Vijay-Sangeetha Divorce: സംഗീത കഴിഞ്ഞ വർഷം വിവാഹമോചന ഹർജി നൽകിയതാണ്, ഇപ്പോഴത്തെ ചർച്ചകൾ രാഷ്ട്രീയ അജണ്ട – വിജയിയുടെ പിതാവ്
1999 ഓഗസ്റ്റിലായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം. ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ദീർഘകാലമായി ലണ്ടനിൽ താമസിക്കുന്ന സംഗീത, വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നത് ആരാധകർക്കിടയിൽ നേരത്തെ തന്നെ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. നിലവിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങളുമായി വിജയ് മുന്നോട്ട് പോകുമ്പോൾ ഈ വിവാദങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടുകയാണ്.
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന വാർത്തകൾ വീണ്ടും ചർച്ചയാകുന്നു. 26 വർഷത്തെ ദാമ്പത്യത്തിന് ശേഷം സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്തകൾ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ രംഗത്തെത്തി. വേർപിരിയൽ വാർത്തകൾ പല തരത്തിൽ പ്രചരിക്കുന്നതിനിടെയാണ് തന്റെ ഭാഗം വ്യക്തമാക്കി അദ്ദേഹം രംഗത്ത് എത്തിയത് എന്നത് ശ്രദ്ധേയമാണ്. ചന്ദ്രശേഖർ പറയുന്നത് അനുസരിച്ച് 2025 ഡിസംബറിലാണ് സംഗീത ചെങ്കൽപേട്ട് കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും ഇതു തന്നെ. മാനസിക പീഡനം, കുടുംബത്തിൽ നിന്നുള്ള അകൽച്ച, മറ്റൊരു നടിയുമായുള്ള ബന്ധം തുടങ്ങിയ ആരോപണങ്ങൾ ഹർജിയിൽ ഉന്നയിച്ചതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേസ് വരും ജൂൺ 15-ന് കോടതി പരിഗണിക്കാൻ ഇരിക്കുകയാണ്.
Also Read – വോട്ട് ചെയ്ത ചിത്രത്തിന് മാസ് ബിജിഎം; തൃഷയുടെ വോട്ട് ആർക്ക്? തൂക്കി സോഷ്യൽ മീഡിയ
എസ്.എ. ചന്ദ്രശേഖറിന്റെ പ്രതികരണം
വാദങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് എസ്.എ. ചന്ദ്രശേഖർ ആരോപിച്ചു. “വിജയ്‌യും സംഗീതയും തമ്മിലുള്ള പ്രശ്നങ്ങൾ പണ്ട് തന്നെ പരിഹരിക്കപ്പെട്ടതാണ്. ഇപ്പോൾ രാഷ്ട്രീയ കാരണങ്ങളാലാണ് ഈ പഴയ കാര്യങ്ങൾ വീണ്ടും സജീവമാക്കുന്നത്. ഇത് ചിലരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.” – എസ്.എ. ചന്ദ്രശേഖർ തമിഴ് ന്യൂസ് 18നോട് വ്യക്തമാക്കി.
വിജയ്‌യുടെ നിലപാട്
തന്റെ രാഷ്ട്രീയ എതിരാളികൾ കുടുംബത്തെ കരുവാക്കി കുപ്രചരണങ്ങൾ നടത്തുകയാണെന്ന് വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ തളർത്താൻ ചുറ്റുമുള്ളവരെ ഉപയോഗിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ ജനങ്ങൾക്ക് സത്യം അറിയാമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
1999 ഓഗസ്റ്റിലായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം. ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ദീർഘകാലമായി ലണ്ടനിൽ താമസിക്കുന്ന സംഗീത, വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നത് ആരാധകർക്കിടയിൽ നേരത്തെ തന്നെ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. നിലവിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങളുമായി വിജയ് മുന്നോട്ട് പോകുമ്പോൾ ഈ വിവാദങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടുകയാണ്.
വിജയ്-സംഗീത വിവാഹം
തമിഴ് സിനിമയിലെ മാതൃകാ ദമ്പതികളായി അറിയപ്പെട്ടിരുന്ന വിജയ്‌യുടെയും സംഗീതയുടെയും വിവാഹം 1999 ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ചാണ് നടന്നത്. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരായിരുന്നു ഇരുവരും. ക്രിസ്ത്യൻ മതവിശ്വാസിയായ വിജയ്‌യും ഹൈന്ദവ വിശ്വാസിയായ സംഗീതയും പരസ്പര ബഹുമാനത്തോടെ പരമ്പരാഗതമായ ഹിന്ദു ആചാരപ്രകാരമാണ് വിവാഹിതരായത്. സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്ത വിപുലമായ ചടങ്ങായിരുന്നു അത്.
വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം, 2000 ഓഗസ്റ്റ് 26-ന് ഇവർക്ക് ആദ്യ പുത്രൻ ജേസൺ സഞ്ജയ് ജനിച്ചു. തുടർന്ന് 2005-ൽ മകൾ ദിവ്യ സാഷയും ജനിച്ചു. മക്കൾ ഇരുവരും സിനിമയുമായി ബന്ധപ്പെട്ട മേഖലകളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. തമിഴ് സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളുടെ പങ്കാളിയായിരുന്നിട്ടും, സംഗീത എപ്പോഴും മാധ്യമശ്രദ്ധയിൽ നിന്നും പൊതുവേദികളിൽ നിന്നും അകന്നു നിൽക്കാനാണ് ആഗ്രഹിച്ചിരുന്നത്. വിജയ്‌യുടെ സിനിമകളുടെ സ്പെഷ്യൽ ഷോകളിലും ചുരുക്കം ചില കുടുംബ ചടങ്ങുകളിലും മാത്രമാണ് സംഗീത പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന സംഗീതയുടെ ഈ രീതി എന്നും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.