ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
. ഇന്ത്യയിലെ തരംഗമായ ‘ദി ലെജൻഡ് ഓഫ് ഹനുമാൻ’ എന്ന അനിമേഷൻ സീരീസിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖ അനിമേഷൻ സ്റ്റുഡിയോയായ 'ഗ്രാഫിക് ഇന്ത്യ'യുമായി സഹകരിച്ചാണ് ഇഷാ ഫൗണ്ടേഷൻ ചിത്രം ഒരുക്കുന്നത്. നിലവിൽ നിർമ്മാണ ഘട്ടത്തിലുള്ള ഈ ചിത്രം 2027-ൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വൻ റിലീസായി പ്രദർശനത്തിനെത്തും.
കോയമ്പത്തൂർ: ശ്രാവണ മാസത്തിന്റെ പുണ്യമുഹൂർത്തത്തിൽ ലോകമെമ്പാടുമുള്ള ശിവഭക്തർക്കായി വൻ പ്രഖ്യാപനവുമായി സാദ്‌ഗുരു. യോഗ പാരമ്പര്യത്തിലെ ആദ്യ യോഗിയും യോഗയുടെ ഉറവിടവുമായ ആദിയോഗി ശിവന്റെ കഥ പറയുന്ന ‘ശിവ – ദി ആദിയോഗി’ (Shiva – The Adiyogi) എന്ന ബ്രഹ്മാണ്ഡ അനിമേഷൻ ചിത്രം നിർമ്മിക്കുന്നു. ഇന്ത്യയിലെ തരംഗമായ ‘ദി ലെജൻഡ് ഓഫ് ഹനുമാൻ’ എന്ന അനിമേഷൻ സീരീസിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖ അനിമേഷൻ സ്റ്റുഡിയോയായ ‘ഗ്രാഫിക് ഇന്ത്യ’യുമായി സഹകരിച്ചാണ് ഇഷാ ഫൗണ്ടേഷൻ ചിത്രം ഒരുക്കുന്നത്.
യോഗയുടെ തുടക്കവും ആദിയോഗിയുടെ കഥയും
സാദ്‌ഗുരു വിവരിച്ച യോഗ പാരമ്പര്യ കഥകളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത്. അത്യാധുനിക അനിമേഷൻ സാങ്കേതികവിദ്യയുടെയും ദൃശ്യാവിഷ്കാരത്തിന്റെയും സഹായത്തോടെ യോഗയുടെ ഉത്ഭവവും ആദിയോഗിയായ ശിവന്റെ ജീവിതവുമാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഗ്രാഫിക് ഇന്ത്യയുടെ കോ-ഫൗണ്ടറായ ശരദ് ദേവരാജനാണ് ചിത്രത്തിന്റെ നിർമ്മാതാവും സഹരചയിതാവും സൃഷ്ടാവും. ആഗോളതലത്തിൽ വലിയ രീതിയിലുള്ള തിയേറ്റർ റിലീസായി അടുത്ത വർഷം ചിത്രം തിയേറ്ററുകളിൽ എത്തും.
ശിവൻ ഒരു ദൈവമല്ല, ആദ്യത്തെ യോഗിയാണ്: സാദ്‌ഗുരു
ശിവനെക്കുറിച്ചുള്ള യോഗ കാഴ്ചപ്പാടിനെക്കുറിച്ച് സാദ്‌ഗുരു പറഞ്ഞതിങ്ങനെ: “യോഗ സംസ്കാരത്തിൽ ശിവനെ ഒരു ദൈവമായിട്ടല്ല കാണുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ശിവൻ ആദ്യത്തെ യോഗിയായ ‘ആദിയോഗി’യും ആദ്യത്തെ ഗുരുവായ ‘ആദിഗുരു’വുമാണ്. മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി, പ്രകൃതിയുടെ ലളിതമായ നിയമങ്ങൾ സ്ഥിരമായ തടസ്സങ്ങളല്ലെന്ന ആശയം അവതരിപ്പിച്ചത് ആദിയോഗിയായ ശിവനാണ്. ഒരാൾ പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ, എല്ലാ പരിമിതികൾക്കും അപ്പുറത്തേക്ക് കടന്ന് മുക്തി നേടാനാകും. ഭൗതിക പ്രകൃതിയുടെ നിയമങ്ങളെ ലംഘിക്കുന്നത് ഒരു ആത്മീയ പ്രക്രിയയാണ്. ഈ അർത്ഥത്തിൽ നമ്മൾ നിയമലംഘകരാണ്, ശിവനാണ് ഏറ്റവും വലിയ നിയമലംഘകൻ.”
പ്രസിദ്ധ സർഗ്ഗാത്മക പ്രതിഭ ശരദ് ദേവരാജൻ
ഇന്ത്യൻ അനിമേഷൻ രംഗത്തെ മുൻനിര പ്രൊഡ്യൂസറായ ശരദ് ദേവരാജൻ ‘ദി ലെജൻഡ് ഓഫ് ഹനുമാൻ’, ‘ബാഹുബലി: ദി ലോസ്റ്റ് ലെജൻഡ്സ്’, ‘ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ്’ തുടങ്ങിയ പ്രശസ്ത അനിമേഷൻ പരമ്പരകളുടെ അണിയറപ്രവർത്തകനാണ്. കൂടാതെ, മാർവലിനായി ഇന്ത്യക്കാരനായ സ്പൈഡർമാൻ ‘പവിത്ര പ്രഭാകർ’ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതും ഓസ്കാർ നാമനിർദ്ദേശം ലഭിച്ച ‘സ്പൈഡർമാൻ: അക്രൂസ് ദി സ്പൈഡർ-വേഴ്‌സ്’ എന്ന ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചതും ഇദ്ദേഹമാണ്.
ഭാരതത്തിന്റെ ആത്മീയവും യോഗാത്മകവുമായ പൈതൃകത്തിന്റെ ആഴം ചോർന്നുപോകാതെ, എല്ലാ തലമുറകൾക്കും സംസ്കാരങ്ങൾക്കും ആസ്വദിക്കാനാകുന്ന തരത്തിൽ ആഗോള നിലവാരത്തിലാണ് ചിത്രം നിർമ്മിക്കുന്നതെന്ന് ശരദ് ദേവരാജൻ വ്യക്തമാക്കി. നിലവിൽ നിർമ്മാണ ഘട്ടത്തിലുള്ള ഈ ചിത്രം 2027-ൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വൻ റിലീസായി പ്രദർശനത്തിനെത്തും.