മലേറിയക്കുള്ള ഗുളിക കഴിച്ചതിന് പിന്നാലെ ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം; 50-ഓളം പേർ ചികിത്സയിൽ
CM Chandrababu Naidu Orders Inquiry Over Malaria Pill Incident: സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ജില്ലാ കളക്ടറുമായും സംസാരിച്ച മുഖ്യമന്ത്രി ഗ്രാമത്തിലെ നിലവിലെ സാഹചര്യങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി

പ്രതീകാത്മക ചിത്രം
ആന്ധ്രാപ്രദേശിൽ മലേറിയ പ്രതിരോധത്തിനായി വിതരണം ചെയ്ത ഗുളികകൾ കഴിച്ചതിന് പിന്നാലെ ഏഴുവയസ്സുകാരി മരിച്ചു. ഗുളിക കഴിച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ അനുഭവപ്പെട്ട 52 പെരെ വിവിധ അശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെലങ്കാന അതിർത്തിയോട് ചേർന്ന് കിടക്കുന്ന പോളവാരം ജില്ലയിലെ ഗൊല്ലഗുപ്പ എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ക്ലോറോക്വിൻ എന്ന ആൻ്റി-മലേറിയ ഗുളികയാണ് ഇവർക്ക് നൽകിയിരുന്നത്. കുട്ടിയുടെ മരണത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മാദിവി ജമുന എന്ന ഏഴുവയസ്സുകാരിയാണ് മരിച്ചത്. ഗ്രാമത്തിൽ മലേറിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ വിതരണം ചെയ്ത ഗുളിക കഴിച്ചതിന് ശേഷമാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഗ്രാമത്തിലെ 71 പേർക്കാണ് ആൻ്റി-മലേറിയ ഗുളികകൾ നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ ഭൂരിഭാഗം പേർക്കും ഗുളിക കഴിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ 29 പേരെ തെലങ്കാനയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 24 പേരെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കളക്ടർ ദിനേശ് കുമാർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥിഗതികൾ നിയന്ത്രിക്കുന്നതിനായി ജില്ലാ ഭരണകൂടം പ്രത്യേക മെഡിക്കൽ ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്. ശിശുരോഗ വിദഗ്ധർ ഉൾപ്പെടെയുള്ള പ്രത്യേക മെഡിക്കൽ സംഘം പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഇതിന് പുറമെ കാക്കിനഡ ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ നിന്നുള്ള ഒൻപതംഗ മെഡിക്കൽ സംഘവും ഗ്രാമത്തിൽ എത്തിയിട്ടുണ്ട്. വിജയവാഡ, രാജമഹേന്ദ്രവാരം, കാക്കിനഡ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് മെഡിക്കൽ സംഘങ്ങൾ കൂടി ഉടൻ ഇവർക്കൊപ്പം ചേരുമെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ജില്ലാ കളക്ടറുമായും സംസാരിച്ച മുഖ്യമന്ത്രി ഗ്രാമത്തിലെ നിലവിലെ സാഹചര്യങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മലേറിയയ്ക്ക് കാരണമാകുന്ന പാരസൈറ്റുകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് ക്ലോറോക്വിൻ. എന്നാൽ ഗുളിക കഴിച്ചതിന് പിന്നാലെ ഇത്രയധികം ആളുകൾക്ക് ഒരുമിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
English Summary
A seven-year-old girl died and more than 50 others were hospitalized after consuming chloroquine, an anti-malaria tablet, in Andhra Pradesh’s Polavaram district. The district administration has deployed specialist medical teams to monitor the affected individuals. Chief Minister Chandrababu Naidu ordered a detailed investigation to determine the exact cause of the tragedy.