പിച്ചത്.
2,200-ൽ പരം കാണികൾ പങ്കെടുത്തു. ഇന്ത്യൻ ക്ലാസിക്കൽ, ബോളിവുഡ്, നാടോടി നൃത്തരൂപങ്ങള്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു. ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ഫെഡറേഷന്റെ ദൗത്യവും നേട്ടങ്ങളും ഉയർത്തിക്കാട്ടുന്ന പ്രസന്റേഷനും ഉണ്ടായിരുന്നു.
ഡിപിസി അധ്യക്ഷ പ്രീതി റേ പട്ടേല്‍, എഫ്‌ഐഎ പ്രസിഡന്റ് ശ്രീകാന്ത് അക്കപ്പള്ളി, ചെയര്‍മാന്‍ അങ്കുര്‍ വൈദ്യ തുടങ്ങിയവര്‍ സംസാരിച്ചു. എഫ്‌ഐഎയുടെ 2026 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. ഇന്ത്യൻ കോൺസൽ ജനറൽ അംബാസഡര്‍ ബിനയ എസ്. പ്രധാൻ പങ്കെടുത്തു. ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഡെപ്യൂട്ടി കോൺസൽ ജനറൽ എൻവൈ വിശാൽ ജെ ഹർഷും പരിപാടിയുടെ ഭാഗമായി. എഫ്‌ഐഎയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹവും പ്രശംസിച്ചു. നടി പത്മിനി കോലാപുരെ, കോറിയോഗ്രാഫര്‍ സുപ്രിയ ദോഷി, നർത്തകി അന്തിമ ചക്രവർത്തി എന്നിവർ ഉള്‍പ്പെടുന്ന പാനലാണ് മത്സരം വിലയിരുത്തിയത്. മംമ്ത നരുല, സൃഷ്ടി നരുല എന്നിവർ അവതാരകരായി.
മൈനർ, ജൂനിയർ, സീനിയർ, മുതിർന്നവർ എന്നീ വിഭാഗങ്ങളിലായി 18 നൃത്ത അക്കാദമികളിൽ നിന്നായി 870-ഓളം കലാകാരന്മാർ പങ്കെടുത്തു. 31 പ്രകടനങ്ങള്‍ വേദിയിൽ അരങ്ങേറി. കൊടും തണുപ്പിനെ അവഗണിച്ചായിരുന്നു ഇവരുടെ പ്രകടനം. ബ്രോഡ്‌വേ ശൈലിയിലുള്ള എൽ.ഇ.ഡി ബാക്ക്ഡ്രോപ്പുകളും ലൈറ്റിങും ആകര്‍ഷകമായി. 100-ലധികം വളണ്ടിയർമാരെ അവരുടെ സംഭാവനകൾക്ക് ആദരിച്ചു. തുടര്‍ന്ന് അവാര്‍ഡ് ദാന ചടങ്ങ് നടന്നു.