Bombay High Court : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വിവാഹിതയായ സ്ത്രീകൾക്ക് അവകാശപ്പെടാനാവില്ല; സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി
Bombay High Court On Rape Pretxt Of Marriage : വിവാഹിതരായ സ്ത്രീകൾക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് അവകാശപ്പെടാനാവില്ല എന്ന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പ്രതി ചേർക്കപ്പെട്ടയാൾക്ക് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു.

ബോംബെ ഹൈക്കോടതി (Image Credits - bigapple/Getty Images)
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വിവാഹിതയായ സ്ത്രീകൾക്ക് അവകാശപ്പെടാനാവില്ല എന്ന് ബോംബെ ഹൈക്കോടതി. വിവാഹിതയായതിനാൽ ഈ വാദം നിലനിൽക്കില്ലെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ബലാത്സംഗക്കേസിൽ പ്രതി ചേർക്കപ്പെട്ടയാളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. പ്രതി ചേർക്കപ്പെട്ടയാൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ബലാത്സംഗക്കേസിൽ പൂന പോലീസ് പ്രതി ചേർത്തയാ വിശാൽ നാഥ് ഷിൻഡെ എന്നയാൾക്കാണ് ജസ്റ്റിസ് മനീഷ് പിതാലെ ജാമ്യം അനുവദിച്ചത്. പരാതിക്കാരി നേരത്തെ വിവാഹിതയായതിനാൽ ഇയാളെ വിവാഹം കഴിക്കാൻ നിയമപരമായി സാധിക്കില്ലെന്നറിയാമായിരുന്നു. അതുകൊണ്ട് തന്നെ വിവാഹവാഗ്ദാനം നൽകി എന്ന പരാതി നിലനിൽക്കില്ല എന്നും ജസ്റ്റിസ് മനീഷ് പിതാലെ നിരീക്ഷിച്ചു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഇത് കോടതി തള്ളി.
Also Read : Rajasthan Hospital: ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മനുഷ്യ അവയവം നായ കടിച്ചുകീറി
പരാതിക്കാരിയും ഷിൻഡെയും സുഹൃത്തുക്കളായിരുന്നു. ഷിൻഡെ താനുമായി സൗഹൃദമുണ്ടാക്കി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. വിവാഹവാഗ്ദാനം നൽകി ലോഡ്ജിൽ വച്ച് ഇയാൾ തന്നെ ബലാത്സംഗം ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇത്തരം വിഡിയോ പ്രചരിപ്പിച്ചെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. വിവാഹവാഗ്ദാനം നൽകിയെന്ന പരാതി കോടതി തള്ളുകയും ചെയ്തു. ഇതോടെയാണ് ഇയാൾക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. ഭാരതീയ നീതിന്യായ സംഹിതയനുസരിച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുന്നത് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഭാരതീയ നീതി ന്യായ സംഹിതയുടെ 69ആം വകുപ്പിലാണ് ഈ നിയമമുള്ളത്.