Shah Rukh Khan: ‘ഷാരൂഖ് ഖാൻ്റെ നാക്കരിയുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം’; പ്രകോപന പ്രസ്താവനയുമായി ഹിന്ദു മഹാസഭ നേതാവ്
Hindu Mahasabha Against Shahrukh Khan: ഷാരൂഖ് ഖാൻ്റെ നാവ് കൊണ്ടുവരുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലമെന്ന് ഹിന്ദു മഹാസഭ. മുസ്തഫിസുർ റഹ്മാനെ ടീമിലെടുത്തതിലാണ് പ്രസ്താവന.
ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തതിൽ ടീം ഉടമയും നടനുമായ ഷാരൂഖ് ഖാനെതിരെ ഹിന്ദു മഹാസഭ. ഷാരൂഖ് ഖാൻ്റെ നാക്ക് അരിയുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് ഹിന്ദു മഹാസഭ ആഗ്ര ജില്ലാ അധ്യക്ഷ മീര റാത്തോർ പ്രഖ്യാപിച്ചു. മുസ്തഫിസുറിനെ ടീമിലെടുത്തതുമായി ബന്ധപ്പെട്ട് കൊൽക്കത്തയ്ക്കും ഷാരൂഖിനുമെതിരെ പ്രതിഷേധം ശക്തമാണ്.
ഉത്തർപ്രദേശിലെ മഥുരയിൽ മാധ്യമപ്രവർത്തരോട് സംസാരിക്കുന്നതിനിടെയാണ് ഹിന്ദു മഹാസഭ നേതാവ് മീര റാത്തോറിൻ്റെ വിവാദ പരാമർശം. ഷാരൂഖിനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി താരത്തിൻ്റെ ചിത്രത്തിൽ ഇവർ കരി ഓയിൽ ഒഴിക്കുകയും ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തു. “ബംഗ്ലാദേശിൽ ഹിന്ദു സഹോദരങ്ങൾ കൊല്ലപ്പെടുകയാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ ഷാരൂഖ് ഖാൻ അവിടെയുള്ളവർക്ക് അവസരങ്ങൾ നൽകുന്നു. ഇതിൽ പ്രതിഷേധിച്ചാണ് താൻ ഷാരൂഖ് ഖാൻ്റെ മുഖത്തെ കരിതേച്ചതും ചെരിപ്പുകൊണ്ട് അടിച്ചതും. ഞങ്ങളുടെ സഹോദരങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരെയും വെറുതെവിടില്ല. അദ്ദേഹത്തിൻ്റെ നാവ് കൊണ്ടുവരുന്നത് ആരായാലും അവർക്ക് ഞങ്ങൾ ഒരു ലക്ഷം രൂപ നൽകും.”- മീര റാത്തോർ പറഞ്ഞു.
ഉജ്ജയിൻ റിൻമുക്തേശ്വർ മഹാദേവ് ക്ഷേത്രം മുഖ്യ പൂജാരി മഹാവീർ നാഥ് ഉൾപ്പെടെ ഒരുവിഭാഗം മതനേതാക്കളും കൊൽക്കത്തയ്ക്കെതിരെ രംഗത്തുവന്നിരുന്നു. മുസ്തഫിസുർ റഹ്മാനെ കളിപ്പിച്ചാൽ മത്സരങ്ങൾ തടയുമെന്നും പിച്ചുകൾ തകർക്കുമെന്നുമായിരുന്നു ഭീഷണി.
9.2 കോടി രൂപ മുടക്കിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുർ റഹ്മാനെ ലേലത്തിൽ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു ബംഗ്ലാദേശ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്. ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ഐപിഎൽ കരാർ ലഭിച്ച ഒരേയൊരു ബംഗ്ലാദേശ് താരം കൂടിയാണ് മുസ്തഫിസുർ.