Balan – The Boy: സിനിമയിലേക്കുള്ള വഴി കാട്ടിയത് ഉമ്മച്ചി! ‘ബാലൻ ദ് ബോയ്’ ചിത്രത്തിലേക്ക് താൻ എത്തിയ കഥ പറഞ്ഞ് നായിക
"It was my mother who sent me the casting call photo": Balan The Boy actress opens up about her cinema entry: കഥാപാത്രം എങ്ങനെയായിരിക്കും പെരുമാറുക എന്നതിലാണ് ഞാൻ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തിയത്. അവളുടെ ആക്ഷൻസ്, അവൾ എങ്ങനെയായിരിക്കും ഇരിക്കുക, എങ്ങനെയായിരിക്കും ഭക്ഷണം കഴിക്കുക, എന്തിനെ കുറിച്ചായിരിക്കും അവൾ എപ്പോഴും ആലോചിക്കുന്നത്, ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ശ്രദ്ധ നൽകിയിരുന്നു
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന വമ്പൻ ഹിറ്റിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബാലൻ ദ ബോയ്’ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറിയ ഈ സിനിമയുടെ കാസ്റ്റിംഗ് വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ആയിരക്കണക്കിന് ഓഡിഷൻ പൂർത്തിയാക്കിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അണിയറപ്രവർത്തകർ കണ്ടെത്തിയത്. ഇതിനിടയിൽ ചിത്രത്തിലെ നായികയായി എത്തിയ ഫർസാനയുടെ കാസ്റ്റിംഗ് സ്റ്റോറിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
തനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നുതന്നത് സ്വന്തം ഉമ്മച്ചിയാണെന്ന് താരം വെളിപ്പെടുത്തുന്നു. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. “എങ്ങനെയാണ് സിനിമയിൽ എത്തിയത് എന്ന് ചോദിച്ചാൽ ഗണപതിയാണ് എന്നെ ബന്ധപ്പെട്ടത്. ഞാൻ എങ്ങനെ ഈ സിനിമയിൽ എത്തി എന്ന് ഗണപതിക്കായിരിക്കും ഒരുപക്ഷേ കൃത്യമായി പറയാനാവുക. ഞാൻ ബോംബെയിലായിരുന്നു ആ സമയത്ത്. എൻ്റെ ഉമ്മച്ചിയാണ് കാസ്റ്റിങ് കോളിൻ്റെ പോസ്റ്റർ അയച്ചുതന്നത്. ഓൺലൈൻ ഓഡീഷൻസാണ് ഞാൻ ചെയ്തത്. പിന്നീട് ഒന്ന് രണ്ട് പെർഫോമെൻസ് വീഡിയോസ് ഞാൻ അയച്ചുനൽകിയിരുന്നു. അങ്ങനെയാണ് കൊച്ചിയിലേക്ക് എന്നെ വിളിച്ചത്. പിന്നെ ആദിശേഷനെ കണ്ടു, ഒരു ഫയർ ക്രാക്കറായിരുന്നു ആ ദിവസം.” ഫർസാന ഒർത്തെടുത്തു.
Also Read: “കുട്ടികളെ കാണുമ്പോൾ തന്നെ ദേഷ്യം വരുന്ന അവസ്ഥയിൽ എത്തിയിരുന്നു, 1500 പേരെയെങ്കിലും ചിദംബരം റിജക്ട് ചെയ്തിട്ടുണ്ടാകും.”: ബാലൻ ദ് ബോയ് കാസ്റ്റിംഗിനെ കുറിച്ച് ഗണപതി
സിനിമയിൽ തോക്ക് ഉപയോഗിച്ചതിനെ കുറിച്ചും കഥാപാത്രത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും അഭിമുഖത്തിൽ താരം വിവരിക്കുന്നുണ്ട്. ട്രെയിലറിൽ ഉടനീളം കഥാപത്രത്തിൻ്റെ കയ്യിൽ ഒരു തോക്ക് കാണാം. എന്നാൽ തോക്ക് ഉപയോഗിക്കാൻ പഠിക്കുന്നത് ഷോട്ട് ചെയ്യുമ്പോഴാണ് എന്ന് ഫർസാന തുറന്നുപറയുന്നു. “കഥാപാത്രം എങ്ങനെയായിരിക്കും പെരുമാറുക എന്നതിലാണ് ഞാൻ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തിയത്. അവളുടെ ആക്ഷൻസ്, അവൾ എങ്ങനെയായിരിക്കും ഇരിക്കുക, എങ്ങനെയായിരിക്കും ഭക്ഷണം കഴിക്കുക, എന്തിനെ കുറിച്ചായിരിക്കും അവൾ എപ്പോഴും ആലോചിക്കുന്നത്, ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ശ്രദ്ധ നൽകിയിരുന്നു.” ഫർസാന പറഞ്ഞു.
സിനിമയുടെ കഥ തന്നെ ഏറെ അത്ഭുതപ്പെടുത്തി എന്നും ഫർസാന എടുത്തുപറഞ്ഞു. “സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ ഏറെ ഇഷ്ടപ്പെട്ടു. അത്ര മനോഹരമാണ് കഥ. ഗണപതിയും, ബിനു ചേട്ടനുമാണ് എന്നോട് കഥ ആദ്യം പറയുന്നത്. ഓഡീഷൻ കഴിഞ്ഞ് ഞാൻ സിനിമയുടെ ഭാഗമാണോ എന്ന് ;പോലും അറിയാത്ത സമയത്താണ് കഥ കേട്ടത്. കേട്ടു കഴിഞ്ഞപ്പോൾ ഈ സിനിമയിൽ അവസരം കിട്ടിയില്ലെങ്കിൽ ഞാൻ വല്ലാതെ വിഷമിച്ചുപോകും എന്ന് എനിക്ക് തോന്നി. സാധാരണ ഞാൻ അങ്ങനെ ചിന്തിക്കാറില്ല, കാരണം സിനിമയിൽ എപ്പോൾ വേണമെങ്കിലും റിജക്ഷൻ വരാം. എന്നാൽ ഈ സിനിമ എന്തായാലും ചെയ്യണം എന്ന തോന്നലുണ്ടായി” എന്ന് ഫർസാൻ തുറന്നുപറഞ്ഞു. തീയറ്റർ ചെയ്ത് അതിൽ നിന്നും സിനിമയിലേക്ക് വന്നതിൻ്റെ ഒരു ബുദ്ധിമുട്ട് ആദ്യം ഉണ്ടായിരുന്നു എന്നും സിനിമയിൽ കുറച്ചുകൂടി ഫ്ലക്സിബിളാവണം എന്നത് പഠിക്കാനായി എന്നും ഫർസാന വ്യക്തമാക്കി.
English Summary
Actress Farzana revealed that her mother initiated her journey into cinema by forwarding the Balan The Boy casting call photograph. Director Chidambaram and actor Ganapathi discussed the movie’s rigorous audition process and its emotional, family-centric narrative, making it a highly anticipated project following the massive success of Manjummel Boys.