Salim Kumar: തോമസ് ഐസക്കിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല; ഇടതുപക്ഷത്തിന്റെ യഥാർത്ഥ മുഖമാണ് പുറത്തുവന്നതെന്ന് സലിംകുമാർ
Salim Kumar against Thomas Issac: കേരളത്തിൽ ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്നും സലിംകുമാർ ഉറപ്പിച്ചു പറഞ്ഞു. യുഡിഎഫ് വൻഭൂരിപക്ഷത്തോടെ ഇത്തവണ അധികാരത്തിൽ തിരിച്ചെത്തുമെന്നും തനിക്ക് മത്സരിക്കണം എന്നുണ്ടായിരുന്നെങ്കിൽ കഴിഞ്ഞതിരഞ്ഞെടുപ്പിൽ തന്നെ അത് തനിക്ക് സാധ്യമാകുമായിരുന്നു എന്നും സലിംകുമാർ പ്രതികരിച്ചു. തനിക്ക് പാർലമെന്ററി വ്യാമോഹം ഇല്ലെന്നും....

Salim Kumar, Ramesh Pisharady, Thomas Issac
യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ രമേശ് പിഷാരടിയെ കോമാളി എന്ന് വിശേഷിപ്പിച്ചതിന് തോമസ് ഐസക്കിനെ ശക്തമായി വിമർശിച്ച് നടൻ സലിംകുമാർ. ഉയർന്ന വിദ്യാഭ്യാസവും രാഷ്ട്രീയ പാരമ്പര്യവും ഉള്ള ഒരു മുതിർന്ന നേതാവിൽ നിന്നും ഇത്തരത്തിലുള്ള പരാമർശം പ്രതീക്ഷിച്ചില്ല എന്നാണ് സലിംകുമാർ പറയുന്നത്. കലാകാരന്മാരെ ബഹുമാനിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നത് എന്നും നടൻ കുറ്റപ്പെടുത്തി.
അതേസമയം കേരളത്തിൽ ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്നും സലിംകുമാർ ഉറപ്പിച്ചു പറഞ്ഞു. യുഡിഎഫ് വൻഭൂരിപക്ഷത്തോടെ ഇത്തവണ അധികാരത്തിൽ തിരിച്ചെത്തുമെന്നും തനിക്ക് മത്സരിക്കണം എന്നുണ്ടായിരുന്നെങ്കിൽ കഴിഞ്ഞതിരഞ്ഞെടുപ്പിൽ തന്നെ അത് തനിക്ക് സാധ്യമാകുമായിരുന്നു എന്നും സലിംകുമാർ പ്രതികരിച്ചു. തനിക്ക് പാർലമെന്ററി വ്യാമോഹം ഇല്ലെന്നും അങ്ങനെയൊരു വ്യക്തിയല്ല താനെന്നും സലിംകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.
ALSO READ:വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി ? തോമസ് ഐസക്കിനെതിരെ ജോയ് മാത്യൂ
അതേസമയം രമേശ് പിഷാരടിക്കെതിരായ കോമാളി പരാമർശത്തിൽ തോമസ് ഐസക്കിനെതിരെ വിവിധതലത്തിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞദിവസം നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. വയറ്റു പിഴപ്പിന് വേണ്ടി അഭിനയിക്കുന്നവൻ ആണോ കോമാളി എന്നാണ് ജോയ് മാത്യു ചോദിച്ചത്. അവരാണോ കോമാളി അതോ ഭാര്യയെയും മകളെയും അമേരിക്കയിൽ താമസിപ്പിക്കുകയും നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്ത്വത്തിന് എതിരെ പ്രസംഗിക്കുന്നവനാണോ കോമാളി എന്നും തോമസ് ഐസക്കിനെതിരെ ജോയ് മാത്യു സോഷ്യൽ മീഡിയയിൽ കുറിച്ചു.
കൂടാതെ തനിക്കെതിരായ കോമാളി പരാമർശത്തിൽ രമേശ് പിഷാരടിയും പ്രതികരിച്ചിരുന്നു. സംസ്കാരം ഒരിക്കലും സമരം ചെയ്താൽ കിട്ടില്ല എന്നും, നാടകങ്ങളിലൂടെ രാഷ്ട്രീയം പറഞ്ഞവരോട് എന്തിനാണ് ഇത്ര അസഹിഷ്ണുത എന്നും രമേശ് പിഷാരടി ചോദിച്ചു. മാത്രമല്ല ഒരു മുതിർന്ന നേതാവിനോട് ഒപ്പത്തിനൊപ്പം നിന്ന് പ്രതികരിക്കാനില്ല എന്നും രമേശ് പിഷാരടി കൂട്ടിച്ചേർത്തു. അതേസമയം തന്റെ പരാമർശത്തിൽ തോമസ് ഐസക്ക് ഖേദം പ്രകടിപ്പിച്ചിരുന്നു.