AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Valkannezhuthiya Song story: മകന്റെ മരണം കുറിച്ചുവെച്ച അച്ഛനും, പ്രണയത്തെ പാട്ടിലൊളിപ്പിച്ച മകനും… വാൽക്കണ്ണെഴുതിയ മകരനിലാവിൽ ഒളിഞ്ഞിരിക്കുന്ന കഥ

Old malayalam song stories: പാട്ടിലൊളിഞ്ഞിരിക്കുന്ന പ്രണയം ഏട്ടൻ വായിച്ചെടുക്കുകയാണ്. ഒരു പക്ഷെ അച്ഛനും. പക്ഷെ മകന്റെ മരണം കുറിച്ചുവെച്ച ജാതകം കയ്യിലിരിക്കുമ്പോൾ അച്ഛൻ മൗനമണിയുകയേ വഴിയുള്ളൂ.... ആ മഹാമൗനത്തിന്റെ നോവുകൂടി ഈ ഈണത്തിൽ പല സന്ദർഭത്തിലും സിനിമയിൽ കാണാം.

Valkannezhuthiya Song story:  മകന്റെ മരണം കുറിച്ചുവെച്ച അച്ഛനും, പ്രണയത്തെ പാട്ടിലൊളിപ്പിച്ച മകനും… വാൽക്കണ്ണെഴുതിയ മകരനിലാവിൽ ഒളിഞ്ഞിരിക്കുന്ന കഥ
Valkannezhuthiya Song StoryImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 01 Jan 2026 | 01:38 PM

ചന്ദനം മണക്കുന്ന…. തുളസിപ്പൂവിന്റെ നൈർമല്യമുള്ള…. തിരുവാതിര നിലാവുപോലെ തെളിഞ്ഞ മുഖമുള്ള ഒരാൾ. 1993-ൽ പുറത്തിറങ്ങിയ പൈതൃകത്തിലെ ഭാനുനമ്പൂതിരിയെ ഓർക്കുമ്പോൾ മനസിൽ തെളിയുന്ന രൂപമിതാണ്. കലൂർ ഡെന്നിസ് തിരക്കഥയെഴുതി ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും പലരുടേയും പ്രീയപ്പെട്ട സിനിമകളിൽ ഒന്നാണ്. ഇതു കണ്ടിറങ്ങുന്ന ആരും മറക്കില്ല ജയറാം അവതരിപ്പിച്ച ഭാനു നമ്പൂതിരിയേയും നരേന്ദ്രപ്രസാദിന്റെ അച്ഛൻ കഥാപാത്രവും.

പരമ്പരാഗത ബ്രാഹ്മണ കുടുംബത്തെയും അവരുടെ വിശ്വാസങ്ങൾക്കും നിരീശ്വരവാദത്തിനും ഇടയിലുള്ള പോരാട്ടത്തെയും ചുറ്റിപ്പറ്റിയാണ് സിനിമയിലെ കഥ പുരോ​ഗമിക്കുന്നതെങ്കിലും ആരുടേയും മനസ് നിറയ്ക്കുന്ന ഒരു കൂട്ടം പാട്ടുകളും ഇതിലുണ്ട്. അതിലൊന്നാണ് കൈതപ്രത്തിന്റെ വരികൾക്ക് എസ് പി വെങ്കിടേഷ് ഈണമിട്ട് യേശുദാസ് പാടിയ വാൽക്കണ്ണെഴുതിയ മകരനിലാവ് എന്നത്.

 

ഒന്നു പ്രണയിക്കാൻ പോലും വയ്യാത്ത ഭാനു

 

മനസ്സിൽ ആരുമറിയാതെ മുളച്ച ഒരു കുഞ്ഞു പ്രണയമുണ്ട്. പക്ഷെ അത് പൂജിക്കുന്ന തേവരോടു പോലും സമ്മതിക്കാനുള്ള ധൈര്യവുമില്ല. ആ ഒരു അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് ഏട്ടന്റെ വരവ്. പ്രണയം മനുഷ്യന്റെ കാഴ്ചയിൽ വർണങ്ങൾ നിറയ്ക്കുമെന്നാണല്ലോ പറയുക. കാണുന്നതിനു കേൾക്കുന്നതിനുമെല്ലാം അപ്പോൾ മാറ്റുകൂടും. അങ്ങനെ ഭാനുവിന്റെ കണ്ണുകളിൽ തെളിഞ്ഞ വർണക്കാഴ്ചകൾ കവിതയായി. ഏട്ടൻ നൽകിയ ഹാർമ്മോണിയത്തിൽ ആദ്യമായി പാടുന്ന ആ കവിതയാണ് വാൽക്കണ്ണെഴുതിയ മകരനിലാവ്….

താരാമഞ്ജരിയിളകും ആനന്ദഭൈരവിയിൽ
താനവർണ്ണം പാടുകയായ് രാഗ മധുവന ഗായിക
എന്റെ തപോവന ഭൂമിയിൽ അമൃതം പെയ്യുകയായ്….

ഇതിലൊളിഞ്ഞിരിക്കുന്ന പ്രണയം ഏട്ടൻ വായിച്ചെടുക്കുകയാണ്. ഒരു പക്ഷെ അച്ഛനും. പക്ഷെ മകന്റെ മരണം കുറിച്ചുവെച്ച ജാതകം കയ്യിലിരിക്കുമ്പോൾ അച്ഛൻ മൗനമണിയുകയേ വഴിയുള്ളൂ…. ആ മഹാമൗനത്തിന്റെ നോവുകൂടി ഈ ഈണത്തിൽ പല സന്ദർഭത്തിലും സിനിമയിൽ കാണാം.

 

ആനന്ദഭൈരവിയിൽ…..

 

പഴയരാ​ഗം അതായത് 17-ാം നൂറ്റാണ്ടിലുള്ള കൃതികളിൽ വരെ പറഞ്ഞു വെച്ചിട്ടുള്ള പഴക്കം അവകാശപ്പെടാവുന്ന രാ​ഗമാണ് ആനന്ദഭൈരവി. ആ രാ​ഗത്തിലാണ് ഈ ​ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കരുണയും ശൃം​ഗാരവും ഒരേപോലെ ജനിപ്പിക്കുന്ന ഈ രാ​ഗം മേളകർത്താ രാ​ഗങ്ങളിലെ നഠഭൈരവിയിൽ ജന്യമാണ്. പണ്ടുമുതലേ ഉള്ള നാടൻ പാട്ടുകളിലും പുരാതന ഗാനങ്ങളിലുമെല്ലാം സമൃദ്ധമായി കണ്ടുവരുന്ന ആനന്ദഭൈരവി , ഈ പാട്ടിന് കൂടുതൽ മാറ്റേകുന്നു.