Chennai Metro: ഗതാഗതക്കുരുക്കിന് എന്ന് പരിഹാരം? മെട്രോ രണ്ടാം ഘട്ടം വൈകുന്നു; പൂർത്തിയായത് 54.62% മാത്രം!
Chennai Metro Phase 2 Update: കോറിഡോർ 4-ൽ ഉൾപ്പെടുന്ന പൂനമല്ലി - വടപളനി പാതയുടെ നിർമ്മാണം പൂർത്തിയായി അന്തിമ അനുമതി ലഭിച്ചിട്ടും ഗതാഗതത്തിനായി തുറന്നുകൊടുക്കാത്തതിൽ യാത്രാക്കാർ കടുത്ത അമർഷത്തിലാണ്. കേന്ദ്ര സർക്കാരിൽ നിന്ന് ഉദ്ഘാടന തീയതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.

പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്നാടിന്റെ തലസ്ഥാന നഗരമായ ചെന്നൈയിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിൽ ചെന്നൈ മെട്രോ വലിയ പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ രണ്ട് പ്രധാന പാതകളിലാണ് സർവീസ് നടത്തുന്നത്. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാനുള്ള കാത്തിരിപ്പിലാണ് ജനം. ഇപ്പോഴിതാ, രണ്ടാം ഘട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര പാർപ്പിട-നഗരകാര്യ സഹമന്ത്രി ടോഖാൻ സാഹു. രാജ്യസഭയിൽ പങ്കുവച്ചിരിക്കുകയാണ്.
ചെന്നൈ മെട്രോ റയിൽ രണ്ടാം ഘട്ട പദ്ധതിയുടെ നിർമ്മാണത്തിൽ ഇതുവരെ 54.62 ശതമാനം പുരോഗതി മാത്രമാണ് കൈവരിക്കാനായതെന്ന് ടോഖാൻ സാഹു. രാജ്യസഭയിൽ പറഞ്ഞു. ഗോവയിൽ നിന്നുള്ള ബി.ജെ.പി എം.പി സദാനന്ദ് ഷെട് തനാവഡെയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജൂൺ വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഏകദേശം അഞ്ച് വർഷം മുമ്പാണ് 118.9 കിലോമീറ്റർ നീളമുള്ള രണ്ടാം ഘട്ട പദ്ധതിയുടെ നിർമാണങ്ങൾ ആരംഭിച്ചത്. മൂന്ന് പ്രധാന കോറിഡോറുകളിലൂടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ വൻകിട പദ്ധതി.
കേന്ദ്ര ഫണ്ട് വിഹിതം
പദ്ധതിയുടെ സാമ്പത്തിക വിഹിതവുമായി ബന്ധപ്പെട്ട വിവരങ്ങളും മന്ത്രി സഭയിൽ പങ്കുവെച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ 5,554.15 കോടി രൂപയും, 2025-26 സാമ്പത്തിക വർഷത്തിൽ 8,991.76 കോടി രൂപയും കേന്ദ്ര സർക്കാർ അനുവദിക്കുകയും റിലീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ 2026-27 സാമ്പത്തിക വർഷത്തേക്ക് 5,660.44 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ജൂലൈ 14 വരെയുള്ള കണക്കുകൾ പ്രകാരം ഫണ്ടുകളൊന്നും റിലീസ് ചെയ്തിട്ടില്ല.
ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധം
അതേസമയം, കോറിഡോർ 4-ൽ ഉൾപ്പെടുന്ന പൂനമല്ലി – വടപളനി പാതയുടെ നിർമ്മാണം പൂർത്തിയായി അന്തിമ അനുമതി ലഭിച്ചിട്ടും ഗതാഗതത്തിനായി തുറന്നുകൊടുക്കാത്തതിൽ യാത്രാക്കാർ വിമർശനമുയർത്തുന്നുണ്ട്. കേന്ദ്ര സർക്കാരിൽ നിന്ന് ഉദ്ഘാടന തീയതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പദ്ധതികളുടെ ഉദ്ഘാടനത്തിനായി വി.ഐ.പി തീയതികൾക്കായി കാത്തുനിൽക്കാതെ ഉടൻ പൊതുജനങ്ങൾക്കായി തുറന്നുനൽകണമെന്നാണ് യാത്രാക്കാരുടെ ആവശ്യം.
അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
ALSO READ: നമ്മ മെട്രോയില്‍ വീണ്ടും ടിക്കറ്റ് നിരക്ക് വര്‍ധന; 126 രൂപയിലേക്ക് ഉയര്‍ത്താന്‍ നീക്കം
ഫേസ് 2 ടണൽ പണികൾ അടുത്ത ഘട്ടത്തിലേക്ക്
രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള ഭൂഗർഭ തുരങ്കപാതയുടെ നിർമ്മാണ ജോലികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഖാദർ നവാസ് ഖാൻ (കെഎൻകെ) റോഡിന് സമീപമാണ് നുങ്കമ്പാക്കം സ്റ്റേഷൻ നിർമിക്കുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇത് തുറക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ, നുങ്കമ്പാക്കം മെട്രോ സ്റ്റേഷനെയും സ്റ്റെർലിംഗ് റോഡ് സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കപാതയുടെ നിർമ്മാണ ജോലികളാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ആരംഭിച്ചത്.
ആകെ 118.9 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട ശൃംഖലയിലെ കോറിഡോർ 3-ന്റെ ഭാഗമായാണ് ഈ പാത നിർമ്മിക്കുന്നത്. തുരങ്ക നിർമ്മാണം അടുത്ത വർഷം ജനുവരിയോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് നിർമ്മാണച്ചുമതലയുള്ള സി.എം.ആർ.എൽ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. ആയിരക്കണക്കിന് കോളേജ് വിദ്യാർത്ഥികൾക്കും, സർക്കാർ ജീവനക്കാർക്കും മറ്റ് യാത്രക്കാർക്കും ഈ പാത യാഥാർത്ഥ്യമാകുന്നതോടെ വലിയ രീതിയിൽ പ്രയോജനമുണ്ടാകും.
English Summary:
Chennai Metro Rail Limited’s Phase II expansion project, spanning 118.9 km with 128 stations, had achieved only 54.62% physical progress as of the end of June. The project, estimated to cost around ₹63,246 crore, is targeted for completion by the end of 2028, with funding support from the Centre, the Tamil Nadu government, and multilateral agencies.